മധുരമാവിൻചുവട്ടിലൂടെ ജേവിടീച്ചർ ഇന്നു വിദ്യാലയത്തിന്റെ പടികളിറങ്ങും
1563741
Saturday, May 31, 2025 4:28 AM IST
സിജോ പൈനാടത്ത്
കൊച്ചി: മൂന്നു പതിറ്റാണ്ടിലധികം നീണ്ട അധ്യാപന ധാരയിൽ, ജേവിമോൾ ടീച്ചറുടെ സ്നേഹവും കരുതലമറിഞ്ഞവരിൽ ക്ലാസ് മുറിയിലെ വിദ്യാർഥികൾ മാത്രമല്ല, വിദ്യാലയ മുറ്റത്തെ മരങ്ങളുമുണ്ട്. മരങ്ങളെ അത്രമേൽ സ്നേഹിച്ച അവർ, വിദ്യാലയമുറ്റത്തു മധുരമാർന്ന മാന്പഴക്കാലമൊരുക്കി. പ്രധാനധ്യാപികയുടെ കസേരയിൽ നിന്നു മുറ്റത്തെ മാവിൻചുവട്ടിലൂടെ ജേവി ടീച്ചർക്ക് ഇന്നു പടിയിറക്കം.
വിദ്യാർഥികളെപ്പോലെയോ ചിലവേള മക്കളെപ്പോലെയോ കരുതി സ്നേഹിച്ച മുപ്പതോളം മാവുകൾ അങ്കമാലി നഗരഹൃദയത്തിലെ സെന്റ് ജോസഫ്സ് ഹൈസ്കൂൾ മുറ്റത്തു തലയുയർത്തി നിൽപുണ്ട്; എല്ലാം മാങ്ങയും മാന്പഴങ്ങളും കൊണ്ടു സമൃദ്ധം. വിദ്യാർഥികൾക്കും വിദ്യാലയത്തിനും തണലും മധുരവുമായ മരങ്ങളെല്ലാം നട്ടുപിടിപ്പിച്ചതു പ്രധാനധ്യാപികയായ ജേവിമോളാണ്. പ്രിയോർ, ചന്ദ്രക്കാരൻ, മൂവാണ്ടൻ, തത്തച്ചുണ്ടൻ... മാവിന്റെ മിക്ക ഇനങ്ങളും സ്കൂൾ മുറ്റത്തുണ്ട്.
കുഞ്ഞുനാൾ മുതൽ മാവിനോടു വലിയ ഇഷ്ടമുണ്ടായിരുന്ന ജേവിമോൾക്ക് അമ്മ പരേതയായ വീരമണി, കൊടുത്ത കറുത്ത മൂവാണ്ടൻ നാടൻ മാവിൻതൈയാണ് ആദ്യം സ്കൂൾ മുറ്റത്തു നട്ടത്. 2011ൽ പ്രധാനധ്യാപികയായശേഷം സ്കൂളിന്റെ പുതിയ കെട്ടിടത്തിനു ചുറ്റും മുറ്റത്തും നിരവധി മാവിൻതൈകൾ നട്ടു.
പരിചരണത്തിനു സഹപ്രവർത്തകരും വിദ്യാർഥികളും ഒപ്പം കൂടി. ചുറ്റുമതിൽ കെട്ടി സുരക്ഷിതമായാണ് മാവുകളെ പരിചരിക്കുന്നത്. ഇതിനൊപ്പം നിരവധി തണൽമരങ്ങളും ടീച്ചറുടെ നേതൃത്വത്തിൽ നട്ടുവളർത്തിയിട്ടുണ്ട്.
മാങ്ങ പാകമാകുന്പോൾ ഉപ്പും മുളകും ചേർത്തു ടീച്ചർ വിദ്യാർഥികൾക്കു പങ്കുവയ്ക്കും. പല ദിവസങ്ങളിലും സ്കൂൾ ഉച്ചഭക്ഷണത്തിനു 'അങ്കമാലി മാങ്ങാക്കറി'യാകുന്നത് മുറ്റത്തെ മാങ്ങ തന്നെ. എസ്എസ്എൽസി അവസാന ബാച്ചിന്റെ പരീക്ഷ പൂർത്തിയായപ്പോൾ അവർക്കും ടീച്ചർ സമ്മാനമായി കൊടുത്തതു സ്കൂൾ മുറ്റത്തെ മാങ്ങയായിരുന്നു.
അധ്യാപനം പോലെ ആസ്വദിച്ചാണ് മാവുകളെയും പരിചരിച്ചതെന്നു ജേവി ടീച്ചർ പറയുന്നു. സ്കൂളിൽ നിന്നു വിരമിക്കുന്പോൾ സമൃദ്ധമായ മാവുകളുടെ കാഴ്ച മനസിനു സന്തോഷം പകരുന്നുവെന്നും അവർ പറഞ്ഞു.
സഹ അധ്യാപകരും വിദ്യാർഥികളും ഇന്നു ജേവിമോൾ ടീച്ചറെ യാത്രയാക്കുന്പോൾ ഹൃദയപൂർവം അവർ നന്ദി പറയും; പഠിപ്പിച്ചതിനും മധുരമാന്പഴക്കാലത്തിനും.