കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൊടിതോരണങ്ങൾ : ആലുവ നഗരസഭ നോട്ടീസ് നൽകി
1564010
Sunday, June 1, 2025 4:57 AM IST
ആലുവ: കെഎസ്ആർടിസി ജീവനക്കാരുടെ റഫറണ്ടവുമായി ബന്ധപ്പെട്ട് പ്രചരണ ബോർഡുകളും തോരണങ്ങളും സ്ഥാപിച്ചതിനെതിരെ ആലുവ നഗരസഭ നോട്ടീസ് നൽകി. കോടതി വിധി പ്രകാരം പൊതു സ്ഥലങ്ങളിൽ ഫ്ലക്സുകൾ, തോരണങ്ങൾ പാടില്ലെന്നും എല്ലാം അടിയന്തിരമായി അഴിച്ചു മാറ്റണം എന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്.
കെഎസ്ആർടിസി ഡിപ്പോയിലെ ഐഎൻടിയുസി, സിഐടിയു , ബിഎം എസ് എന്നീ ട്രേഡ് യൂണിയനുകൾക്ക് നോട്ടീസിന്റെ പകർപ്പ് ട്രാൻസ്പോർട്ട് കോർപറേഷൻ നൽകിയിട്ടുണ്ട്.
എന്നാൽ കെഎസ്ആർടിസി കോർപറേഷൻ സ്ഥലത്ത് കൊടിതോരണങ്ങൾ വയ്ക്കുന്നതിനെതിരെ നോട്ടീസ് നൽകാൻ ആലുവ നഗരസഭയ്ക്ക് അവകാശമില്ലെന്ന് ഐഎൻടിയുസി നേതാവും ജീവനക്കാരനുമായ ഷിബു ജോസഫ് "ദീപിക' യോട് പറഞ്ഞു.
ട്രേഡ് യൂണിയൻ സംഘടനകളുടെ അംഗീകാരത്തെ ബാധിക്കുന്നതിനാൽ വളരെയധികം കൊടിതോരണങ്ങളും ഫ്ലക്സുകളും വിശാലമായ ബസ് സ്റ്റാൻഡിനകത്ത് ഉയർന്നിരുന്നു. കനത്ത മഴയിൽ ചിലത് നശിച്ചുപ്പോയെങ്കിലും മുഴുവനായി മാറ്റിയിട്ടില്ല. ഇത് മാറ്റാനാണ് ആലുവ നഗരസഭ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ഏപ്രിൽ 30ന് നടക്കേണ്ട റഫറണ്ടം കോടതി ഉത്തരവിനെ തുടർന്ന് നീട്ടിവച്ചിരിക്കുകയാണ്. ബദലി എന്നറിയപ്പെടുന്ന എം പാനലിൽ താത്ക്കാലിക ജീവനക്കാരെ നിയമിച്ച് വോട്ടവകാശം നൽകി ഭൂരിപക്ഷം നേടാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ യൂണിയനുകൾ കോടതിയെ സമീപിച്ചതാണ് റഫറണ്ടം മുടങ്ങാനുള്ള കാരണം. ആലുവയിൽ 20 അടക്കം 4800 ജീവനക്കാരെയാണ് സർക്കാർ എല്ലാ ഡിപ്പോകളിലുമായി നിയമിച്ചത്.
വോട്ടവകാശം ലഭിക്കണമെങ്കിൽ ജീവനക്കാർ 120 ജോലി ചെയ്തിരിക്കണമെന്ന ചട്ടം നടപ്പിലാക്കാൻ മറ്റ് ജീവനക്കാരുടെ ജോലിയിൽ വെട്ടിക്കുറവ് വരുത്തി താത്കാലിക ജീവനക്കാർക്ക് ഡ്യൂട്ടി നൽകിയെന്നും ആരോപണമുണ്ട്.
കോണ്‍ഗ്രസ്, സിപിഐ, ബി ജെ പി തുടങ്ങിയ സംഘടനകളുടെ കെ എസ് ആർ ടി സി സംഘടനകള്‍ റഫറണ്ടത്തില്‍ വിജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ സിപിഎം നിയന്ത്രണത്തിലുള്ള സിഐടിയു അൽപ്പം ആശങ്കയിലാണ്.