വാകേരി കൊലപാതകം: കൃത്യം നടത്തിയ ആൾ പിടിയിൽ
Tuesday, May 27, 2025 1:03 AM IST
തിരുനെല്ലി: തിരുനെല്ലി അപ്പപ്പാറ വാകേരിയിലെ കൊലപാതകക്കേസ് പ്രതി പിടിയിൽ. പ്രവീണയുടെ കൊലയാളി പിലാക്കാവ് തറയിൽ ദിലീഷിനെ (37)യാണ് കൊലപാതകം നടത്തിയ വീട്ടിൽനിന്നു ഏകദേശം മുന്നൂറു മീറ്റർ അകലെയുള്ള ആളൊഴിഞ്ഞ വീടിനു സമീപം കണ്ടെത്തിയത്.
ഓടു മേഞ്ഞ വീടിനോടു ചേർന്നു നിർമിച്ച ഷട്ടർ മുറിയുടെ ടെറസിൽ നിൽക്കുകയായിരുന്ന ദിലീഷിനെ വനപാലകരുടെ സഹായത്തോടെയാണു പോലീസ് കസ്റ്റഡിയിലെടുത്തത്.
ദിലീഷിനൊപ്പം പ്രവീണയുടെ കാണാതായ ഒൻപതു വയസു കാരിയായ മകളെയും കണ്ടെത്തി. പൂട്ടിയിട്ടിരുന്ന വീടിന്റെ ഓടിളക്കിയാണ് ദിലീഷ് വീട്ടിൽ കുട്ടിയുമായി ഒളിച്ചു താമസിച്ചതെന്നാണു കരുതുന്നത്. കുട്ടിയെ തിരുനെല്ലി പോലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഭർത്താവുമായി അകന്നുകഴിയുന്ന പ്രവീണ സുഹൃത്തായ ദിലീഷുമായി പരിചയത്തിലായിരുന്നു. പ്രവീണയ്ക്കൊപ്പം താമസിച്ചിരുന്ന ദിലീഷുമായി ഉണ്ടായ തർക്കമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നു കരുതുന്നു.
ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. പ്രവീണയുടെ മൂത്ത മകൾ കഴുത്തിനും ചെവിക്കുമേറ്റ പരുക്കുമായി ഞായറാഴ്ച രാത്രിതന്നെ വയനാട് ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ഈ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
എടയൂർക്കുന്ന് സ്വദേശിയാണു പ്രവീണ. അമ്മാവനായ കേളു നോക്കി നടത്തുന്ന കണ്ണൂർ സ്വദേശിയുടെ തോട്ടത്തിലുള്ള വീട്ടിലാണ് പ്രവീണയും രണ്ടു പെണ്കുട്ടികളും താമസിച്ചിരുന്നത്. അല്പകാലം പ്രവീണയ്ക്കൊത്ത് താമസിച്ചിരുന്ന ദിലീഷ് ഒരു മാസമായി ഇവിടെ ഉണ്ടായിരുന്നില്ല. ഞായറാഴ്ച പ്രവീണയും ദിലീഷും തമ്മിലുള്ള വാക്കേറ്റമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു കരുതുന്നു.
വടി ഉപയോഗിച്ച് അടിച്ചും കത്തികൊണ്ട് മാരകമായി പരിക്കേൽപ്പിച്ചുമാണ് കൊലപാതകം നടത്തിയതെന്നു കരുതുന്നു. പ്രവീണയുടെ മുഖത്തു സാരമായ പരിക്കുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലക്ക് മാറ്റി. ഞായറാഴ്ച രാത്രി മുതൽ ദിലീഷിനും കാണാതായ കുട്ടിക്കുമായി പോലീസ് തെരച്ചിൽ തുടങ്ങിയിരുന്നു.
തിങ്കളാഴ്ച രാവിലെ നാട്ടുകാരുടേയും വനപാലകരുടേയും ഫയർഫോഴ്സിന്റേയും സഹായത്തോടെ തെരച്ചിൽ നടത്തി. ഡോഗ് സ്ക്വാഡിന്റേയും ഡ്രോണിന്റെയും സഹായം പ്രയോജനപ്പെടുത്തി. രാവിലെ 10ഓടെയാണ് ദിലീഷിനേയും കുട്ടിയേയും കണ്ടെത്തിയത്.
വന്യമൃഗ ശല്യമുള്ള എസ്റ്റേറ്റ് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്തുളള വീട്ടിൽനിന്നു കുട്ടിയെ കാണാതായത് ഏറെ ആശങ്ക ഉയർത്തിയിരുന്നു. വന്യമൃഗഭീഷണി യും കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയായി. ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിരുന്നു.
മാനന്തവാടി ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ തിരുനെല്ലി ഇൻസ്പെക്ടർ ലാൽ സി. ബേബി, മാനന്തവാടി, തലപ്പുഴ ഇൻസ്പെക്ടർമാരായ ടി.എ. അഗസ്റ്റിൻ, എം.ടി. ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് അന്വേഷണത്തിനും തെരച്ചിലിനും നേതൃത്വം നൽകിയത്.