മഴക്കെടുതി : രണ്ടു മരണം; വീടുകള്‍ക്ക് നാശനഷ്ടം
1563993
Sunday, June 1, 2025 4:44 AM IST
കൊച്ചി: ജില്ലയില്‍ കാറ്റിന് ശമനം ഉണ്ടെങ്കിലും ശക്തമായ മഴ തുടരുന്നു. ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. മഴയില്‍ കായലില്‍ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ ലഭിച്ചു. ചെറായി തൃക്കടാപ്പിള്ളി സ്വദേശി സ്രാമ്പിക്കല്‍ വീട്ടില്‍ നിഖില്‍ മുരളി(32), പറവൂര്‍ കെടാമംഗലം മുളവുണ്ണിരാമ്പറമ്പില്‍ രാധാകൃഷ്ണന് (62) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് കനത്ത മഴയില്‍ നിഖില്‍ യാത്ര ചെയ്തിരുന്ന വഞ്ചി അപകടത്തില്‍പ്പെട്ടത്. വഞ്ചി മറിഞ്ഞ സ്ഥലത്തുനിന്നും ഒരു കിലോമീറ്റര്‍ അകലെ കോവിലകത്തുംകടവ് പരിസരത്തുനിന്ന് ഇന്നലെ രാവിലെയാണ് മൃതദേഹം ലഭിച്ചത്. മുനമ്പം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടം നടത്തി. ഇന്ന് ഉച്ചക്ക് 12ന് ചെറായി പൊതു ശ്മശാനത്തില്‍ സംസ്കരിക്കും.
മത്സ്യത്തൊഴിലാളിയായ രാധാകൃഷ്ണന് മീന്‍ പിടിക്കാന്‍ കുമ്പളം കായലില്‍ എത്തിയതായിരുന്നു. വൈകിട്ട് ആറോടെ മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞു. ഊന്നിക്കുറ്റിയില്‍ പിടിച്ചു കിടന്നെങ്കിലും രാധാകൃഷ്ണന്റെ പിടിവിട്ടു പോയി കാണാതാവുകയായിരുന്നു. ഇന്നലെ വൈകുന്നേരം വൈപ്പിന്‍ ജെട്ടിയില്‍ മൃതദേഹം അടിഞ്ഞു.
230 വീടുകള്‍ക്ക് നാശനഷ്ടം
കഴിഞ്ഞ എട്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ ജില്ലയില്‍ ഇതുവരെ 230 വീടുകള്‍ക്ക് നാശനഷ്ടം. മൂന്ന് വീടുകള്‍ പൂര്‍ണമായും 227 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കണയന്നൂര്‍, കൊച്ചി, കോതമംഗലം താലൂക്കുകളില്‍ ഓരോ വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ആലുവയില്‍ 47, കണയന്നൂരില്‍ 19, കൊച്ചിയില്‍ 35 , കോതമംഗലത്ത് 21, കുന്നത്തുനാട്ടില്‍ 35, മൂവാറ്റുപുഴയില്‍ 31, പറവൂരില്‍ 39 എന്നിങ്ങനെ ഭാഗീകമായും വീടുകള്‍ തകര്‍ന്നത്.
ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കനത്ത മഴയെത്തുടർന്ന് ജില്ലയിലെ രണ്ടു താലൂക്കൂകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊച്ചി, കണയന്നൂർ, മൂവാറ്റുപുഴ താലൂക്കുകളിലായി 12 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.
കൊച്ചി താലൂക്കിൽ ഞാറക്കൽ വില്ലേജ് ഫിഷറീസ് എൽപി സ്കൂളിലും, കണയന്നൂർ താലൂക്കിൽ കാക്കനാട് തുതിയൂർ സെന്റ് മേരീസ് സ്കൂളിലും, മൂവാറ്റുപുഴ താലൂക്കിൽ മണ്ണത്തൂര്‍ ഗവ എല്‍പി സ്കൂളിലുമാണ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചത്.
ഞാറക്കൽ ഫിഷറീസ് എൽപി സ്കൂളിലെ ക്യാമ്പിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിനു സമീപം മണൽത്തിട്ട തകർന്ന് കടൽവെള്ളം കയറിയ പ്രദേശത്തെ എട്ട് കുടുംബങ്ങളെയാണ് മാറ്റി താമസിപ്പിച്ചിട്ടുള്ളത്. 14 പുരുഷൻമാരും 10 സ്ത്രീകളുമടക്കം 24 പേരാണ് ഈ ക്യാന്പിലുള്ളത്.
വാഴക്കാല വില്ലേജിൽ തുതിയൂർ ഭാഗത്ത് വെള്ളം കയറിയ മൂന്നു വീടുകളിൽ നിന്നുള്ള ഏഴ് അംഗങ്ങളെയാണ് തുതിയൂർ സെന്റ് മേരിസ് സ്കൂളിലെ ക്യാമ്പിൽ മാറ്റി താമസിപ്പിച്ചിട്ടുള്ളത്. ഇവരിൽ മൂന്നുപേർ സ്ത്രീകളും നാലുപേർ പുരുഷൻമാരുമാണ്.
മൂവാറ്റുപുഴ താലൂക്കില്‍ തിരുമാറാടി വില്ലേജില്‍ ഒരു കുടുംബത്തെ മണ്ണത്തൂര്‍ ഗവ എല്‍പി സ്കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ കാറ്റില്‍ വീടിന് സമീപം നിന്നിരുന്ന മരം മറിഞ്ഞ് വീഴുകയും, വീടിന് സുരക്ഷാ ഭീഷണി ഉയര്‍ത്തിയതുമായ സാഹചര്യത്തിലാണ് കുടുംബത്തെ ക്യാമ്പിലേക്ക് മാറ്റിയത്.