ഉത്തരാഖണ്ഡിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ന്യൂനപക്ഷ ആനുകൂല്യം
Tuesday, August 19, 2025 2:04 AM IST
ഡെറാഡൂൺ: ക്രൈസ്തവർ ഉൾപ്പെടെയുള്ളവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ ആനുകൂല്യം നല്കുന്ന ബില്ലിന് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്കി.
മൈനോറിറ്റി എഡ്യൂക്കേഷൻ ബിൽ-2025 പ്രകാരം സിക്ക്, ജൈന, ബുദ്ധ, പാഴ്സി വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ന്യൂനപക്ഷ ആനുകൂല്യം ലഭിക്കും.
നിലവിൽ സംസ്ഥാനത്ത് മുസ്ലിം വിഭാഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാത്രമാണു ന്യൂനപക്ഷ പദവിയുള്ളത്. ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
ഉത്തരാഖണ്ഡ് മദ്രസ എഡ്യൂക്കേഷൻ ബോർഡ് ആക്ട് 2106, ഉത്തരാഖണ്ഡ് നോൺ-ഗവൺമെന്റ് അറബിക് ആൻഡ് പേർഷ്യൻ മദ്രസ റെക്കഗ്നിഷൻ റൂൾസ് 2019 എന്നിവ പിൻവലിക്കാനും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2026 ജൂലൈ ഒന്നിന് ഇതു പ്രാബല്യത്തിലാകും.