ടൊവിനോയുടെ പേര് വലിച്ചിഴച്ചു; വിപിനെ മര്‍ദിച്ചിട്ടില്ല, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഉണ്ണി മുകുന്ദന്
1563997
Sunday, June 1, 2025 4:44 AM IST
കൊച്ചി: മുന്‍ മാനേജര്‍ വിപിന്‍ കുമാറിനെ മര്‍ദിച്ചിട്ടില്ലെന്നും വിപിന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നടന് ഉണ്ണി മുകുന്ദന്. വിപിന്റെ പരാതി വ്യാജമാണ്. തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ഉപകരണമായി വിപിന്‍ പ്രവര്‍ത്തിക്കുകയാണോയെന്ന് സംശയമുണ്ടെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഉണ്ണി മുകുന്ദന് പറഞ്ഞു.
ഉണ്ണി മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി വിപിന്‍ കുമാര്‍ നല്കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തതിനു പിന്നാലെ നടന് മുന്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു.
നിലവില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന പ്രോസിക്യൂഷന് വാദം പരിഗണിച്ച് ഹര്‍ജി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തീര്‍പ്പാക്കിയതിന് പിന്നാലെയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.
അനേകം സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമായിരുന്നു വിപിന്‍. മാനേജര്‍ എന്നനിലയില്‍ വിപിനുമായി തനിക്ക് ഔദ്യേഗിക ബന്ധം ഉണ്ടായിരുന്നില്ല. വിപിന്‍ ചെയ്ത ചില കാര്യങ്ങള്‍ പൊറുക്കാന്‍ കഴിയാത്തതാണ്. വിപിനില്‍ നിന്നും ഉണ്ടായ ദുരനുഭവം തന്നോട് രണ്ട് സ്ത്രീകള്‍ ഫോണില്‍ വിളിച്ചറിയിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ഡിജിപിക്കും, എഡിജിപിക്കും കൈമാറിയിട്ടുണ്ട്. ഇത് താന്‍ സുഹൃത്തായ സംവിധായകനോട് പറഞ്ഞിരുന്നു.
ഇദ്ദേഹം വിപിനുമായി സംസാരിപ്പോള്‍ ഈ കാര്യങ്ങളില്‍ വിപിന്‍ ഖേദം പ്രകടിപ്പിച്ചതാണ്. വിപിനെ നേരില്‍ കണ്ട് സംസാരിക്കാന്‍ സംവിധായകന് പറഞ്ഞതോടെയാണ് തന്നെക്കുറിച്ച് മോശം പറഞ്ഞുപരത്തിയ കാര്യങ്ങളടക്കം സംസാരിക്കാന്‍ ഫ്ളാറ്റില്‍ പോയത്. മറ്റൊരു സുഹൃത്തും ഒപ്പം ഉണ്ടായിരുന്നു. വൈകാരികമായാണ് സംസാരിച്ചത്. തര്‍ക്കത്തിനിടെ വിപിന്റെ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞെന്നത് സത്യമാണ്. എന്നാല്‍ വിപിനെ മര്‍ദിച്ചിട്ടില്ല. ഇത് കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
സംസാരത്തിനൊടുവില്‍ വിപിന്‍ കരയുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. വിഷയത്തില്‍ ടൊവിനോയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതാണ്. അദ്ദേഹം അടുത്ത സുഹൃത്താണ്. ടൊവിനോയുടെ സിനിമയെക്കുറിച്ച് താന്‍ പറഞ്ഞു എന്നുപറയുന്ന കാര്യങ്ങള്‍ മുഴുവനും തെറ്റാണ്. താന്‍ ഒരിക്കലും അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിക്കില്ല.
വിപിനെതിരെ ഒരു നടി ഫെഫ്കയിലും, മറ്റൊരു നടി അമ്മയിലും പരാതി നല്‍കിയിട്ടുണ്ട്. ശരിയായ പ്രശ്നം ഇനിയും ചര്‍ച്ച ചെയ്തിട്ടില്ല. ഫെഫ്കയില്‍ അംഗമല്ലാത്ത ഒരാളുടെ വാക്ക് മാധ്യമങ്ങള്‍ വിശ്വാസത്തിലെടുത്തു. കേസ് നടപടികളുമായി പൂര്‍ണമായും സഹകരിക്കും. ടൊവിനോയുടെ വിഷയത്തിലൂടെ യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിപിന്‍ ശ്രമിച്ചത്. വിഷയത്തിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ട്.
കഷ്ടപ്പെട്ട് പണിയെടുത്ത് സിനിമ ചെയ്യുന്ന ആളാണ് താന്‍. തനിക്ക് സിനിമയില്‍ ഗോഡ്ഫാദറോ ലോബിയോ ഇല്ല. പ്രേക്ഷകര്‍ കാണുന്നതുകൊണ്ടാണ് തന്റെ സിനിമ വിജയിക്കുന്നത്. മറ്റൊരാള്‍ക്കും തന്റെ ഈ അവസ്ഥ വരരുതെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
മാനേജരെ മര്‍ദിച്ചെന്ന കേസ്: ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കി
കൊച്ചി: മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി എറണാകുളം അഡീഷണൽ സെഷന്‍സ് കോടതി തീര്‍പ്പാക്കി.
നിലവില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന പ്രോസിക്യൂഷന് വാദം പരിഗണിച്ചാണ് കോടതി നടപടി. പരാതിക്കാരന് ഉന്നയിക്കുന്ന ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.
ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമാണ് പരാതി. പരാതിക്കാരന് മുമ്പ് തന്റെയൊപ്പം ജോലി ചെയ്തിരുന്നു. എന്നാല്‍ തന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പിരിച്ചുവിട്ടു.
അതിന്റെ പ്രതികാരമാണ് ഈ പരാതി. തനിക്കെതിരേ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ശാരീരികമായി ഉപദ്രവിച്ചുവെന്നത് വാസ്തവവിരുദ്ധമായ കാര്യമാണെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ വാദം.