ആലുവ-പറവൂർ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം : കെഎസ്ആർടിസി ബസുകൾ വൈകിയോടുന്നതായി പരാതി
1563739
Saturday, May 31, 2025 4:28 AM IST
ആലുവ: കനത്ത മഴയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാതോടെ കെഎസ്ആർടിസി ബസ് സർവീസുകൾ മണിക്കൂറുകൾ വൈകുന്നതായി പരാതി. പറവൂർ മേഖലയിൽ നിന്ന് ആലുവയിൽ വന്നു പോകുന്നവരാണ് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്.
ദേശീയ പാതയിൽ മാർത്താണ്ഡവർമ്മപ്പാലം, പറവൂർകവല, പറവൂർ ചേന്ദമംഗലം കവല തുടങ്ങിയ സ്ഥലങ്ങളിൽ വലിയ തോതിലാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. 50 മിനിറ്റ് കൊണ്ട് ഓടിയെത്തേണ്ട ആലുവ-പറവൂർ സർവീസ് രണ്ട് മണിക്കൂർ വരെ സമയം എടുക്കുന്നതായാണ് പരാതി.
ആലുവ ഡിപ്പോയിലേക്ക് ബസുകൾ മടങ്ങി വരാൻ വൈകുന്നതിനാൽ ട്രിപ്പുകളുടെ എണ്ണം വെട്ടിച്ചുരുക്കുകയാണ്. യാത്രക്കാർക്ക് അനുഗ്രഹമായിരുന്ന നാലു സ്റ്റോപ്പുകൾ മാത്രമുണ്ടായിരുന്ന ടൗൺ ടു ടൗൺ ബസുകളും ഒന്നോ രണ്ടോ ആയും ചുരുക്കി. ഇതോടെ സന്ധ്യ വൈകിയാണ് സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ വീടുകളിലെത്തുന്നത്.
ആലുവയിൽ നിന്നും പറവൂരിലേക്ക് ഒരു ദിവസം 94 സർവീസുകളുണ്ട്. ഏഴു ബസുകൾ ഉപയോഗപ്പെടുത്തിയാണ് ഇത്രയും സർവീസുകൾ നടത്തുന്നത്. ബസുകൾ ഇല്ലാത്ത പേരിൽ യാത്രക്കാർ പലരും കെഎസ്ആർടിസി അന്വേഷണ ഓഫീസിന് മുന്നിൽ ഒച്ചപ്പാടുണ്ടാക്കുന്നതും സ്ഥിരമാണ്.
ബസുകൾ പുറപ്പെടാൻ വൈകുന്നതിനാൽ നാലും അഞ്ചും പേർ ചേർന്ന് ഓട്ടോവിളിച്ചാണ് വീട്ടിലെത്തുന്നത്. പെരുമ്പാവൂർ , തൃപ്പൂണിത്തുറ, അങ്കമാലി റൂട്ടുകളിലും ഇതു തന്നെയാണവസ്ഥ. നിരവധി ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ബസുകൾ ഉള്ളതിനാൽ അങ്കമാലി ദേശീയപാതയിൽ യാത്രാക്ലേശം കുറവാണ്.