പാൽവില വർധന: മന്ത്രിയുടെ നിലപാടിൽ പ്രതീക്ഷയർപ്പിച്ച് ക്ഷീരകര്‍ഷകര്‍
1592732
Thursday, September 18, 2025 10:41 PM IST
കോട്ടയം: മില്‍മ ഫെഡറേഷന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ പാൽവില വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തെങ്കിലും ഇന്നലെ മന്ത്രി ജെ. ചിഞ്ചുറാണി വിലവര്‍ധിപ്പിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കുന്നു.
പാലിനും പാല് ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി ഒഴിവാക്കിയ സാഹചര്യത്തിലാണു വില കൂട്ടേണ്ടതില്ലെന്നും വില വര്‍ധിപ്പിച്ച് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കേണ്ടെന്നും മില്‍മ ഫെഡറേഷന് തീരുമാനിച്ചത്. എന്നാല്‍ വില വര്‍ധിപ്പിച്ച് കര്‍ഷകരെ സഹായിക്കുമെന്ന നിലപാട് മന്ത്രി ജെ. ചിഞ്ചുറാണി സ്വീകരിച്ചതോടെ ആശ്വാസത്തിലാണ് കര്‍ഷകര്‍.
അഞ്ചു രൂപ കൂട്ടുമോ?
2026 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പാല്‍വില വര്‍ധിപ്പിക്കണമെന്ന ശിപാര്‍ശയാണു കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഫെഡറേഷന് നല്‍കിയത്. പാല് വില ലിറ്ററിന് അഞ്ചു രൂപവരെ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. 2022 ഡിസംബറിലാണ് ഇതിനു മുമ്പ് മില്‍മ വില കൂട്ടിയത്. അന്ന് ലിറ്ററിന് ആറു രൂപ കൂട്ടിയിരുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു സര്‍ക്കാരിന്റെ ചട്ടുകമായി മില്‍മ ചെയര്മാന് പ്രവര്‍ത്തിക്കുകയാണെന്ന് ക്ഷീരകര്‍ഷകര്‍ ആരോപിക്കുന്നു. പാല്‍വില അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാതെ ചര്‍ച്ചയെ വഴിതിരിച്ചു വിട്ട ചെയര്‍മാന്റെ നടപടിയിലും കര്‍ഷകര്‍ക്കു കടുത്ത അമര്‍ഷമുണ്ട്.
നിലവില്‍ ക്ഷീരസംഘങ്ങളില്‍ വില്‍ക്കുന്ന പാലിനും മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാമുകളിലും പാല് വില ഉയര്‍ത്തിയിട്ടുണ്ട്. ക്ഷീര മേഖലയില്‍നിന്നും 50 ശതമാനം കര്‍ഷകര്‍ വിട്ടുപോയെന്നു സര്‍ക്കാര്‍തന്നെ കണ്ടെത്തിയ സാഹചര്യത്തിലും അവരെ തിരികെ കൊണ്ടുവരുന്നതിനുള്ള യാതൊരു നടപടിയും മില്‍മയോ സര്‍ക്കാരോ സ്വീകരിക്കാത്തതിനു പിന്നില്‍ സര്‍ക്കാരിലെ ഉന്നതരുടെ പിന്തുണയുള്ള മറ്റൊരു കമ്പനിയെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്.
മന്ത്രിയുടെ പ്രഖ്യാപനം ഇന്നലെ വന്നെങ്കിലും എന്ന്, എത്ര രൂപ വര്‍ധിപ്പിക്കുമെന്നതില്‍ വ്യക്തതയില്ല. നിലവില്‍ കര്‍ഷകര്‍ക്ക് ഒരുലിറ്റര്‍ പാലിന് ലഭിക്കുന്നത് 45 രൂപ മുതല്‍ 49 രൂപ വരെയാണ്. പുറംവിപണിയില്‍ ലിറ്ററിന് 60-65 രൂപയ്ക്കാണ് വില്പന. ലിറ്ററിന് 10 രൂപയുടെയെങ്കിലും വര്‍ധന ഉണ്ടെങ്കിലേ പിടിച്ചുനില്ക്കാന് കഴിയൂ.
കാലിത്തീറ്റ വിലവര്‍ധനയും വെറ്റിനറി മരുന്നുകളുടെ വിലവർധനവും കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കുന്നത്. 50 കിലോഗ്രാം തൂക്കം വരുന്ന ഒരു ചാക്ക് കാലിത്തീറ്റയുടെ വില 1400 രൂപയ്ക്കു മുകളിലാണ്. പുല്ലിനേക്കാളും കാലിത്തീറ്റയാണ് കന്നുകാലികള്‍ക്ക് കര്‍ഷകര്‍ നല്‍കുന്നത്.
വൈക്കോലിനു ക്ഷാമം
പാടശേഖരങ്ങളില്‍ കൊയ്ത്തുമെതി യന്ത്രമുപയോഗിച്ചു വിളവെടുക്കുന്നതിനാല്‍ സീസണിലേക്ക് ആവശ്യമായ വൈക്കോല്‍ സംഭരിച്ചുവയ്ക്കാനും കഴിയുന്നില്ല.
കാലവര്‍ഷത്തില്‍ നിരന്തരമായ വെള്ളപ്പൊക്കം കാരണം പുല്ലിന്റെ ലഭ്യത ഇല്ലാതാകുന്നതും വലിയ വെല്ലുവിളിയാണ്. അടുത്ത കാലത്ത് അകിടുവീക്കം, തൈലേറിയ തുടങ്ങിയ രോഗങ്ങളും കൂടിവരുന്നു. കര്‍ഷകര്‍ ക്ഷീരമേഖലയെ കൈവിട്ടതോടെ സംസ്ഥാനത്ത് പാല് ഉത്പാദനത്തില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. മൊത്തം ആവശ്യത്തിന്റെ പകുതിപോലും ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല. പല സൊസൈറ്റികളും വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്.
ക്ഷീര കര്‍ഷകര്‍ നിലനില്‍പ്പിനായി നെട്ടോട്ടമോടുമ്പോള്‍ ജിഎസ്ടിയുടെ പേരുപറഞ്ഞ് ഈ മേഖലയില്‍ യഥാര്‍ഥ പ്രശ്നങ്ങളെ മറച്ചുവച്ച മില്‍മ ചെയര്‍മാന്റെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നതിനു സമാനമാണെന്ന് കര്‍ഷക കോണ്‍ഗ്രസ് ക്ഷീര സെല്‍ ജില്ലാ ചെയ്മാന് എബി ഐപ്പ് ആരോപിച്ചു. പാലിന്റെ വില വര്‍ധിപ്പിക്കാന്‍ ഉടന്‍ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും എബി ഐപ്പ് പറഞ്ഞു.