കലി അടങ്ങാതെ കടല്‍; ആശങ്ക ഒഴിയാതെ തീരം
1563754
Saturday, May 31, 2025 4:58 AM IST
കൊച്ചി: കാലവര്‍ഷം കനത്തതോടെ കണ്ണമാലി മേഖലയിലെ കടല്‍കയറ്റം രൂക്ഷം. പുത്തന്‍തോട് കടപ്പുറം മുതല്‍ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് എന്നിവിടങ്ങളിലെ മൂന്നൂറിൽ അധികം വീടുകളിലാണ് ഇതുവരെ വെള്ളം കയറിയിട്ടുള്ളത്. പ്രദേശത്ത് നിരവധി വീടുകള്‍ക്ക് ശക്തമായ കാറ്റില്‍ ഭാഗിക നാശനഷ്ടങ്ങള്‍ നേരിട്ടിട്ടുണ്ട്. പുത്തന്‍തോട് മുതലുള്ള ഭാഗത്ത് മഴക്കാല പൂര്‍വശുചീകരണ നടത്താത്തതില്‍ പ്രദേശവാസികള്‍ കടലില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു.
കടല്‍ക്ഷേഭം തടയാന്‍ തീരത്ത് താല്‍ക്കാലികമായി നിര്‍മിച്ച മണല്‍വാടകള്‍ തകര്‍ന്ന നിലയിലാണ്. പഴക്കം ചെന്ന ജിയോ ബാഗുകള്‍ ദ്രവിച്ച് തുടങ്ങിയതോടെ ആര്‍ത്തലച്ചെത്തുന്ന തിരയെ തടഞ്ഞു നിർത്താന്‍ ഇവയ്ക്ക് കയിയുന്നില്ല. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പ്രദേശത്തെ 3000 ത്തോളം വീടുകള്‍ ദുരിതത്തിലാണ്.
വരും ദിവസങ്ങളില്‍ മഴ ശക്തമായാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും നാട്ടുകാര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ കാലവര്‍ഷത്തെത്തുടര്‍ന്നു മണ്ണുമാന്തിയന്ത്രം എത്തിച്ചു കടലോരത്ത് മണല്‍വാടയും ജിയോ ബാഗുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക ഭിത്തിയും ഒരുക്കിയിരുന്നു. എന്നാല്‍, ഇക്കുറി അതുപോലും നടന്നിട്ടില്ല.
വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് പ്രദേശത്ത് 300 ല്‍ അധികം കുടുംബങ്ങളുടെ ജീവിതം താളംതെറ്റിയ നിലയിലാണ്. ഭക്ഷണം പാകം ചെയ്യുന്നതിനടക്കം ബുദ്ധിമുട്ടുകള്‍ നേരിടുകയാണിവര്‍. ഇതിനൊപ്പം ചിലയിടങ്ങളില്‍ വൈദ്യുതി ഇല്ലാത്തതും ദുരിതം ഇരട്ടിയാക്കുന്നു. അധ്യായന വര്‍ഷം ആരംഭിക്കാനിരിക്കെ വെള്ളപ്പെക്കം രൂക്ഷമായ മേഖലയില്‍ സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്.
കണ്ണമാലിക്ക് പുറമേ ജില്ലയിലെ തീരപ്രദേശങ്ങളിലെല്ലാം കടല്‍ക്ഷോഭം രൂക്ഷമാണ്. വൈപ്പിന്‍, നായരമ്പലം, എടവനക്കാട്, ചെറായി, ചെല്ലാനത്തിന്റെ വടക്കന്‍ മേഖലകളില്ലെല്ലാം കടല്‍കയറ്റം രൂക്ഷമാണ്.
ജില്ലയില്‍ 59 ശതമാനം അധിക മഴ
കൊച്ചി: ശമനമില്ലാതെ മഴ തുടരുന്ന ജില്ലയില്‍ ഇതുവരെ ലഭിച്ചത് 59 ശതമാനം അധിക മഴ. വേനല്‍ മഴയിലും ഗണ്യമായ വര്‍ധനവ് ഉണ്ടായതോടെയാണിത്. കാലവര്‍ഷം തകര്‍ത്തു പെയ്യുന്ന ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്.
മാര്‍ച്ച് ഒന്നുമുതല്‍ ഇന്നലെ വരെ 638.9 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. 401.6 മില്ലിമീറ്റര്‍ മഴയാണ് സാധാരണ നിലയില്‍ ഈ സമയത്ത് ലഭിക്കേണ്ടിയിരുന്നത്. സംസ്ഥാനത്താകെ ഈ കാലയളവില്‍ 731.4 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 111 ശതമാനം അധികമഴയാണ് കേരളത്തില്‍ ലഭിച്ചത്.
ആലുവയില്‍ ഇന്നലെ 79 മില്ലിമീറ്റര്‍ മഴയും, എറണാകുളം സൗത്തില്‍ 112.6 മില്ലിമീറ്റര്‍, കൊച്ചി(സിയാല്‍) 64.6 മില്ലിമീറ്റര്‍, പിറവം 96 മില്ലിമീറ്റര്‍, പെരുമ്പാവൂര്‍ 77 മില്ലിമീറ്റര്‍ മഴയുമാണ് ലഭിച്ചത്.
216 വീടുകൾക്ക് നാശനഷ്ടം
കാക്കനാട്: ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ ഇതുവരെ 216 വീടുകൾക്ക് നാശനഷ്ടമുണ്ടായി. മൂന്ന് വീടുകൾ പൂർണമായും 213 വീടുകൾ ഭാഗികമായും തകർന്നു. കൂടുതൽ വീടുകൾ തകർന്നത്. ആലുവ, പറവൂർ, കുന്നത്തുനാട്, കൊച്ചി താലൂക്കുകളിലാണ്.
ആലുവ താലൂക്കിൽ 47, കണയന്നൂരിൽ 19, കൊച്ചിയിൽ 30, കോതമംഗലത്ത് 18, കുന്നത്തുനാട്ടിൽ 35, മൂവാറ്റുപുഴയിൽ 25, പറവൂരിൽ 39 എന്നിങ്ങനെയാണ് ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം. കണയന്നൂർ, കൊച്ചി, കോതമംഗലം താലൂക്കുകളിൽ ഓരോ വീടുകൾ പൂർണമായും തകർന്നു.
ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
കൊച്ചി: ജില്ലയില്‍ ഇന്ന് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. മൂന്നു മുതല്‍ 3.9 മീറ്റര്‍ വരെ തിരമാല ഉയരാന്‍ സാധ്യതയുണ്ട്.
ജില്ലയില്‍ മുനമ്പം മുതല്‍ മുറവക്കാട് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്.
മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതാണ്.