വിശ്വാസികളുടെ സംയമനം ബലഹീനതയായി കാണരുത്: കത്തോലിക്കാ കോണ്ഗ്രസ്
1563749
Saturday, May 31, 2025 4:42 AM IST
കോതമംഗലം : കർഷകർ പ്രത്യേകിച്ച് കുടിയേറ്റ കർഷകർ നേരിടുന്ന സകല പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം ജനങ്ങളോട് പ്രതിബദ്ധതയും ആത്മാർത്ഥതയും ഇല്ലാത്ത സർക്കാർ സംവിധാനങ്ങളും രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളുമാണെന്ന് കത്തോലിക്കാ കോണ്ഗ്രസ് കോതമംഗലം രൂപത കമ്മിറ്റി കുറ്റപ്പെടുത്തി.
1977 മുൻപ് കൈവശമുള്ള കുടിയേറ്റ ഭൂമിക്ക് പട്ടയം നൽകണമെന്ന് നിയമം നിലവിലുണ്ടായിരിക്കെ ഇങ്ങനെയുള്ള മുഴുവൻ ഭൂമിക്കും യഥാസമയം പട്ടയം നൽകുന്ന കാര്യത്തിൽ വിവിധ സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും കാട്ടിയ അലംഭാവം കുറ്റകരമാണ്.
യഥാസമയം വനംവകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ഉദ്യോഗസ്ഥരെക്കൊണ്ട് ജോയിന്റ് വേരിഫിക്കേഷൻ നടത്തി പട്ടയ നടപടികൾ ത്വരിതപ്പെടുത്തേണ്ടിയിരുന്ന ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും എന്തെടുക്കുകയായിരുന്നു എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.
കൈവശ ഭൂമിക്ക് യഥാസമയം പട്ടയം നൽകിയിരുന്നെങ്കിൽ നാരങ്ങാനം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വിവാദങ്ങൾ ഉണ്ടാകുമായിരുന്നില്ല. പൊതുജനത്തെ വിഡ്ഢികളാക്കുന്ന നിലപാടുകളും നടപടികളുമാണ് പലരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നാരങ്ങാനത്തെ കുരിശു പൊളിച്ച വനം വകുപ്പുകാർ, ദുഃഖവെള്ളിയാഴ്ച അവിടെ പൊതുനിരത്തിലൂടെ കുരിശിന്റെ വഴി നടത്തിയ വൈദികർക്കും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും എതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും നോട്ടീസ് അയയ്ക്കുന്നതും അടിയന്തരമായി നിർത്തിവയ്ക്കണം.
സമാധാനകാംക്ഷികൾ ആയ ജനത്തിനുമേൽ ഇനിയും കുതിര കയറിയാൽ അതിന് കനത്ത തിരിച്ചടി നൽകുമെന്നും വിശ്വാസികളുടെ സംയമനം ബലഹീനതയായി കാണരുത് എന്നും കത്തോലിക്കാ കോണ്ഗ്രസ് മുന്നറിയിപ്പ് നൽകി.
സാധാരണക്കാരെ കബളിപ്പിക്കാനുള്ള തന്ത്രമാണ് പലരുടെയും സമരങ്ങളും പ്രതികരണങ്ങളും എന്ന് വ്യക്തമാണ്. ബന്ധപ്പെട്ട ജനപ്രതിനിധികളും മുഖ്യമന്ത്രിപോലും ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടും തുടരെത്തുടരെ കർഷക ദ്രോഹനടപടികൾ നിർബാധം ഉണ്ടാകുന്നതും കേസെടുക്കുമെന്ന് ഭീഷണി മുഴക്കുന്നതും എന്തിനുവേണ്ടിയാണ് എന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം സാധാരണ ജനങ്ങൾക്കുണ്ട്.
ഈ നെറികേട് തുടരുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണം. ഒരു വശത്ത് കർഷക പ്രേമം നടിക്കുകയും മറുവശത്ത് കർഷകരെ വേട്ടയാടുകയും ചെയ്യുന്ന മനോഭാവം അംഗീകരിക്കാനാവില്ല.
രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ.ഡോ. മാനുവൽ പിച്ചളക്കാട്ട്, ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരക്കൽ, രൂപത ട്രഷറർ തന്പി പിട്ടാപ്പിള്ളിൽ, സി.എ തോമസ്, യു.വി ചാക്കോ, ബിന്ദു ജോസ്, മേരി ആന്റണി, ഷൈജു ഇഞ്ചക്കൽ, ജിജി പുളിക്കൽ, ആന്റണി പുല്ലൻ, ജോർജ് മങ്ങാട്ട്, അബി കാഞ്ഞിരപ്പാറ, ജോണ് മുണ്ടൻകാവിൽ, ജോയ്സ് മേരി ആന്റണി, ബേബിച്ചൻ നിധീരിക്കൽ,
ബെന്നി തോമസ്, ജോർജ് കുര്യാക്കോസ്, ജിനു ആന്റണി, ജോണി ജേക്കബ്, കെ.എം ജോസഫ്, ഇ.ആർ പൈലി, വി.ജെ റോജോ, സനിൽ പി. ജോസ്, അമിതാ ജോണി, ജോസ് കുര്യൻ, റോയ് മാത്യു, അഞ്ജു ജോസ് എന്നിവർ പ്രസംഗിച്ചു.