ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തണം: കത്തോലിക്ക കോണ്ഗ്രസ്
1575349
Sunday, July 13, 2025 7:11 AM IST
കോതമംഗലം: മലയോര കർഷകരുടെയും സാധാരണക്കാരുടെയും ജീവിതം ദുസഹമാക്കുന്ന രീതിയിൽ മനുഷ്യത്വരഹിതമായി പെരുമാറുന്ന സർക്കാർ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താനുള്ള ആർജവം സർക്കാർ കാണിക്കണമെന്ന് കത്തോലിക്ക കോണ്ഗ്രസ് കോതമംഗലം രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു.
കർഷകരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സാധാരണക്കാരെയും ദ്രോഹിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നത് പല ഉദ്യോഗസ്ഥരും ഹരമായി കാണുകയാണ്. ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് നേര്യമംഗലം മുതൽ വാളറവരെയുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണം.
ഭരണനേതൃത്വവും സർക്കാരും ബന്ധപ്പെട്ടവരും അറിയാതെയാണോ സർക്കാർ ഉദ്യോഗസ്ഥരും അഡീഷണൽ ചീഫ് സെക്രട്ടറിയും നിലപാട് എടുക്കുന്നതും സത്യവാങ്മൂലം നൽകുന്നതും എന്നറിയാൻ ജനങ്ങൾക്ക് താത് പര്യമുണ്ട്.
ജനപ്രതിനിധികളും സർക്കാരും ജനദ്രോഹപരമായ സമീപനങ്ങൾ ഉദ്യോഗസ്ഥർ സ്വീകരിക്കുന്പോൾ നിസംഗരായി നിൽക്കുന്നത് അംഗീകരിക്കാനാവില്ല. സർക്കാരിന്റെ മൗനാനുവാദത്തോടെയാണോ ഉദ്യോഗസ്ഥർ ഇത്തരം നെറികേടുകൾ കാണിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വനംവകുപ്പ് അധികൃതരുടെയും കപട പരിസ്ഥിതിവാദികളുടെയും ഗൂഢ നീക്കവും രാഷ്ട്രീയ നേതൃത്വങ്ങളുടെ നിസംഗതയുമാണ് ഉദ്യോഗസ്ഥർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കുന്നത്. ദേശീയപാതയുടെ ഇരുവശവും നൂറടി വീതിയിൽ വനംവകുപ്പിന് അധികാരമില്ലെന്നും ഇത് റവന്യു ഭൂമിയാണെന്നുമുള്ള മുൻ കോടതി ഉത്തരവ് മറച്ചുവച്ചുകൊണ്ടാണ് അപൂർണമായ സത്യവാങ്മൂലം ഉദ്യോഗസ്ഥർ സമർപ്പിച്ചിരിക്കുന്നത്. ഇതേത്തുടർന്നാണ് കോടതിവിധി എതിരായത്.
ജനപക്ഷത്തുനിന്നുള്ള മനുഷ്യത്വപരമായ സമീപനം ഉദ്യോഗസ്ഥർ സ്വീകരിക്കാതെ വരുന്പോൾ അവരെ തിരുത്താനും നിലയ്ക്കുനിർത്താനും ഭരണനേതൃത്വം തയാറാകണം. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും നാടിന്റെ പൊതുവികസനത്തിനുതകുന്ന ദേശീയപാതയുടെ നിർമാണം ഉടൻ പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കത്തോലിക്ക കോണ്ഗ്രസ് ആവശ്യപ്പെട്ടു.
യോഗത്തിൽ രൂപതാ പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട് ഉദ്ഘാടനം ചെയ്തു.