നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യ നീക്കം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം
1564003
Sunday, June 1, 2025 4:44 AM IST
കൊച്ചി: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യ നീക്കം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം. രജിസ്റ്റര്‍ ചെയ്ത ഒരു ലക്ഷത്തിലേറെ വ്യാപാര സ്ഥാപനങ്ങളില്‍ ലൈസന്‍സ് എടുത്തിട്ടുള്ള 25,000 കടകളില്‍ 500 താഴെ സ്ഥാപനങ്ങള്‍ മാത്രമേ നഗരസഭയുടെ അംഗീകൃത ഏജന്‍സിക്ക് മാലിന്യം കൈമാറുന്നുള്ളൂ എന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറയും പാര്‍ലമെന്റ് പാര്‍ട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോറിലും പറഞ്ഞു.
ശേഷിക്കുന്ന സ്ഥാപനങ്ങള്‍ മാലിന്യം അലക്ഷ്യമായി തള്ളുന്നതിന്റെ തെളിവാണ് വഴിയോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും മാലിന്യം കുന്നുകൂടി കിടക്കുന്നത്. മാര്‍ച്ചില്‍ മാലിന്യ സംസ്കരണത്തിനായി ചെലവഴിച്ചത് 2.16 കോടി രുപയാണ്.
എന്നാല്‍ ആ മാസം 64 ലക്ഷം രൂപ മാത്രമാണ് മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് ലഭിച്ചത്.
കോടികള്‍ മാലിന്യം സംസ്കരണത്തിനായി ചെലവഴിക്കേണ്ടിവരുമ്പോള്‍ പുനരുപയോഗിക്കാന്‍ കഴിയുന്ന മാലിന്യങ്ങളില്‍ നിന്ന് പോലും വരുമാനം കണ്ടെത്താന്‍ നഗരസഭയ്ക്ക് കഴിയുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.