ഫെഡറൽ ബാങ്കിന് 955.26 കോടി അറ്റാദായം
Saturday, October 18, 2025 11:52 PM IST
കൊച്ചി: 2025 സെപ്റ്റംബർ 30ന് അവസാനിച്ച സാമ്പത്തികവർഷത്തെ രണ്ടാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ അറ്റാദായം 955.26 കോടി രൂപയിലെത്തി. മൊത്തം ബിസിനസ് 533576.64 കോടി രൂപയായി ഉയർന്നു. 1644.17 കോടി രൂപയാണു പ്രവർത്തനലാഭം.
ബാങ്കിന്റെ അടിത്തറ ശക്തമാക്കാനും ഭാവി കെട്ടിപ്പടുക്കാനും ഉതകുന്ന തരത്തിലുള്ള പല നൂതനാശയങ്ങളും കഴിഞ്ഞ കുറച്ചു മാസങ്ങളായി നടപ്പാക്കുന്നതിന്റെ ഫലം ദൃശ്യമാകാൻ തുടങ്ങിയതായി ബാങ്ക് എംഡിയും സിഇഒയുമായ കെ.വി.എസ്. മണിയൻ പറഞ്ഞു.
ബാങ്കിന്റെ മൊത്തം ബിസിനസിൽ 6.84 ശതമാനമാണു വര്‍ധന. മുന്‍ വര്‍ഷം ഇതേ പാദത്തിൽ 2,69,106.59 കോടി രൂപയായിരുന്ന നിക്ഷേപം 7.36 ശതമാനം വർധനയോടെ 2,88,919.58 കോടി രൂപയായി.
വായ്പാവിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ മുന്‍വര്‍ഷത്തെ 2,30,312.24 കോടി രൂപയില്‍നിന്ന് 2,44,657.06 കോടി രൂപയായി വര്‍ധിച്ചു. 6.23 ശതമാനമാണു വളർച്ചാനിരക്ക്.
മൊത്തവരുമാനം 3.75 ശതമാനം വര്‍ധനയോടെ 7824.33 കോടി രൂപയിലെത്തി. ഫീ വരുമാനം 13 ശതമാനം വർധനയോടെ 885.54 കോടി രൂപയായി. 4532.01 കോടി രൂപയാണു ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.83 ശതമാനമാണിത്. അറ്റനിഷ്ക്രിയ ആസ്തി 1165.16 കോടി രൂപയാണ്.
മൊത്തം വായ്പകളുടെ 0.48 ശതമാനമാണിത്. 73.45 ശതമാനമാണു നീക്കിയിരിപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 34819.84 കോടി രൂപയായി വര്‍ധിച്ചു. 15.71 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിനു നിലവിൽ 1595 ബാങ്കിംഗ് ഔട്ട്ലെറ്റുകളും 2082 എടിഎം-സിഡിഎമ്മുകളുമുണ്ട്.