മലയോരമേഖലയിൽ മുള കൃഷിചെയ്യാൻ വനംവകുപ്പ്; എതിർപ്പുമായി കിഫ
1575829
Tuesday, July 15, 2025 2:02 AM IST
നെന്മാറ: വനാതിർത്തി പ്രദേശങ്ങളിൽ മുള നട്ടുപിടിപ്പിക്കാൻ പദ്ധതിയുമായി വനംവകുപ്പ്. കാട്ടാന ഉൾപ്പെടെ വന്യജീവിശല്യം രൂക്ഷമായിരിക്കുന്ന പ്രദേശങ്ങളിലാണ് വനംവകുപ്പ് മുളകൃഷിയുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് കിഫ ആരോപിച്ചു.
മേഖലയിൽ മുള നടുന്നതിന് തൈകളുമായി വനംവകുപ്പ് വന്നാൽ തടയുമെന്ന് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
നെല്ലിയാമ്പതി വനംറേഞ്ചിനു കീഴിൽ അയിലൂർ പഞ്ചായത്തിലെ തിരുവഴിയാട് സെക്ഷനിൽപെട്ട തളിപ്പാടം, കരിമ്പാറ, നിരങ്ങൻപാറ, കൽച്ചാടി, മരുതഞ്ചേരി, പൂഞ്ചേരി, ചള്ള, ഓവുപാറ, നേർച്ചപ്പാറ വരെയുള്ള മലയോരങ്ങളിലാണ് മുള നട്ടുപിടിപ്പിക്കാൻ വനംവകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സമാനരീതിയിൽ വനംവകുപ്പ് മുള നട്ടുപിടിപ്പിച്ച എലവഞ്ചേരി, കൊല്ലങ്കോട്, വയനാട്, മലമ്പുഴ മേഖലകളിലെ പ്രശ്നങ്ങളും കിഫ യോഗത്തിൽ ചൂണ്ടിക്കാട്ടി. കാട്ടാനകൾക്ക് തീറ്റയ്ക്കായാണ് മുളകൃഷി നടത്താൻ വനംവകുപ്പിന്റെ പദ്ധതി.
കഴിഞ്ഞ കുറേ വർഷങ്ങളായി തുടർച്ചയായി ഈ മേഖലകളിൽ കാട്ടാനകൾ ജനവാസ മേഖലയിലിറങ്ങി തെങ്ങുകളും കമുകുകളും വാഴകളും വേലികളും നശിപ്പിച്ച് ഭീതി പരത്തി കൊണ്ടിരിക്കുന്നതിനിടയിൽ വനംവകുപ്പ് പരിഹാരം കാണാതിരിക്കുന്നതിനിടിയിലാണ് പുതിയ പദ്ധതിയുമായി വന്നിരിക്കുന്നത്.
പ്രാണരക്ഷാർഥം പല കർഷകരും കൃഷി ഉപേക്ഷിച്ചും കൃഷിസ്ഥലം തരിശിട്ടും വീട് ഉപേക്ഷിച്ച് മറ്റിടങ്ങളിൽ താമസം ആരംഭിക്കുകയും ചെയ്യുന്നതിനിടയ്ക്കാണ് ഇത്തരം കാടൻപദ്ധതി നടപ്പിലാക്കുന്നത്.
രണ്ടുവർഷംമുമ്പ് കാട്ടുമൃഗങ്ങൾക്ക് കുടിവെള്ളത്തിനായി പഞ്ചായത്ത് തൊഴിലുറപ്പുതൊഴിലാളികളെ ഉപയോഗിച്ച് ജനവാസമേഖലയ്ക്ക് സമീപം കുളം കുഴിക്കുന്ന പദ്ധതി കർഷകരുടെയും മലയോരവാസികളുടെയും എതിർപ്പിനെതുടർന്ന് ഉപേക്ഷിക്കുകയുണ്ടായി.
അതേ സ്ഥലത്ത്തന്നെ ആനയുടെ ഇഷ്ടഭക്ഷണമായ മുള വച്ചുപിടിപ്പിച്ചാൽ ആനയും മാനും പന്നിയും ഒരിക്കലും ഉൾക്കാടുകളിലേക്ക് പോവുകയില്ല.
മാത്രമല്ല ഇത്തരം മൃഗങ്ങളെ ഭക്ഷണമാക്കാൻ കടുവയും പുലിയും കൂടുതൽ വന്നുചേരും. അവ വംശവർധനവിലൂടെ ജനജീവിതത്തേയും കൃഷിയെയും കൂടുതൽ അപകടകരമാക്കും.
കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കരയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം. അബ്ബാസ്, ഡോ. സിബി സക്കറിയ, രമേശ് ചേവക്കുളം, സന്തോഷ് അരിപ്പാറ, മോഹൻ തോട്ടത്തിൽ, അബ്ദുൾ റഹ്മാൻ മരുതഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗം വനംവകുപ്പ് പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് മുന്നറിയിപ്പു നൽകി.
വനമേഖലയോട് ചേർന്ന് മുളകൃഷി പദ്ധതി ഉപേക്ഷിക്കാൻ വനംവകുപ്പിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കർഷകരുടെ ആശങ്ക പങ്കുവെച്ച് ഡോ. സിബി സക്കറിയ നെന്മാറ ഡിഎഫ്ഒയുമായി ഫോണിൽ ചർച്ച നടത്തി ആശങ്ക പങ്കുവെച്ചു. മലയോരമേഖലയിൽ നിന്നും അഞ്ചു കിലോമീറ്റർ ഉൾവനത്തിലേക്ക് മാറ്റിനടാനും ആവശ്യപ്പെട്ടു.
വനംവകുപ്പ് വെട്ടിമാറ്റുന്ന യൂക്കാലി, സെന്ന എന്നീ ഹാനികരമായ വൃക്ഷങ്ങളും കശുമാവ്, മലവേപ്പ് എന്നിവ കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ ഇത്തരം പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കണമെന്നും പറമ്പിക്കുളം വനമേഖലയോട് ചേർന്ന് നെല്ലിയാമ്പതി മേഖലയിൽ വനംവകുപ്പ് ഏറ്റെടുത്തു പാഴ്ചെടികൾ വളർന്നുനിൽക്കുന്ന തൂത്തമ്പാറ, മീര ഫ്ലോർസ്, റോസറി തുടങ്ങിയ തോട്ടങ്ങളിൽ ടൂറിസം കെട്ടിടങ്ങൾ നിർമിക്കുന്നതിന് പകരം ഇത്തരം കൃഷി നടത്താൻ തയ്യാറാകണമെന്നും കിഫ ഭാരവാഹികൾ ആവശ്യപ്പെട്ടു.