ചരക്കുകപ്പല്‍ അപകടം; മത്സ്യത്തിൽ ആശങ്ക
Thursday, June 12, 2025 2:47 AM IST
കൊച്ചി: അറബിക്കടലില്‍ സിംഗപ്പുര്‍ ചരക്കുകപ്പലായ എംവി വാന്‍ഹായി 503 തീപിടിച്ചുണ്ടായ അപകടത്തില്‍ കപ്പലിലെ കണ്ടെയ്നറുകള്‍ക്ക് ചോര്‍ച്ചയുണ്ടായാല്‍ അതു കടലിലെ മത്സ്യസമ്പത്തിനെ ഗുരുതരമായി ബാധിക്കുമെന്ന് ആശങ്ക.
കടലില്‍ എണ്ണ പരന്ന് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുമ്പ് പഠനം നടന്നിട്ടുണ്ടെങ്കിലും ഇത്തരത്തിൽ രാസവസ്തുക്കളുടെ ചോര്‍ച്ച കേരള തീരത്ത് ഉണ്ടാകുന്നത് ആദ്യമായാണ്. അതുകൊണ്ടുതന്നെ ഇത് എത്രമാത്രം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്നും മത്സ്യസമ്പത്തിനെ ബാധിക്കുമെന്നുമുള്ള ആശങ്കയിലാണ് ഈ മേഖലയിലെ വിദഗ്ധര്‍.
മണ്‍സൂണ്‍ മാസം പലതരം മീനുകളുടെ പ്രജനനകാലമാണ്. സൂര്യപ്രകാശം എത്തുന്ന ആഴത്തിലെ പ്ലവഗങ്ങളാണ്( വളരെ ചെറിയ സസ്യ, ജീവജാലങ്ങള്‍) മത്സ്യക്കുഞ്ഞുങ്ങളുടെ ആഹാരം.
കണ്ടെയ്നറുകളില്‍നിന്ന് രാസവസ്തുക്കള്‍ കടലിലേക്കു പരന്നാല്‍ ഈ പ്ലവഗങ്ങള് നശിച്ചുപോകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭക്ഷണം ലഭിക്കാതെ മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തുപോകാനോ വളർച്ചാന്യൂനതകൾ ബാധിക്കാനോ ഉള്ള സാധ്യതയേറെയാണ്. കടലിലെ ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിച്ചേക്കാം.
അതേസമയം കടലില്‍നിന്നു സാമ്പിളുകള്‍ ശേഖരിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പഠനം ആരംഭിച്ചതായി സിഎംഎഫ്ആര്‍ഐ കോഴിക്കോട് റീജണല്‍ മേധാവി ഡോ. അനുലക്ഷ്മി പറഞ്ഞു.
നിലവില്‍ കേരളതീരത്ത് മത്സ്യങ്ങളൊന്നും ചത്തുപൊങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇപ്പോള്‍ കേരളതീരത്തു ലഭിക്കുന്ന മത്സ്യങ്ങള്‍ തീരക്കടലിൽ ചെറുകിട മത്സ്യബന്ധനത്തില്‍ പിടിക്കുന്നവയും ഇതരസംസ്ഥാനത്തില്നിന്നുള്ളവയുമാണ്. അതുകൊണ്ട് നിലവില്‍ മത്സ്യം കഴിക്കുന്നതില്‍ പ്രശ്നങ്ങളൊന്നുമില്ല. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ ആവശ്യമാണ്.
നിലവിൽ വേലിയേറ്റവും ജലപ്രവാഹവും കാറ്റും മഴയും ഉള്ളതിനാൽ ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കൾ വെള്ളത്തിൽ വീണിട്ടുണ്ടെങ്കില്‍ അതിന്റെ ഫലങ്ങൾ നേർപ്പിക്കാൻ സാധ്യതയുണ്ട്. പക്ഷേ ഇതിനെല്ലാം കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഡോ. അനുലക്ഷ്മി കൂട്ടിച്ചേര്‍ത്തു.