സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയണം: മന്ത്രി
1584937
Tuesday, August 19, 2025 8:09 AM IST
മാനന്തവാടി: സമൂഹത്തിൽ ചുറ്റുമുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കണമെന്നും അത് വിദ്യാഭ്യാസം എന്ന ആശയത്തെ കൂടുതൽ സന്പുഷ്ടമാക്കുമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു.
മാനന്തവാടിയിൽ പി.കെ. കാളൻ മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ അക്കാദമിക് ബ്ലോക്കിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും മൂന്നാം ഘട്ടത്തിന്റെ തറക്കല്ലിടൽ ചടങ്ങും ബിരുദദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർഥികൾ പുത്തൻ അറിവുകളുടെ ഉത്പാദകരാവണമെന്നും സങ്കേതികവിദ്യ കൈവശമുള്ള യുവതലമുറയുടേതാണ് പുതിയ കാലമെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ മുൻഗണനാ മേഖലയിലൊന്നാണ് ഉന്നത വിദ്യാഭ്യാസം. നാല് വർഷം കൊണ്ട് 6,000 കോടി രൂപയുടെ പദ്ധതികളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആവിഷ്കരിച്ചത്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആഗോള ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളും അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനവും നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള വലിയ ശ്രമങ്ങൾ സർക്കാർ നടത്തുന്നു. തൊഴിൽ ആഭിമുഖ്യം വളർത്താനും പഠനത്തോടൊപ്പം ജോലിയും ലഭ്യമാക്കാനുള്ള പദ്ധതികളും നടപ്പാക്കി വരുന്നു.
വിദ്യാർഥികളുടെ നൂതന ആശയങ്ങൾ പ്രായോഗിക തലത്തിലേക്ക് വികസിപ്പിക്കാൻ സാന്പത്തിക പിന്തുണയും സാങ്കേതിക സഹായവും വിവിധ ഏജൻസികളുടെ സഹായത്തോടെ സർക്കാർ ലഭ്യമാക്കുന്നതായും നിലവിൽ അഞ്ഞൂറിൽപരം കലാലയങ്ങളിൽ ആരംഭിച്ച ഇന്നൊവേഷൻ ഇൻകുബേഷൻ സെന്ററുകൾ എല്ലയിടത്തേക്കും വ്യാപിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. എല്ലാവർക്കും തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി കൂടുതൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ഉൾപ്പെടെ ആരംഭിച്ച് മെച്ചപ്പെട്ട അവസരങ്ങൾ ഒരുക്കുകയാണ് സർക്കാറെന്ന് അദ്ദേഹം പറഞ്ഞു. പി.കെ. കാളൻ മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസസിൽ 2023 ൽ നിർമാണം ആരംഭിച്ച മൂന്ന് നിലകളുള്ള കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്.
രണ്ടാം ഘട്ടത്തിൽ ഒരു കോടി രൂപ ചെലവിട്ട് 404.964 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിച്ച കോളജ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ രണ്ട് ക്ലാസ് മുറികളും ഒരു ടോയ്ലറ്റ് ബ്ലോക്കും രണ്ടാം നിലയിൽ മൂന്ന് ക്ലാസ് മുറികളും ഉൾപ്പെടുന്നു. ഇതിന് പുറമേ മൂന്നാം ഘട്ടത്തിൽ ഇപ്പോൾ തറക്കല്ലിട്ട കെട്ടിടം രണ്ട് നിലകളിലായി 867.766 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് നിർമിക്കുന്നത്.
3.93 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന ഈ കെട്ടിടത്തിന്റെ സെല്ലാർ ഫ്ലോറിൽ മൂന്ന് ക്ലാസ് മുറികളും ആണ്കുട്ടികളുടെ ടോയ്ലെറ്റ് ബ്ലോക്കും തറനിലയിൽ പ്രിൻസിപ്പൽ റൂം, റീഡിംഗ് റൂം, ലൈബ്രറി, റസ്റ്റ് റൂം, സ്റ്റാഫ് റൂം എന്നിവയുമാണ് നിർമിക്കുന്നത്.കോളജിൽ പഠനം പൂർത്തീകരിച്ച 34 വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങും പരിപാടിയിൽ നടന്നു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, വാർഡ് അംഗം ലിസി ജോണ്, ഐഎച്ച്ആർഡി ഡയറക്ടർ ഡോ.വി.എ. അരുണ് കുമാർ, പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനിയർ പി. സനില, പികെകെഎംസിഎഎസ് പ്രിൻസിപ്പൽ ഷീബ ജോസഫ്, മാനന്തവാടി ഗവ. കോളജ് പ്രിൻസിപ്പൽ ഡോ.കെ. അബ്ദുൾ സലാം, മാനന്തവാടി ബിഎഡ് കോളജ് കോഴ്സ് ഡയറക്ടർ ഡോ.എം.പി. അനിൽ, പിടിഎ വൈസ് പ്രസിഡന്റ് ബാബുരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കോളജ് പൂർവവിദ്യാർഥി പ്രതിനിധി ജ്യോതിലാൽ, കോളജ് യൂണിയൻ ചെയർമാൻ ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.