ഏറ്റവും പ്രായം കുറഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന റിക്കാർഡ് സ്വന്തമായുള്ള തൻവർ 2009ൽ സിർസ മണ്ഡലത്തിൽനിന്നു ലോക്സഭയിലേക്കു വിജയിച്ചു. 3.54 ലക്ഷം വോട്ടായിരുന്നു ഭൂരിപക്ഷം. എന്നാൽ, 2014, 2019 തെരഞ്ഞെടുപ്പുകളിലെ മോദിതരംഗത്തിൽ തൻവർ വൻ പരാജയം ഏറ്റുവാങ്ങി.
2014 ഫെബ്രുവരിയിൽ ഹരിയാന പിസിസി അധ്യക്ഷനായി. 2019 സെപ്റ്റംബർ വരെ ആ സ്ഥാനത്തു തുടർന്നു. തൊട്ടടുത്ത മാസം കോണ്‍ഗ്രസ് വിട്ടു. മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുമായുള്ള ഭിന്നതയായിരുന്നു, ഒരു കാലത്ത് രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായ തൻവർ പാർട്ടി വിടാൻ കാരണം.
2021ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന തൻവർ 2022 മുതൽ 2024 വരെ എഎപിയിൽ പ്രവർത്തിച്ചു. രാജ്യസഭാ സീറ്റിലേക്കു തന്നെ പരിഗണിക്കാത്തതിൽ നീരസമുണ്ടായിരുന്ന തൻവർ ഈ വർഷം ജനുവരിയിൽ ബിജെപിയിൽ ചേർന്നു.
കോണ്‍ഗ്രസിൽ ഭൂപീന്ദർ സിംഗ് ഹൂഡയുടെ എതിർ പക്ഷത്താണു സെൽജയും. രണ്‍ദീപ് സുർജേവാല, മുൻ നിയമസഭാ കക്ഷി നേതാവ് കിരണ്‍ ചൗധരി, സെൽജ എന്നിവർ ഹൂഡയ്ക്കെതിരേ ഒറ്റക്കെട്ടാണ്. ഹരിയാനയിലെ ഒന്‍പതു കോണ്‍ഗ്രസ് സ്ഥാനാർഥികളിൽ ഭൂരിപക്ഷവും ഹൂഡയുടെ അനുയായികളാണ്. പിസിസി അധ്യക്ഷൻ ഉദയ് ഭാനും ഹൂഡയുടെ ഉറ്റ അനുയായി ആണ്.