ചരക്കുകപ്പല്‍ അപകടം; അതീവ ജാഗ്രത, കൊച്ചി തീരത്തും നിരീക്ഷണം
Wednesday, June 11, 2025 1:57 AM IST
കൊച്ചി: കണ്ണൂർ അഴീക്കലിനു സമീപം പുറംകടലില്‍ ‘വാന്‍ഹായ് 503’ചരക്കുകപ്പല്‍ കത്തിയ സംഭവത്തിനു പിന്നാലെ കൊച്ചി തീരദേശവും ജാഗ്രതയില്‍.
കടലില്‍ പതിച്ച കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കളുണ്ടെന്നും ഇവ കൊച്ചി തീരത്ത് അടിഞ്ഞേക്കുമെന്നുമുള്ള മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്. ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. കോസ്റ്റല്‍ പോലീസും ജാഗ്രത തുടരുന്നു.
നിലവില്‍ കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലുകളുടെ സഹായത്തോടെ ഹൈ പ്രഷര്‍ വാട്ടര്‍ ജെറ്റ് ഉപയോഗിച്ച് ചരക്കുകപ്പലിലെ തീ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്ന് നാവികസേന പിആര്‍ഒ അതുല്‍ പിള്ള പറഞ്ഞു. തീയണയ്ക്കാന്‍ പ്രധാനമായും മൂന്നു മാര്‍ഗങ്ങളാണുള്ളത്. ഒന്നാമതായി സ്ഥലത്തെ ഓക്സിജന്‍ ഇല്ലാതാക്കുക എന്നതാണ്.
രണ്ടാമത് തീ കത്തുന്ന വസ്തുക്കള്‍ അവിടെനിന്നു മാറ്റണം. ഇതുരണ്ടും അസാധ്യമാണ്. വലിപ്പമേറിയ കണ്ടെയ്നറുകള്‍ ഇപ്പോള്‍ മാറ്റാനാകില്ല. തീയും ചൂടും പടരാതിരിക്കാന്‍ കപ്പല്‍ തണുപ്പിക്കുക എന്നതാണു മറ്റൊരു മാര്‍ഗം. ഇതാണ് തീരസംരക്ഷണസേനയുടെ സഹായത്തോടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
തീരസംരക്ഷണസേനയുടെ അഞ്ചും നാവികസേനയുടെ രണ്ടും കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. നാവികസേനയുടെയും തീരസംരക്ഷണസേനയുടെയും അഞ്ച് ഡോണിയര്‍ വിമാനങ്ങള്‍ സ്ഥിതിഗതി വിലയിരുത്തുന്നുണ്ട്.
അന്വേഷിക്കേണ്ടതു സംസ്ഥാനമല്ലെന്ന്
കപ്പല്‍ അപകടം സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതു സംസ്ഥാനമല്ലെന്നു കേരള മാരിടൈം ബോര്‍ഡ് വ്യക്തമാക്കുന്നു. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന അപകടം തുറമുഖത്തോ തുറമുഖ അതിര്‍ത്തിയിലോ അല്ല.
സംസ്ഥാനത്തിന്റെ അധികാര പരിധിക്കു പുറത്തായതുകൊണ്ടുതന്നെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗാണ് ഇതില്‍ അന്വേഷണം നടത്തേണ്ടതെന്നും കേരള മാരിടൈം ബോര്‍ഡ് വിശദീകരിച്ചു.
മെഡിക്കല്‍ എമര്‍ജന്‍സിയില്‍ ആളുകളെ രക്ഷപ്പെടുത്താനും അവര്‍ക്കു സൗകര്യമൊരുക്കാനും തൊട്ടടുത്ത തുറമുഖമെന്ന നിലയില്‍ ബാധ്യതയുണ്ട്.