മന്ത്രിക്ക് പൈലറ്റ് പോകാനെത്തിയ ജീപ്പിലെ എഎസ്ഐ തള്ളിയിട്ടയാളെ മെഡി. കോളജിലേക്ക് മാറ്റി
1563534
Friday, May 30, 2025 5:05 AM IST
ആലുവ: മന്ത്രിക്ക് പൈലറ്റ് പോകാനായി ജീപ്പിലെത്തിയ എഎസ്ഐ തള്ളിയിട്ടതിനെ തുടർന്ന് തലയ്ക്ക് മുറിവേറ്റയാളെ ആലുവ ജില്ലാശുപത്രിയിൽനിന്ന് എറണാകുളം ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റി.
തിരുവനന്തപുരം തോട്ടക്കാട് ജെ.ആർ. ഭവനിൽ ജോണിനെ (49) യാണ് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയത്. പോലീസുകാരൻ തള്ളി നിലത്തിട്ട ആഘാതത്തിൽ ജോണിയുടെ തലയിൽ ആഴത്തിൽമുറിവേറ്റു. സിടി സ്കാൻ സൗകര്യം ലഭിക്കാനാണ് രാത്രി വൈകി എറണാകുളം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
ബുധനാഴ്ച രാത്രി 9.15 ന് ആലുവ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും ആലുവയിലേക്ക് ട്രെയിനിലെത്തിയ മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് പൈലറ്റ് പോകാൻ വടക്കേക്കര സ്റ്റേഷന്റെ പോലീസ് ജീപ്പിൽ എത്തിയ കളമശേരി എആർ ക്യാമ്പിലെ എഎസ്ഐ കുഞ്ഞുമുഹമ്മദ് ആണ് ജോണിയെ തള്ളി നിലത്തിട്ടത്.
മദ്യലഹരിയിലായിരുന്ന ജോണി റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നു ബഹളം വച്ചപ്പോൾ ആദ്യം തള്ളി സ്റ്റേഷന് പുറത്താക്കി. വീണ്ടും റെയിൽവേ സ്റ്റേഷനിലേക്ക് കയറിയപ്പോൾ എഎസ്ഐ ശക്തമായി തള്ളുകയും റെയിൽവേ സ്റ്റേഷന് കോമ്പൗണ്ടിന് മുന്നിലെ ടാക്സി കിയോസ്കിന് മുമ്പിൽ ജോണി തലയടിച്ചു വീഴുകയായിരുന്നു.
ഓട്ടോ തൊഴിലാളികളും നാട്ടുകാരും ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടിട്ടും പോലീസ് തയാറായില്ല. മന്ത്രി വരുന്ന ട്രെയിൻ അനൗൺസ് ചെയ്തതിനാലാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാതിരുന്നതെന്ന് എഎസ്ഐ മേലുദ്യോഗസ്ഥർക്ക് വിശദീകരണം നൽകിയിട്ടുണ്ട്.
മന്ത്രി എത്തിയപ്പോൾ നാട്ടുകാരും ഓട്ടോഡ്രൈവർമാരും ചേർന്ന് തടഞ്ഞുനിർത്തി കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം ഇയാളെ പോലീസ് ജീപ്പിൽ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മന്ത്രി പൈലറ്റ് വാഹനം ഉപേക്ഷിക്കുകയും ചെയ്തു.