ആശാ സമരത്തെ കാണാത്തവർ അദാനിക്ക് മുന്നിൽ കണ്ണുതുറക്കുന്നു: കെ.സി. വേണുഗോപാൽ
Friday, June 13, 2025 2:03 AM IST
നിലമ്പൂര്‍: ആശാവര്‍ക്കര്‍മാരുടെ സമരത്തെ കാണാത്ത സര്‍ക്കാര്‍ അദാനിക്ക് മുന്നിലാണ് കണ്ണ് തുറക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
സര്‍ക്കാരിനെതിരേ ജനവികാരം അലയടിക്കുകയാണെന്നും നിലമ്പൂരില്‍ ചരിത്രഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അദ്ദേഹം ജനകീയസമരമാണ് ആശാ വര്‍ക്കര്‍മാര്‍ നടത്തിയത്. അവരുടെ ന്യായമായ ആവശ്യങ്ങള്‍ പോലും പരിഹരിക്കാന്‍ തയാറാകാതെ സമരത്തെ പരിഹസിച്ച സര്‍ക്കാര്‍, അദാനി ബന്ധമുള്ള കപ്പല്‍ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
കപ്പല്‍ അപകടത്തില്‍ കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ കപ്പല്‍ അപകടത്തില്‍ അവിടുത്തെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അദാനി ബന്ധമുള്ള കപ്പല്‍ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ പരാതിയില്‍ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. മലപ്പുറത്തെ അപമാനിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാപ്പ് പറയാന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ദേശീയപാത നിര്‍മാണത്തിലെ തകര്‍ച്ചയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഗൗരവത്തോടെ പ്രതികരിച്ചിട്ടും മുഖ്യമന്ത്രി അതില്‍ ഗൗരവം കാണാനോ പ്രതികരിക്കാനോ തയാറായിട്ടില്ല. നിലമ്പൂരില്‍ വരുന്ന മുഖ്യമന്ത്രി കൂരിയാട്ട് പോയി ദേശീയപാത തകര്‍ന്ന സ്ഥലം സന്ദര്‍ശിക്കാനെങ്കിലും തയാറാകണം
ക്ഷേമ പെന്‍ഷനുകള്‍ കുടിശികയാക്കിയ ശേഷം തെരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യുന്നതിനെയാണ് താന്‍ വിമര്‍ശിച്ചത്. ശശി തരൂർ പ്രചാരണത്തിന് എത്തുമോ എന്ന് ചോദിച്ചപ്പോൾ പുതിയ വിവാദം ഉണ്ടാക്കാനാണോ എന്നായിരുന്നു മറുചോദ്യം.
യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.