സിപിഐയിൽ ശബ്ദരേഖ വിവാദം
Thursday, June 12, 2025 2:47 AM IST
കൊച്ചി: സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേയുള്ള സിപിഐ നേതാക്കളുടെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നത് പാർട്ടിക്കുള്ളിൽ പുതിയ പൊട്ടിത്തെറിക്കു കളമൊരുക്കുന്നു.
ശബ്ദരേഖ പാർട്ടി നേതാക്കളുടേതല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ പാർട്ടി അന്വേഷണത്തിലേക്കും നടപടികളിലേക്കും കടക്കുകയാണെന്നാണു സൂചന.
ബിനോയ് വിശ്വത്തെ ഒഴിവാക്കി മറ്റൊരാളെ ആ സ്ഥാനത്ത് കൊണ്ടുവരുന്നതാണു നല്ലതെന്നതുൾപ്പെടെയുള്ള പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദനും ജില്ലാ സെക്രട്ടറി കെ. എം. ദിനകരനും തമ്മിലുള്ള സംഭാഷണമാണു പുറത്തായത്. സംസ്ഥാന സെക്രട്ടറിയെ ആക്ഷേപിക്കുന്ന രീതിയുള്ള അഭിപ്രായപ്രകടനങ്ങൾ സംഭാഷണത്തിലുണ്ട്.
ശബ്ദരേഖ സംബന്ധിച്ചു കമല സദാനന്ദനും കെ.എം. ദിനകരനും പ്രതികരിച്ചിട്ടില്ല. ഇരുവരും കാറിൽ സഞ്ചരിക്കുന്നതിനിടയിലുള്ള സംഭാഷണമാണു പുറത്തായത്. കമല സദാനന്ദനു വന്ന ഫോൺകോളിനുശേഷം കോൾ കട്ട് ചെയ്യാതിരുന്നതിനാൽ മറുവശത്തെ ഫോണിൽ സംഭാഷണം റിക്കോർഡായെന്നാണു പാർട്ടിയിലെ ചില നേതാക്കൾ പറയുന്നത്.
മുൻ എംഎൽഎയും ജില്ലാ സെക്രട്ടറിയുമായിരുന്ന പി. രാജുവിന്റെ മരണശേഷമുണ്ടായ വിവാദങ്ങളും അതിനെത്തുടർന്നുള്ള അച്ചടക്കനടപടികളും സിപിഐയിൽ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. പറവൂരിലെ അച്ചടക്ക നടപടികൾക്കു നേതൃത്വം നൽകുന്നവർ സംസ്ഥാനതലത്തിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടത്താനുള്ള നീക്കം സംഭാഷണത്തിൽ വ്യക്തമാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.
നേതാക്കളുടെ ശബ്ദരേഖ പുറത്തായത് സിപിഐ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. വിഷയത്തിൽ അന്വേഷണത്തിന് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ചേർന്നു കമ്മീഷനെ നിയോഗിക്കുമെന്ന് മുതിർന്ന നേതാക്കൾ സൂചന നൽകി. ശബ്ദരേഖ പുറത്തുവിട്ടവരെക്കുറിച്ചും അന്വേഷണമുണ്ടായേക്കും.
വിഭാഗീയത, നടപടി, പിന്നാലെ ശബ്ദരേഖ..
കൊച്ചി: സിപിഐ നേതാക്കളായ കമല സദാനന്ദന്റെയും കെ.എം. ദിനകരന്റെയും തട്ടകമായ പറവൂരിൽ നേരത്തേ പാർട്ടിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് 13 പേർക്കെതിരേ നടപടിയുണ്ടായിരുന്നു. ഇതിൽ ജില്ലാ കമ്മിറ്റി അംഗമായ കെ.പി. വിശ്വനാഥനുമുണ്ട്.
ജില്ലാ കമ്മിറ്റി അംഗത്തിനെതിരേ നടപടി സ്വീകരിക്കാൻ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അനുമതി ആവശ്യമില്ലെന്ന കമല സദാനന്ദന്റെ പുച്ഛസ്വരത്തിലുള്ള വാക്കുകളോടെയാണു വിവാദമായ ശബ്ദരേഖയുടെ തുടക്കം.
പിന്നീട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പോരെന്ന അഭിപ്രായം ഉയരുന്നു. പകരം ആരു വരാൻ എന്ന ജില്ലാ സെക്രട്ടറിയുടെ ചോദ്യത്തിന് പി. സന്തോഷ്കുമാർ യോഗ്യനാണെന്നും അദ്ദേഹത്തിന്റെ എംപിസ്ഥാനത്തിന്റെ കാലാവധി ഉടൻ കഴിയുമെന്നും കമല പറയുന്നു.
ബിനോയിയുടെ സഹോദരി ഭരണത്തിൽ ഇടപെടുകയാണെന്ന പരാമർശവും അതിലുള്ള ആശങ്കയും കമല ശബ്ദരേഖയിൽ പങ്കുവയ്ക്കുന്നുണ്ട്. ഇക്കണക്കിനു പോയാൽ ബിനോയ് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് കാറിലെ മൂന്നാമൻ പറയുമ്പോൾ ദിനകരൻ അതു ശരിവയ്ക്കുന്നുണ്ട്.
പറവൂരിൽ തരംതാഴ്ത്തപ്പെട്ടവരിൽ കെ.പി. വിശ്വനാഥനും ജില്ലാ കൗൺസിൽ മുൻ അംഗം രമ ശിവശങ്കരനും കൺട്രോൾ കമ്മീഷനു പരാതി നൽകിയിട്ടുണ്ട്.