ജീവനക്കാർക്ക് ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് പദ്ധതിയുമായി കെഎസ്ആർടിസി
Tuesday, May 6, 2025 12:20 AM IST
തിരുവനന്തപുരം: പ്രീമിയം അടയ്ക്കാതെ തന്നെ ജീവനക്കാർക്ക് ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുമായി കെഎസ്ആർടിസി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതിയുടെ കരാർ ഒപ്പുവച്ചതായി മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ജൂണ്‍ നാലിന് പദ്ധതി പ്രാബല്യത്തിൽ വരും. അക്കൗണ്ട് തല ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് പ്രീമിയം ജീവനക്കാർ അടയ്ക്കേണ്ടതില്ല.
22,095 സ്ഥിരം ജീവനക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കെഎസ്ആർടിസിയുടെ എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്ക് മാറ്റിയതിന്റെ ഭാഗമായിട്ടാണ് ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ടാണ് പ്രഖ്യാപനം.
പദ്ധതി പ്രകാരം വ്യക്തിഗത അപകടത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് ഒരു കോടി രൂപ ലഭിക്കും. എയർ ആക്സിഡന്റിൽ മരിക്കുന്നവരുടെ കുടുംബത്തിന് ഒരു കോടി അറുപത് ലക്ഷം രൂപ ലഭിക്കും. അപകടത്തിൽ സ്ഥിരമായ പൂർണ വൈകല്യം സംഭവിച്ചാലും ഒരു കോടി രൂപ വരെ ലഭിക്കും. സ്ഥിരമായ ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപ വരെയും ലഭിക്കും. ഇരുപത്തിഅയ്യായിരം രൂപയ്ക്ക് മുകളിൽ ശന്പളം ഉള്ള ജീവനക്കാർ എങ്ങനെ മരണപ്പെട്ടാലും കുടുംബത്തിന് സഹായമായി ആറ് ലക്ഷം രൂപ ലഭിക്കും.
അപകട മരണം സംഭവിച്ചവരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായമായി 10 ലക്ഷം രൂപ വരെ ലഭിക്കും, പെണ്‍കുട്ടികളുടെ വിവാഹത്തിന് ഒരു കുട്ടിക്ക് അഞ്ച് ലക്ഷം രൂപ എന്ന രീതിയിൽ പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. അപകട ചികിത്സയ്ക്കുള്ള ചെലവിനും മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനും ഇൻഷ്വറൻസ് പദ്ധതിയിലൂടെ സഹായം ലഭിക്കും.
പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ താത്പര്യപ്രകാരം രണ്ടു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ചികിത്സാ ചെലവ് ലഭിക്കുന്ന മെഡിക്കൽ ഇൻഷ്വറൻസിലേക്ക് വാർഷിക പ്രീമിയം നൽകി ചേരാനും അവസരമുണ്ട്. 75 വയസ് വരെ ഇത് പുതുക്കാം. ജീവനക്കാർക്ക് വളരെ ആശ്വാസകരമായ പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.
പൂർണമായും കംപ്യുട്ടറൈസേഷനിലേക്ക് കെഎസ്ആർടിസി മാറും. ഇ-ഫയലിംഗ് പൂർണമായി നടപ്പിലാക്കും. ടിക്കറ്റ് ഉള്‍പ്പെടെയുള്ളവയ്ക്ക് യുപിഐ, കാർഡ് പെയ്മെന്റുകൾ സാധ്യമാകും. വിദ്യാർഥികളുടെ കണ്സഷൻ ടിക്കറ്റിനായി സ്മാർട്ട് കർഡുകൾ ലഭ്യമാക്കും.
ജൂണിൽ ഇവ നൽകാനാകും. അടുത്ത ഒരു മാസത്തിനുള്ളിൽ എല്ലാ ഡിപ്പോകളിലും സ്പെയർ പാർട്സുകളുടെ ലഭ്യത ഉറപ്പാക്കും. മെക്കാനിക്കൽ വിഭാഗങ്ങളുടെ കൃത്യമായ പ്രവർത്തനങ്ങളുടെ ഫലമായി 487 വണ്ടി മാത്രമാണ് നിലവിൽ പ്രവർത്തനരഹിതമായി വർക്ക്ഷോപ്പുകളിൽ ഉള്ളത്.
ഇരുപത് ഡിപ്പോകളിൽ വർക്ക്ഷോപ്പിലുള്ള വണ്ടികൾ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ്. എല്ലാ ഡിപ്പോകളിലും ബസുകളിലും നിരീക്ഷണ കാമറ സജ്ജീകരണം ഉറപ്പാക്കും. കാമറകളുടെ നിരീക്ഷണത്തിനു കേന്ദ്രീകൃത സംവിധാനവും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
ബസ് സ്റ്റേഷനുകളിൽ ഡിജിറ്റൽ ബോർഡ് സ്ഥാപിച്ച് ബസിന്റെ ലൊക്കേഷൻ ഉള്‍പ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കും. മൊബൈൽ അപ് വഴി ലൈവ് ട്രാക്കിംഗും ടിക്കറ്റ് ബുക്കിംഗും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.