ആശങ്കയ്ക്ക് ആഴംകൂട്ടി കപ്പല്‍ അപകടങ്ങള്‍
Wednesday, June 11, 2025 1:57 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: തുടര്‍ച്ചയായി ഉണ്ടായ രണ്ടു കപ്പല്‍ അപകടങ്ങള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെയും പരിസ്ഥിതിയെയും പൊതുജനാരോഗ്യത്തെയും ബാധിക്കുമെന്ന ആശങ്ക കടുക്കുന്നു.
കേരള തീരത്തുനിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെ ആളിക്കത്തിക്കൊണ്ടിരിക്കുന്ന സിംഗപ്പൂര്‍ ചരക്കുകപ്പലിലെ കണ്ടെയ്നറുകളിലുള്ള അപകടകരമായ മാരക രാസവസ്തുക്കളുടെ പട്ടിക ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു.
സ്ഫോടനങ്ങളും പൊട്ടിത്തെറിയും തുടരുന്ന കപ്പലില്‍നിന്ന് മാനംമുട്ടെ വിഷപ്പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ നാവികസേന പുറത്തുവിട്ടിട്ടുണ്ട്. 157 ഇനം അത്യന്തം അപായകരമായ വസ്തുക്കള്‍ കണ്ടെയ്നറുകളിലുണ്ടെന്നാണ് കാര്‍ഗോ മാനിഫെസ്റ്റോയില്‍ നിന്നും ലഭിക്കുന്ന വിവരം. 2,000 ടണ്‍ കപ്പല്‍ ഓയിലും കപ്പലിലുണ്ടെന്നതും അപകടസാധ്യത കൂട്ടുന്നു. കപ്പലില്‍ 240 ടണ്‍ ഇന്ധനവുമുണ്ട്.
വാന്‍ഹായ് 503 ചരക്കു കപ്പലിലെ നിരവധി കണ്ടെയ്നറുകള്‍ ഇതിനകം കടലില്‍ പതിച്ചതായാണു റിപ്പോര്‍ട്ടുകൾ. 157 ഇനങ്ങളിലായി അപകടകരമായ ചരക്കുകള്‍ ഉള്‍പ്പെടുന്ന കപ്പല്‍ കേരള തീരത്തെ സംബന്ധിച്ചിടത്തോളം കടുത്ത ഭീതിയാണ് സൃഷ്ടിക്കുന്നത്. അത്യധികം ജ്വലനശേഷിയുള്ള റെസിന്‍ ലായനി, ആല്‍ക്കഹോള്‍ അംശമടങ്ങിയ നൈട്രോസെല്ലുലോസ്, ഡൈഅസെറ്റോണ് ആല്‍ക്കഹോൾ, അമോണിയം മെറ്റാവനാഡേറ്റ്, പൈപ്പറാസിൻ, ബൈപിരിഡിലിയം കീടനാശിനികൾ, ഫോസ്ഫോറിക് ആസിഡ് ലായനി, ക്രൂഡ് നാഫ്തലീൻ, പ്രിന്റിംഗ് മഷി, ഡൈക്ലോറോമീഥേന്‍ തുടങ്ങിയവ പരിസ്ഥിതിക്ക് അതീവ ഹാനികരമാണ്. ഇവ കടല്‍വെള്ളത്തില്‍ ലയിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വിവരണാതീതമാണെന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പുകൾ.
2022ല്‍ ജേണല്‍ ഓഫ് ക്ലീനര്‍ പ്രൊഡക്ഷന്‍ പ്രസിദ്ധീകരിച്ച, കണ്ടെയ്നര്‍ കപ്പല്‍ അപകടങ്ങളില്‍നിന്നുള്ള സമുദ്ര മലിനീകരണം സംബന്ധിച്ച പഠനത്തില്‍ വ്യക്തമാക്കുന്നത് അപകടങ്ങള്‍ ചുറ്റുമുള്ള സമുദ്ര പരിസ്ഥിതിയെ മലിനമാക്കുകയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുമാണ്. അപകടങ്ങള്‍ക്ക് ശേഷം ഹെവി മെറ്റലുകൾ, പ്ലാസ്റ്റിക് ഫൈബര്‍, ചോര്‍ന്ന ഇന്ധനം, അപകടകരവും വിഷമുള്ളതുമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് ഉണ്ടാകുന്ന മലിനീകരണം സമുദ്ര ആവാസവ്യവസ്ഥയെ മുഴുവന്‍ അപകടത്തിലാക്കും.
ഭക്ഷ്യ ശൃംഖലയിലൂടെ മനുഷ്യന്റെ ആരോഗ്യത്തിനും ഗുരുതരമായ ഭീഷണിയാണ് ചരക്കുകപ്പല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നത്. ഡൈക്ലോറോ മീഥേന്‍ പോലുള്ള രാസവസ്തുക്കള്‍ സമുദ്രജീവികള്‍ ഉള്‍പ്പെടെ ഭൂമുഖത്തെ സകല ജീവജാലങ്ങള്‍ക്കും അത്യന്തം ദോഷകരമാണ്. കീടനാശിനികളും ഫോസ്ഫോറിക് ആസിഡും ജല ആവാസവ്യവസ്ഥയെ തകരാറിലാക്കും.
കേരള തീരത്തെ മത്സ്യ സമ്പത്തിന് തുടര്‍ച്ചയായ രണ്ട് കപ്പല്‍ അപകടങ്ങള്‍ ശവപ്പറമ്പൊരുക്കുമെന്ന ആശങ്കയും നിലനില്ക്കുന്നു. നാഫ്തലീൻ, ക്രൂഡ് ഓയില്‍ ഡെറിവേറ്റീവുകള്‍ എന്നിവ കടലില്‍ പാളികളായി വ്യാപിക്കുകയും അവ പ്രകാശസംശ്ലേഷണത്തെ തടസപ്പെടുത്തുകയും ചെയ്യുന്നതുവഴി കടലിന്റെ ആവാസ വ്യവസ്ഥയ്ക്ക് സാരമായ കോട്ടം സംഭവിക്കും.
അപകടകരമായ രാസപദാര്‍ഥങ്ങള്‍ കത്തുന്നതിന്റെ പുക കാറ്റിന്റെ ഗതിമാറ്റത്തിലൂടെ തീരത്തെത്താനുള്ള സാധ്യതയുമുണ്ട്. അപകടമുണ്ടായ സ്ഥലത്തുനിന്നു തെക്ക് - തെക്ക് കിഴക്കന്‍ ദിശയില്‍ കണ്ടെയ്നറുകള്‍ നീങ്ങാനാണു സാധ്യതയെന്നാണു ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
കാറ്റിന്റെ ഗതിയും വേഗവും കണക്കിലെടുത്ത് തെക്കന്‍ തീരത്തേക്കും കണ്ടെയ്നറുകള്‍ എത്തിയേക്കാമെന്നാണു കണക്കുകൂട്ടൽ.