ആഗ്രഹങ്ങൾ ബാക്കിയാക്കി രഞ്ജിത മടങ്ങി
Friday, June 13, 2025 2:03 AM IST
ടി.എസ്. സതീഷ് കുമാർ
കോഴഞ്ചേരി: പുല്ലാട് കുറുങ്ങഴക്കാവ് ക്ഷേത്രത്തിനു സമീപമുള്ള കുടുംബവീടിനോടു ചേർന്നു പണിതുകൊണ്ടിരിക്കുന്ന വീട് പൂർത്തിയാകുംമുന്പേയാണ് രഞ്ജിത മടങ്ങുന്നത്. പണികൾ 75 ശതമാനവും പൂർത്തീകരിച്ചിരുന്നു. അടുത്ത വരവിന് പാലു കാച്ചണമെന്ന ആഗ്രഹത്തിലാണ് രഞ്ജിത ബുധനാഴ്ച മടങ്ങിയത്.
വീട് എന്നതടക്കമുള്ള സ്വപ്നങ്ങളെ പിന്തുടര്ന്നുള്ള യാത്രയില്‍ കുടുംബത്തിന് താങ്ങാവാന്‍ ഇനി രഞ്ജിതയില്ലെന്നത് ഏറെ വേദനിപ്പിക്കുന്നത് മാതാവ് തുളസിയെയാണ്. ഒമാനിലെ സലാലയിലെ ആശുപത്രിയിൽ നഴ്സായിരുന്ന രഞ്ജിത വീടിന്റെ നിര്മാണംപൂര്ത്തീകരിക്കുന്നതടക്കം ജീവിത പ്രാരാബ്ധങ്ങൾ ഏറിയതോടെയാണ് യുകെയിലേക്ക് പോകാൻ തീരുമാനിച്ചത്.
വീടുപണി നടക്കുന്ന സ്ഥലത്ത് ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികളോടും യാത്ര പറഞ്ഞാണ് ബുധനാഴ്ച മടങ്ങിയത്. അടുത്തമാസം പണി പൂർത്തീകരിക്കുകയാണെങ്കിൽ അപ്പോഴെത്താമെന്ന ഉറപ്പും തൊഴിലാളികൾക്കു നൽകിയിരുന്നു. വീടുപണി പൂർത്തിയാകുന്നതോടെ വിദേശജോലി മതിയാക്കി തിരികെ നാട്ടിലെത്തി സർക്കാർ സർവീസിൽ തുടരണമെന്ന ആഗ്രഹവും രഞ്ജിതയ്ക്കുണ്ടായിരുന്നു.
അമ്മയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും അനാഥരായി. രോഗബാധിതയായ മുത്തശി മാത്രമാണ് ഇനി അവർക്ക് ആശ്രയം. കുട്ടികൾ രണ്ടുപേരും ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ടുവന്നപ്പോഴാണ് അമ്മയുടെ ദാരുണാന്ത്യം അറിയുന്നത്. മുത്തശിയെ ചേർത്തു പിടിച്ച് പൊട്ടിക്കരഞ്ഞ കുരുന്നുകൾ കണ്ടുനിന്നവരുടെ മനസിലും വേദനയായി.
ഒപ്പിടാനെത്തി...
കോഴഞ്ചേരി: വിമാനാപകടത്തിൽ മരിച്ച രഞ്ജിത ഒമാനിലായിരുന്നു ആദ്യം ജോലി ചെയ്തത്. ഇതിനിടെ കേരള സർക്കാർ ആരോഗ്യ വകുപ്പിൽ ജോലി ലഭിച്ചുവെങ്കിലും അഞ്ചുവർഷത്തേക്ക് അവധിയെടുത്തു. ഒരുവർഷം മുന്‍പാണ് യുകെയിലേക്കു പോയത്.
യുകെയിൽനിന്നു കഴിഞ്ഞ ഏപ്രിലിൽ വന്ന് അവധി നീട്ടിയെടുത്തിരുന്നുവെങ്കിലും അപേക്ഷയിൽ ഒരു ഒപ്പിന്റെ പ്രശ്നം വന്നതോടെ നാലുദിവസത്തെ അവധിക്ക് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.
യുകെയിലെ പോർട്സ്മൗത്ത് ക്യൂൻ അലക്സാന്ദ്ര ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു രഞ്ജിത. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. അച്ഛൻ ഗോപകുമാരൻ നായർ അഞ്ച് വർഷം മുമ്പ് മരിച്ചു. സഹോദരങ്ങൾ: രഞ്ജിത് (മസ്കറ്റ്), രതീഷ് (അടൂർ).