കപ്പൽ കത്തിയ സംഭവത്തിലും കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം
Wednesday, June 11, 2025 1:57 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: കണ്ണൂർ അഴീക്കലിനു സമീപം കേരള തീരത്തു ചരക്കുകപ്പൽ തീപിടിച്ചു പൊട്ടിത്തെറിച്ചു പരിസ്ഥിതിനാശമുണ്ടായ സംഭവത്തിലും കേസെടുത്തേക്കില്ല. ഗുരുതര രാസപദാർഥങ്ങൾ കപ്പലിൽ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്തിനു കേസെടുക്കാൻ അധികാരമില്ലെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് കേസെടുക്കേണ്ടതില്ലെന്ന് ഉന്നതതല നിർദേശം ലഭിച്ചത്.
തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയാണ് സംസ്ഥാനത്തിന്റെ അധികാരപരിധി. ഈ പരിധിക്കപ്പുറം നടക്കുന്ന സംഭവങ്ങളിൽ കേസെടുക്കേണ്ടതില്ലെന്നാണു ഡൽഹിയിൽനിന്നടക്കം സംസ്ഥാനത്തിനു ലഭിച്ച നിയമോപദേശം. ഇത്തരം സംഭവത്തിൽ കേസെടുത്താൽ കേസ് നിലനിൽക്കില്ലെന്ന് നിയമ സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും സർക്കാരിനെ അറിയിച്ചിരുന്നു.
കൊച്ചിയിൽ എൽസ-3 കപ്പൽ മുങ്ങിയ സംഭവത്തിലും സംസ്ഥാനം കേസെടുത്തിരുന്നില്ല. ക്രിമിനൽകേസുകളിൽ മാത്രമാണ് അധികാരപരിധി നോക്കാതെ കേസെടുക്കുന്നത്. അഴീക്കൽ പുറംകടലിൽ വാൻഹായ്-503 കപ്പലിനു തീപിടിച്ചത് 83 നോട്ടിക്കൽ മൈൽ അകലെയാണ്. തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെ സംസ്ഥാനത്തിനും 12നു മുകളിൽ 200 നോട്ടിക്കൽ മൈൽ വരെ കേന്ദ്ര സർക്കാരിനുമാണ് അധികാരം. അതിനു മുകളിൽ അന്താരാഷ്ട്ര കോടതിയുടെ പരിധിയിയാണ്.
കേസ് ഒഴിവാക്കി കപ്പൽ, ഇൻഷ്വറൻസ് കമ്പനികളിൽനിന്ന് നഷ്ടപരിഹാരം നേടിയെടുക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നാണ് പറയപ്പെടുന്നത്. കപ്പൽ അപകടത്തെ തുടർന്ന് പരിസ്ഥിതി, കടൽ ആവാസ വ്യവസ്ഥ, മത്സ്യത്തൊഴിലാളികൾ, തീരദേശം എന്നിവയ്ക്കുണ്ടാകുന്ന നാശനഷ്ടം കൂടി ഉൾപ്പെടുത്തിയുള്ളതാണ് കപ്പലുകളുടെ ഇൻഷ്വറൻസ്. മത്സ്യത്തൊഴിലാളികളുടെ തൊഴിൽനഷ്ടവും മത്സ്യബന്ധന ഉപകരണങ്ങളുടെ നഷ്ടവും അടക്കമുള്ള നഷ്ടപരിഹാരം നേടിയെടുക്കാൻ ശ്രമിക്കുമെന്നാണു പറയുന്നത്.
കപ്പലുകളുടെ ഇൻഷ്വറൻസിലെ വ്യവസ്ഥകൾ അനുസരിച്ചുള്ള നഷ്ടപരിഹാരത്തുക നേടിയെടുക്കുന്നതിനാണ് ശ്രമം. കേസെടുത്താൽ ഇൻഷ്വറൻസ്തുക വൈകാനും സാധ്യതയുണ്ടെന്ന വിദഗ്ധ സമിതി റിപ്പോർട്ടും സർക്കാർ പരിഗണിക്കുന്നുണ്ട്.