കിണറുകളിൽ രാസമാലിന്യം; ആറിന് മനുഷ്യച്ചങ്ങല
1572870
Friday, July 4, 2025 6:45 AM IST
തൃശൂർ: കാട്ടൂർ മിനി എസ്റ്റേറ്റിലെ രണ്ടു കന്പനികളിൽനിന്നുള്ള രാസമാലിന്യം സമീപമുള്ള കിണറുകളിൽ കലരുന്നെന്നു കാട്ടൂരിലെ ജനകീയ കുടിവെള്ളസംരക്ഷണ വേദി പ്രവർത്തകർ.
2024 മേയ് 25ന് മാലിന്യം കണ്ടെത്തി അധികൃതരെ അറിയിച്ചിട്ടും നീതി നടപ്പാക്കാത്തതിനെതിരെ മനുഷ്യച്ചങ്ങലയും പൊതുയോഗവും സംഘടിപ്പിക്കും. ആറിന് രാവിലെ പത്തിനു കുന്നത്തുപീടിക മുതൽ സോഡാവളവ് വരെയാകും മനുഷ്യച്ചങ്ങല. തുടർന്ന് എംപി ഹാളിൽ നടക്കുന്ന പൊതുയോഗം മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകർ അഡ്വ. പി.എ. പൗരൻ ഉദ്ഘാടനം ചെയ്യും.
ഏഴുമുതൽ കന്പനിക്കു മുന്നിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നും സമരസമിതി പ്രവർത്തകർ അറിയിച്ചു.
1974ൽ രൂപംകൊണ്ട മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഉടമകൾ പലരും മാറി വ്യവസായങ്ങളും മാറ്റിയതോടെയാണ് രാസമാലിന്യം രൂപപ്പെടുന്നത്. പത്ത് യൂണിറ്റുകൾ നിന്ന സ്ഥലത്ത് ഇപ്പോൾ 13 യൂണിറ്റുകളുണ്ടെന്നും ഇലക്ട്രോ പ്ലേറ്റിംഗും ഗാൽവനൈസിംഗും ഉൾപ്പെടെ രണ്ടു കന്പനികളിൽ നടക്കുന്നുണ്ടെന്നും ജനകീയ കുടിവെള്ളസംരക്ഷണ വേദി പ്രവർത്തകർ ആരോപിച്ചു.
വാർത്താ സമ്മേളനത്തിൽ അരുണ്‍, പഞ്ചായത്ത് അംഗം പി.എസ്. മോളി, ടി.ടി. വിൻസെന്റ്, എം.ജെ. ഷാജി, ജോയ് തോമസ് എന്നിവർ പങ്കെടുത്തു.