സ്ഥാപനത്തിനു മുന്നിൽ പാർക്കിംഗ് : യാത്രികർ കാറിലിരിക്കെ ജീവനക്കാർ കാറ്റഴിച്ചുവിട്ടു
1563761
Saturday, May 31, 2025 4:58 AM IST
മൂവാറ്റുപുഴ: വ്യാപാര സ്ഥാപനത്തിനു മുന്നിൽ പാർക്ക് ചെയ്തു എന്നാരോപിച്ച് അധ്യാപികയും കുട്ടികളും സഞ്ചരിച്ച കാറിന്റെ കാറ്റ് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർ അഴിച്ചുവിട്ടത് സംഘർഷത്തിൽ കലാശിച്ചു. സംഭവത്തെ തുടർന്ന് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി വ്യാപാര സ്ഥാപനം അടപ്പിച്ചു.
കച്ചേരിത്താഴത്തുള്ള അറ്റ്ലസ് ഫാക്ടറി ഔട്ട്ലെറ്റ് എന്ന സ്ഥാപനമാണ് പൂട്ടിയത്. ഇന്നലെ ഉച്ചയോടെയാണു വ്യാപാര സ്ഥാപനത്തിന്റെ പാർക്കിംഗ് ഏരിയയിലേക്കുള്ള വഴി അടച്ച് കാർ പാർക്ക് ചെയ്തു എന്നാരോപിച്ച് ജീവനക്കാരൻ വാഹനത്തിന്റെ ചക്രങ്ങളിലെ കാറ്റ് അഴിച്ചുവിട്ടത്. അടിയന്തര ആവശ്യത്തിനായി മൂവാറ്റുപുഴയിൽ എത്തിയ തൊടുപുഴ സ്വദേശികൾ സഞ്ചരിച്ച കാറിന്റെ കാറ്റാണ് അഴിച്ചുവിട്ടത്.
അധ്യാപിക ഉൾപ്പെടെ കാറിൽ ഇരിക്കുന്പോഴാണ് കാറ്റ് അഴിച്ചുവിട്ടത്. ഡ്രൈവറായ ബന്ധു തിരികെ എത്തിയപ്പോൾ കാർ ഓടിക്കാൻ കഴിയാത്ത നിലയിലായിരുന്നു. തുടർന്ന് സംഭവത്തെക്കുറിച്ച് ചോദിക്കാൻ വ്യാപാര സ്ഥാപനത്തിൽ എത്തിയ സിപിഎമ്മിന്റെ മൂവാറ്റുപുഴയിലുള്ള മുതിർന്ന നേതാവിനോടു ജീവനക്കാരൻ മോശമായി പെരുമാറുകയും അസഭ്യം പറയുകയും കടയിൽ നിന്നിറക്കി വിടുകയും ചെയ്തുവെന്നാണ് സിപിഎം പ്രവർത്തകരുടെ ആരോപണം.
തുടർന്നാണ് രാത്രി സിപിഎം പ്രവർത്തകർ സംഘടിച്ച് വ്യാപാര സ്ഥാപനത്തിലെത്തി കട അടപ്പിച്ചത്. പോലീസും സ്ഥലത്തെത്തിയിരുന്നു. ഇന്ന് ചർച്ച നടത്തി പ്രശ്നം പരിഹരിച്ച ശേഷമേ കട തുറക്കാൻ അനുവദിക്കുകയുള്ളൂവെന്നാണ് സിപിഎം പ്രവർത്തകരുടെ നിലപാട്.