ഡൽഹിയിൽ നിന്നെത്തി മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് മാല പൊട്ടിക്കൽ; രണ്ടു പേർ പിടിയിൽ
1563756
Saturday, May 31, 2025 4:58 AM IST
ആലുവ: ഡൽഹിയിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി, മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് അഞ്ചിടത്തു നിന്ന് മാല പൊട്ടിച്ച രണ്ടംഗ സംഘത്തെ ആലുവ പോലീസ് സാഹസികമായി പിടികൂടി. ഉത്തർപ്രദേശ് ഫത്താപ്പൂർ സ്വദേശി ആരിഫ് (34), ഡൽഹി ശാസ്ത്രി വിഹാർ സ്വദേശി ഫൈസൽ (28) എന്നിവരാണ് അറസ്റ്റിലായത്. ദേശീയപാതയ്ക്ക് സമീപം തോട്ടക്കാട്ടുകരയിൽ വച്ച് റോഡ് വളഞ്ഞാണ് പ്രതികളെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടിയത്.
ഇന്നലെ പുലർച്ചെയാണ് ഡൽഹിയിൽ നിന്ന് ഇരുവരും ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയത്. തുടർന്ന് പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് അതിൽ കറങ്ങിനടന്ന് അഞ്ചിടത്ത് നിന്ന് മാല പൊട്ടിക്കുകയായിരുന്നു. ദേശീയപാതയിലൂടെ പ്രതികൾ ആദ്യം കമ്പനിപ്പടിയിലാണ് എത്തിയത്.
അവിടെനിന്ന് കാൽനട യാത്രികയുടെ മാല പൊട്ടിച്ച് ചെങ്ങമനാട് ഭാഗത്തേക്ക് കടന്നു. തുടർന്ന് പാലപ്രശേരി, മേക്കാട് എന്നിവിടങ്ങളിൽനിന്ന് മാല പൊട്ടിച്ച ശേഷം നെടുമ്പാശേരിയിലെത്തി. അവിടെനിന്നും ഒരു മാല പൊട്ടിക്കുകയും മറ്റൊരിടത്ത് ശ്രമം നടത്തുകയും ചെയ്തു.
ഉടൻ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിനു മുന്നോടിയായി നിരവധി സിസിടിവി കാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും റോഡതിർത്തികളടച്ചും ഊടുവഴികളിലും പരിശോധന നടത്തി. ഒടുവിൽ ആലുവ ഭാഗത്തേക്ക് വരികയായിരുന്ന മോഷ്ടാക്കളെ പിന്തുടർന്ന് തോട്ടക്കാട്ടുകരയിൽ വച്ച് പിടികൂടുകയായിരുന്നു.
രണ്ടിടങ്ങളിൽ നിന്ന് ഇവർ പൊട്ടിച്ചെടുത്ത ആഭരണം മുക്കുപണ്ടമായിരുന്നു. മോഷ്ടാക്കളുടെ ബാഗിൽ നിന്ന് കുരുമുളക് സ്പ്രേ, സ്വർണം തൂക്കുന്ന ത്രാസ്, വാഹനങ്ങൾ മോഷ്ടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയും കണ്ടെടുത്തു. പൊട്ടിച്ചെടുത്ത സ്വർണവും കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ പ്രതികൾക്കെതിരെ നിരവധി കേസുകളുണ്ട്. ജയിലിൽ വച്ചാണ് പ്രതികൾ പരിചയപ്പെട്ടത്. രാവിലെ ആലുവയിൽ വന്നിറങ്ങി മാലകൾ പൊട്ടിച്ചെടുത്ത ശേഷം രാത്രി തിരിച്ചു പോകാനായിരുന്നു ഇവരുടെ പദ്ധതി.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്ഐമാരായ കെ. നന്ദകുമാർ, എസ്.എസ്. ശ്രീലാൽ, ബി.എം. ചിത്തുജി, സുജോ ജോർജ് ആന്റണി, ടി. അനൂപ്, ആർ. ബിൻസി, സീനിയർ സിപിഒമാരായ മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, ഷിബിൻ തോമസ്, കെ.ഐ. ഷിഹാബ്, അജിത തിലകൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.