ഡിസിഎൽ ബാലസഖ്യം
Thursday, June 12, 2025 12:43 AM IST
കൊച്ചേട്ടന്റെ കത്ത്
ഭക്ഷണം അകത്ത്, ഭാഷണം പുറത്ത്!
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
രണ്ടു പെണ്കുട്ടികളെ കാണാനില്ല! കുറച്ചു നാൾ മുന്പ് കേരളക്കരയെ ഞെട്ടിച്ച വാർത്തയായിരുന്നു. സ്കൂളിലേയ്ക്ക് പോയതാണ്. സ്കൂളിലെത്തിയില്ലെന്ന് വൈകിയാണ് അറിഞ്ഞത്. പിറ്റെദിവസം മറ്റൊരു സംസ്ഥാനത്തെ മഹാനഗരത്തിൽ റെയിൽവേസ്റ്റേഷനിൽ വച്ച് പോലീസ് പിടിയിലായി! അന്വേഷിച്ചപ്പോൾ, രണ്ടിലൊരാളുടെ ഫേസ്ബുക്ക് ഫ്രണ്ടിനെ തേടിപ്പോയതാണ്! മാതാപിതാക്കളും കുടുംബാംഗങ്ങളും അധ്യാപകരും തീ തിന്നു തീർന്നു എന്നു മാത്രമല്ല, അതുവരെ കാത്തു സൂക്ഷിച്ച രണ്ടു കുടുംബങ്ങളുടെ സൽപ്പേരും അന്തസും അപമാനാഗ്നിയിലും ദഹിച്ചു തീർന്നു!
മാതാപിതാക്കൾ പൊന്നുപോലെ സ്നേഹിച്ചും, പ്രാണൻ വിലകൊടുത്ത് പരിപാലിച്ചും വളർത്തുന്ന മക്കളാണ്, കൗമാരത്തിന്റെ കൗതുകങ്ങളിൽ മയങ്ങിയും യൗവനത്തിന്റെ കൗശലങ്ങളിൽ കുരുങ്ങിയും മാതാപിതാക്കളിൽ നിന്നും കുടുംബബന്ധങ്ങളിൽ നിന്നും സ്വയം ഒളിച്ചുപോകുന്നത്! അത് ജീവിതത്തോടുള്ള നന്ദികേടാണെന്നും വളർത്തിയവരോടുള്ള നിഷ്ഠൂരമായ നിന്ദയാണെന്നും അറിയാതെയല്ല പലരും ഈ ബാലവേലകൾ കളിക്കുന്നത്!
അച്ഛനെയും അമ്മയെയും അപമാനിച്ചാലും കുഴപ്പമില്ല, സ്വന്തം നൈമിഷിക സന്തോഷങ്ങൾ നേടിയെടുക്കണം എന്ന സ്വാർത്ഥതയാണ് പല കുട്ടികളെയും ഭരിക്കുന്നത്. അതിനാലാണ് പലരും ഒരേ വീട്ടിൽ താമസിക്കുന്പോഴും ഹോസ്റ്റലിലും ലോഡ്ജിലും എന്നപോലെ ജീവിക്കുന്നത്.
പ്രിയ കൂട്ടുകാരെ നിങ്ങളുടെ വീട്ടിലെ സംഭാഷണങ്ങൾ ഓരോ ദിവസവും എഴുതിനോക്കാമോ? ഓരോ ദിവസം കഴിയുംതോറും വർത്തമാനം കൂടുകയാണോ, കുറയുകയാണോ?
ഇന്ന് പലവീടുകളിലും മക്കൾ കൂടുതൽ സമയം ചെലവഴിക്കുന്നത് തനിച്ചാണ്. ഇൻസ്റ്റയിലും ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും പലർക്കും മാതാപിതാക്കളേക്കാൾ പ്രിയപ്പെട്ടവരുണ്ട്. ഭക്ഷണം കഴിക്കുന്പോൾ പോലും കുടുംബാംഗങ്ങളോട് സംസാരിക്കാൻ ശ്രദ്ധിക്കാതെ മെസേജ് വായനയും മെസേജ് അയയ്ക്കലുമാണ് പലരും. മുറിയിൽ കയറി ഓണ്ലൈൻ ലോകത്ത് മക്കളിൽ പലരും ഒളിച്ച് പോകുന്നതറിയാതെ പല മാതാപിതാക്കളും വിഡ്ഢികളാക്കപ്പെടുകയാണ്.
“ഡൈനിംഗ് ടേബിളിൽ മൊബൈൽ കൊണ്ടുവരരുത്. ഭക്ഷണ സമയം കുടുംബാംഗങ്ങളോടുള്ള സ്നേഹസംഭാഷണത്തിനും കൂടിയുള്ളതാണ്” എന്ന് ന്യൂജെൻ മക്കളോടും കുടുംബാഗങ്ങളോടും ആഹ്വാനം ചെയ്തത് ദിവംഗതനായ ഫ്രാൻസിസ് മാർപ്പാപ്പയാണ്. “അകത്ത് ഭക്ഷണം, പുറത്ത് ഭാഷണം” എന്നത് മെലിഞ്ഞ കുടുംബബന്ധങ്ങളുടെ ലക്ഷണമാണ്.
“സ്വന്തം മാതാപിതാക്കളെ അനാദരിക്കുന്ന ഒരാൾക്ക് ജീവിതത്തിൽ ആരോടും ആദരവുണ്ടാകില്ല” എന്നാണ് പ്രഭാഷകനായ ബില്ലി ഗ്രഹാം പറയുന്നത്. കുടുംബത്തിലുള്ളവരോട് അർഹിക്കുന്ന ആദരവും സ്നേഹവും പ്രകടിപ്പിക്കുന്ന നല്ല മക്കൾ ആ വീടിന് അനുഗ്രഹമാണ്. “എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ അമ്മയാണ്. ഞാൻ എന്താണോ അതിന് ഞാൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു’’, എന്ന് അമേരിക്കൻ പ്രഥമ പ്രസിഡന്റ് ജോർജ്ജ് വാഷിംഗ്ടണ് വെളിപ്പെടുത്തുന്നു!
കൂട്ടുകാരേ, സ്വന്തം വീട്ടിൽ കൂടുതൽ കൂടുതൽ സംസാരിക്കാം. അച്ഛനമ്മമാരുടെ കണ്മുന്നിൽ നിന്ന് ഒളിച്ചു പോകാതിരിക്കാം. ഭക്ഷണവും അകത്ത്, ഭാഷണവും അകത്ത് എന്ന സ്നേഹക്രമം വീട്ടിൽ കർശനമായി പാലിക്കാം. അപരിചിതരായ "അപാരചങ്കുകളെ’ പടിക്ക് പുറത്താക്കാം. മാതാപിതാക്കളുടെ മാനം കാക്കുന്ന മക്കളാവുക, ദൈവം നിങ്ങളെ മാനം മുട്ടെ ഉയർത്തും...
സ്നേഹാശംസകളോടെ സ്വന്തം കൊച്ചേട്ടൻ
പരിസ്ഥിതി ദിനാചരണം

കോതമംഗലം: ശോഭന പബ്ലിക് സ്കൂളിൽ ഡിസിഎല്ലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് വൃക്ഷത്തൈ നട്ടു. പ്രിൻസിപ്പൽ സിസ്റ്റർ ആനി ജോസ് സിഎസ്എൻ, സയൻസ് വിഭാഗം ലീഡർ സജ്ജയ് തുടങ്ങിയവർ പങ്കെടുത്തു.
മൂലമറ്റം മേഖലാ വായനാവാര ക്വിസ് മത്സരം 21ന്
മൂലമറ്റം: ദീപിക ബാലസഖ്യം മൂലമറ്റം മേഖലയുടെ ആഭിമുഖ്യത്തിൽ 21ന് രാവിലെ 9.45 മുതൽ കാഞ്ഞാർ സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ വായനവാര കിസ് മത്സരം നടത്തും. ഒരു സ്കൂളിലെ എൽപി, യുപി, എച്ച്എസ് വിഭാഗത്തിൽനിന്നു മൂന്നു പേർക്കു വീതം പങ്കെടുക്കാം. മത്സരങ്ങൾ വ്യക്തിഗതമായിരിക്കും. ഒന്നും രണ്ടും മൂന്നു സ്ഥാനക്കാർക്ക് സമ്മാനങ്ങളും ബഹുമതി പത്രങ്ങളും നാലും അഞ്ചും സ്ഥാനക്കാർക്ക് പ്രശസ്തി പത്രങ്ങളും വിതരണം ചെയ്യും. ആനുകാലികവും പൊതു വിജ്ഞാനവും അടിസ്ഥാനമാക്കിയായിരിക്കും ക്വിസ്.
ഹെഡ്മാസ്റ്റർ/ശാഖാ ഡയറക്ടർ സംബന്ധിക്കുന്നവരുടെ പേര്, ക്ലാസ്, സ്കൂൾ, മത്സരാർഥിയുടെ വാട്സ്ആപ് നന്പർ എന്നിവ ജൂൺ 15ന് മുമ്പായി 9497279347 ലേക്ക് അയയ്ക്കണമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ റോയ് ജെ. കല്ലറങ്ങാട്ട് അറിയിച്ചു.
ഡിസിഎൽ തൊടുപുഴ പ്രവിശ്യാ പ്രവർത്തനവർഷ ഉദ്ഘാടനം 17ന്
തൊടുപുഴ : ഡിസിഎൽ തൊടുപുഴ പ്രവിശ്യാ പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനം ജൂൺ 17ന് ഉച്ച കഴിഞ്ഞ് 1.15ന് കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിൽ നടക്കും. ഇതോടൊപ്പം പുതുതായി രൂപീകരിച്ച കൂത്താട്ടുകുളം മേഖലയുടെ ഉദ്ഘാടനവും നടക്കും.