ട്രാക്കോ കേബിൾ കന്പനിയുടെ ഭൂമി ഇൻഫോ പാർക്ക് വികസനത്തിനായി കൈമാറും
Saturday, October 18, 2025 11:52 PM IST
തിരുവനന്തപുരം: ഇൻഫോ പാർക്ക് വികസനത്തിന്റെ നാലാം ഘട്ടത്തിനായി വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ട്രാക്കോ കേബിളിന്റെ ഇരുന്പനത്തെ 33.5 ഏക്കർ ഭൂമി ഇൻഫോപാർക്കിന് കൈമാറാൻ സർക്കാർ തീരുമാനിച്ചു.
ലാൻഡ് പൂളിംഗ് മുഖേന വിഭാവനം ചെയ്തിട്ടുള്ള ഇൻഫോ പാർക്ക് മൂന്നാംഘട്ട വികസനത്തിനുശേഷം ഏറ്റെടുക്കുന്ന ഫേസ് നാലിനായാണ് ഭൂമി കൈമാറുന്നത്.
ഇൻഫോ പാർക്കിന്റെ അഭ്യർഥന അംഗീകരിച്ചാണ് സർക്കാരിന്റെ തീരുമാനമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. സീപോർട്ട് എയർപോർട്ട് റോഡിന് സമീപമുള്ള ഭൂമിയിൽ ഇൻഫോപാർക്ക് ഫേസ്-നാല് യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഭൂമി കൈമാറ്റ സംബന്ധിച്ച വ്യവസ്ഥകൾക്ക് അന്തിമരൂപം നൽകുന്നതിനായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഐടി വകുപ്പ് സ്പെഷൽ സെക്രട്ടറി, വ്യവസായ വകുപ്പ് ഓഫീസർ ഓണ് സ്പെഷൽ ഡ്യൂട്ടി, ഇൻഫോ പാർക്ക് സിഇഒ, ട്രാക്കോ കേബിൾ കന്പനി എംഡി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിക്ക് നേരത്തെ രൂപം നൽകിയിരുന്നു.
ഇൻഫോപാർക്കും ട്രാക്കോ കേബിൾ കന്പനിയും പരസ്പര ധാരണയോടെ അംഗീകരിക്കുന്ന വില ഒടുക്കി ഭൂമി കൈമാറ്റം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ 200 കോടി രൂപയ്ക്ക് ഇൻഫോ പാർക്കിന് ഭൂമി കൈമാറാനും ധാരണയായിരുന്നു.
ഭൂമികൈമാറ്റത്തിലൂടെ ലഭിക്കുന്ന തുക ട്രാക്കോ കേബിളിന്റെ ഭാവി വികസനത്തിനുപയോഗിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. തൊഴിലാളികളുടേതുൾപ്പെടെയുള്ള ബാധ്യതകൾ തീർക്കാനും ഇതിലൂടെ കഴിയും. കന്പനിയുടെ ഇരുന്പനം, തിരുവല്ല യൂണിറ്റുകൾ ലയിപ്പിക്കുന്നതിന് ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം തീരുമാനിച്ചിരുന്നു.