ബദൽ പാതകൾ യാഥാർഥ്യമാക്കണം: ബദൽ റോഡ് വികസന സമിതി
1588724
Tuesday, September 2, 2025 8:08 AM IST
കൽപ്പറ്റ: വയനാടിന്റെ സമഗ്ര രക്ഷയ്ക്ക് കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ ഉടനടി എത്തണമെന്ന് പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ പാത, മൈസൂർ പുറക്കാട്ടിരി ഗ്രീൻഫീൽഡ് ഹൈവേ വികസന സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജില്ല രൂപീകൃതമായിട്ട് 45 വർഷങ്ങൾ കഴിഞ്ഞിട്ടും നൂറ്റാണ്ടുകൾ മുൻപ് പണിത താമരശേരി ചുരം പാത മാത്രമാണ് ഏക ആശ്രയം. മെഡിക്കൽ കോളജ് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാത്ത സാഹചര്യത്തിൽ മികച്ച ചികിത്സയ്ക്കുവേണ്ടി കോഴിക്കോട്ടേക്ക് പോകേണ്ട സ്ഥിതിയാണ്. വളരെ വീതികുറഞ്ഞ കുറ്റ്യാടി ചുരത്തിലൂടെ വാഹനങ്ങൾ തിരിച്ചുവിടുന്നത് ആ പ്രദേശത്തും മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
റെയിൽവേ സർവീസും വിമാന സർവീസും വയനാട്ടിൽ ഇല്ലാത്തതുകൊണ്ട് എല്ലാകാര്യത്തിനും കോഴിക്കോടിനെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. 70 ശതമാനം പണി പൂർത്തീകരിച്ച വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വനത്തിലൂടെ റോഡ് വെട്ടുന്നതിനുള്ള അനുമതി നിഷേധിക്കപ്പെട്ട പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ പാതയുടെ നിർമാണത്തിന് ആവശ്യമായ അനുവാദം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽനിന്ന് നേടിയെടുക്കുക മാത്രമാണ് ഏക പോംവഴി.
നിലവിൽ സർവേക്ക് രണ്ട് കോടി രൂപ അനുവദിച്ച പടിഞ്ഞാറത്തറ - പൂഴിത്തോട് ബദൽ റോഡിനെ തത്ത്വത്തിൽ അംഗീകരിച്ച സംസ്ഥാന ഇടതുപക്ഷ ഗവണ്മെന്റ് പടിഞ്ഞാറത്തറ - പൂഴിത്തോട് ബദൽ പാത യാഥാർഥ്യമാക്കിത്തന്നേ തീരുവെന്ന് അവർ ആവശ്യപ്പെട്ടു.
തുരങ്ക പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും പൂർത്തിയാക്കുവാൻ നാലുവർഷം എടുക്കുന്നതുകൊണ്ട് ഇപ്പോഴത്തെ സംസ്ഥാന ഗവണ്മെന്റ് അവരുടെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ഈ ബദൽ പാതയുടെ നിർമാണവും പൂർത്തീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ആറുമാസംകൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്ന, ചുരമില്ലാത്ത, വൻ വളവുകൾ ഇല്ലാത്ത, വലിയ പാലങ്ങൾ ആവശ്യമില്ലാത്ത, കുത്തനെയുള്ള കയറ്റങ്ങൾ ഇല്ലാത്ത, വളരെ എളുപ്പത്തിൽ കുറഞ്ഞ ആഘാതത്തിലും ചെലവിലും ചുരുങ്ങിയ സമയം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന ഈ ബദൽ പാതയുടെ നിർമാണം ഉടൻ ആരംഭിക്കണം.
മേപ്പാടി തുരങ്ക പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയ സാഹചര്യത്തിൽ പടിഞ്ഞാറത്തറ ബദൽ റോഡിനും അനുമതി നൽകാൻ പുതിയ സാഹചര്യത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തയാറാകും. ഉടനടി അപേക്ഷയും ഡിപിആർ അടക്കമുള്ള മുഴുവൻ രേഖകളും സർവേ റിപ്പോർട്ടും കേന്ദ്ര ഗവണ്മെന്റിന് സമർപ്പിച്ച് അംഗീകാരം നേടുവാൻ എൽഡിഎഫ് ഗവണ്മെന്റ് തയാറാകണം. കൂടാതെ പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ പാതയിലേക്ക് മലയോര ഹൈവേ വഴി താമരശേരി ഭാഗത്തു നിന്ന് ഈ പാതയിലേക്ക് പ്രവേശിക്കുവാൻ കഴിയുമെന്നുള്ളത് വലിയ നേട്ടമാണ്.
ഇതോടൊപ്പം കോഴിക്കോടിനെ എളുപ്പത്തിൽ മൈസൂരുവുമായി ബന്ധിപ്പിക്കാവുന്ന പുറക്കാട്ടിരി കുറ്റ്യാടി-മാനന്തവാടി - മൈസൂരു ഗ്രീൻഫീൽഡ് ഹൈവേയും യാഥാർഥ്യമാക്കണം. 2022ൽ 7134 കോടി രൂപ വകയിരുത്തിയതായി രാഹുൽ ഗാന്ധി എംപിയെ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രേഖാമൂലം അറിയിച്ചതാണ്. പുതിയ അലൈൻമെന്റ് സമർപ്പിക്കുവാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി.
ബംഗളൂരു - മലപ്പുറം സാന്പത്തിക ഇടനാഴിയുടെ ഭാഗമായി ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. പുറക്കാട്ടിരി മൈസൂർ പാത ഇപ്പോഴും കേന്ദ്ര ഗവണ്മെന്റിന്റെ സജീവ പരിഗണനയിൽ ഉണ്ടെന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നതായി ഭാരവാഹികൾ പറഞ്ഞു. മൈസൂർ - പുറക്കാട്ടിരി - കുറ്റ്യാടി - ഗ്രീൻഫീൽഡ് ഹൈവേ യാഥാർഥ്യം ആക്കേണ്ടത് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ വയനാടിന്റെ നിലനിൽപ്പിനു ആവശ്യമാണ്.
ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾക്കും ജനപ്രതിനിധികൾക്കും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർക്ക് നിവേദനം സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ഈ രണ്ടു പാതകളും യാഥാർഥ്യമായാൽ വയനാട് ഒറ്റപ്പെടുന്ന ദയനീയമായ സാഹചര്യം ഒഴിവാക്കാൻ കഴിയും.
ഒപ്പം മലബാറിന്റെ സമഗ്ര വികസന മുന്നേറ്റത്തിനും ചരക്കു ലോറി ഗതാഗത രംഗത്തും വയനാടിന്റെ ടൂറിസം രംഗത്തും കുതിച്ചു ചാട്ടം ഉണ്ടാക്കാൻ കഴിയും. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് സന്ദർശിക്കണമെന്നും വയനാട്, കോഴിക്കോട് മേഖലകളിലെ ബന്ധപ്പെട്ട ജനപ്രതിനിധികളുടെ യോഗം വിളിച്ചു കൂട്ടണമെന്നും വികസന സമിതി ചെയർമാൻ കെ.എ. ആന്റണി ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി, ബാബു ഫിലിപ്പ്, വി.എ. അഗസ്റ്റിൻ, കെ.എം. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.