കാലടി പാലം ബഹിഷ്കരിച്ച് സ്വകാര്യ ബസുകൾ; യാത്ര ദുഷ്കരം
1564005
Sunday, June 1, 2025 4:57 AM IST
കാലടി: ശ്രീശങ്കര പാലത്തിലൂടെയുള്ള ഗതാഗതം താറുമാറായിട്ടും അധികൃതർക്ക് അനങ്ങാപ്പാറ നയം. ദിവസങ്ങളായി എംസി റോഡും കാലടി പട്ടണവും ഗതാഗതക്കുരുക്കിൽപ്പെട്ട് നട്ടംതിരിഞ്ഞിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് നടത്തുന്ന പാലം ബഹിഷ്കരണ സമരം ആരംഭിച്ചു.
ഇതനുസരിച്ച് ഇന്നലെ മുതൽ 80 ലധികം ബസുകൾ പെരുമ്പാവൂരിൽനിന്നും താന്നിപ്പുഴ വരെയും അങ്കമാലിയിൽ നിന്നും കാലടി ബസ് സ്റ്റാൻഡിന് മുൻവശം വരെയുമാണ് സർവീസ് നടത്തിയത്. പാലത്തിന്റെ അരികിലൂടെ ഒന്നര കിലോമീറ്ററിലധികം നടന്ന് ഏറെ കഷ്ടപ്പെട്ടാണ് സ്ത്രീകളടക്കമുള്ള യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനായത്.
വെള്ളിയാഴ്ച മുതൽ ഗൂഗിൾ മാപ്പിൽ കാലടി പാലം താത്കാലികമായി അടച്ചതായി രേഖപ്പെടുത്തിയിരുന്നു. അതിനാൽ ദൂരദിക്കിൽ നിന്നും വരുന്ന വാഹനങ്ങൾ മറ്റു വഴികൾ തേടി പോയതിനേത്തുടർന്ന് വാഹനങ്ങളുടെ എണ്ണത്തിൽ നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും പതിവുള്ള കുരുക്ക് മാറ്റമില്ലാതെ തുടരുകയാണ്.
ടൗണിൽ ഒരു ട്രാഫിക് വാർഡൻ മാത്രമാണ് ഇത്രയും ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് ഡ്യൂട്ടിയിൽ ഉള്ളത്. ആറ് വാർഡൻമാരെ ദിനംപ്രതി ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന് ട്രാഫിക് കമ്മിറ്റി യോഗത്തിൽ എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും അറിയിച്ചെങ്കിലും അതൊന്നും നടപ്പായില്ല.
പാലത്തിന്റെ ഇരുവശങ്ങളിലേയും വരമ്പുകളായി രൂപപ്പെട്ട ടാറിംഗ് ചുരുണ്ടി കളഞ്ഞ് ലെവൽ ചെയ്തെങ്കിലും ഭാരവാഹനങ്ങൾ കയറിയിറങ്ങുന്നതും കനത്ത മഴയും മൂലം വീണ്ടും കുഴികൾ രൂപപ്പെട്ടു കഴിഞ്ഞു.
താത്കാലിക പരിഹാരമാർഗങ്ങളൊന്നും ഫലവത്താവുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അങ്കമാലി-കാലടി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷ(പിബിഓഎ)ന്റെ നേതൃത്വത്തിൽ ബസ് ഉടമകളും ജീവനക്കാരും പാലത്തിലൂടെ പ്രകടനമായി എത്തി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
അടിയന്തിര പ്രാധാന്യത്തോടെ അധികാരികളുടെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ കാലടി- പെരുമ്പാവൂർ റൂട്ടിൽ നിലവിൽ ഓടുന്ന എല്ലാ ബസുകളും സർവീസ് നിർത്തിവയ്ക്കേണ്ടി വരുമെന്ന് ബസുടമ തൊഴിലാളി സംയുക്ത സമിതി നേതാക്കൾ അറിയിച്ചു.
പിബിഓഎ അങ്കമാലി യൂണിറ്റ് പ്രസിഡന്റ് എ.പി. ജിബിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മയിൽ സെക്രട്ടറി ബി.ഓ. ഡേവിസ്, നവീൻ ജോൺ, പി.ബി. ഗോപകുമാർ, ജിജോ ജോണി, ജെർമിയാസ് വിക്ടർ (പിബിഓഎഫ്) മുനാജ്, റസാക്ക്(പിബിടിഎ പെരുമ്പാവൂർ) പോളി കെ.എൽ (സിഐടിയു) പി.ടി. ഡേവിസ്, സനീഷ് (ഐഎൻടിയുസി) എ. വി. സുധീഷ്(ബിഎംഎസ് ) എന്നിവർ സംസാരിച്ചു.