എം.ആർ. അജിത്കുമാറിന് ക്ലീൻചിറ്റ്: തടസഹർജിയുമായി വാദിഭാഗം
Wednesday, June 11, 2025 1:56 AM IST
തിരുവനന്തപുരം: അനധികൃതസ്വത്ത് സമ്പാദന ആരോപണത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് അന്വേഷണ റിപ്പോർട്ടിനെതിരേ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ തടസ ഹർജി.
വിജിലൻസ് റിപ്പോർട്ട് തള്ളി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് വസതികൾ, ബാങ്ക് ലോക്കറുകൾ തുടങ്ങിയവ റെയ്ഡ് ചെയ്ത് ആഴത്തിലുള്ള അന്വേഷണം നടത്തണമെന്ന് വാദിഭാഗം കോടതിയിൽ ബോധിപ്പിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി മനോജാണ് ഹർജി പരിഗണിച്ചത്.
എഡിജിപിക്കെതിരായ പരാതി താഴ്ന്ന റാങ്കിലുള്ള ഡിവൈഎസ്പിയാണ് നാമമാത്രമായി അന്വേഷിച്ച് സൂപ്പർവൈസിംഗ് ഓഫീസറായ എസ്പിയുമായി ചേർന്ന് ക്ലീൻ ചിറ്റ് നൽകിയത്. അതിനാൽ ഡിജിപി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും വാദിഭാഗം ആവശ്യപ്പെട്ടു. 18ന് കോടതി തുടർവാദം കേൾക്കും.
വാദിഭാഗം വാദം പൂർത്തിയായ ശേഷം സർക്കാർ വാദം ബോധിപ്പിക്കാനും ജഡ്ജി മനോജ് പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശന് നിർദേശം നൽകി.