പണയ സ്വര്‍ണം മാറ്റാനെന്ന പേരില്‍ തട്ടിപ്പ്: പ്രതിയുടേത് ആസൂത്രിത നീക്കം
Friday, June 13, 2025 2:03 AM IST
കോഴിക്കോട്: നഗരത്തിൽ സ്കൂട്ടറിലെത്തി സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്ത യുവാവിന്റെ നീക്കം ആസൂത്രിതമെന്ന് പോലീസ്.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽനിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്തതെന്നാണ് വിവരം.
ഇതിനായി വലിയ ആസൂത്രണം പ്രതി നടത്തിയിരുന്നതായും പോലീസ് പറയുന്നു. അക്ഷയ ഫിനാൻസിയേഴ്സിൽ പണയം വച്ച സ്വർണം എടുക്കാനാണ് പണം എന്നാണ് ഷിബിൻ ബാങ്ക് ജീവനക്കാരോട് പറഞ്ഞത്. എന്നാല്‍ ഇവിടെ ഇയാള്‍ സ്വര്‍ണം പണയം വച്ചിരുന്നില്ല.
കബളിപ്പിക്കാന്‍ വേണ്ടി വ്യാജ രസീത് ഉണ്ടാക്കുകയായിരുന്നു. മുന്‍പ് ഇയാള്‍ ഇവിടെ സ്വര്‍ണം പണയംവച്ചിരുന്നു. അപ്പോള്‍ ലഭിച്ച രസീത് ആണ് വ്യാജമായി മറ്റൊരു രസീത് ഉണ്ടാക്കാന്‍ ഇയാള്‍ ഉപയോഗിച്ചത്. വ്യാജമായി നിര്‍മിച്ച രസീത് തിരിച്ചറിയാന്‍ ഇസാഫ് ബാങ്ക് അധികൃതര്‍ക്ക് കഴിഞ്ഞില്ല.
അതേസമയം ഇസാഫ് അധികൃതര്‍ ആകട്ടെ ഇടപാടുകാരനെക്കുറിച്ച് അക്ഷയ ഫിനാന്‍സ് കേന്ദ്രത്തില്‍ അന്വേഷിച്ചുമില്ല. ഈ പഴുതാണ് ഷിബിന്‍ലാല്‍ തട്ടിപ്പിനായി ഉപയോഗിച്ചത്. ഇതിന് തൊട്ടുസമീപത്തുള്ള മുത്തൂറ്റ് ഫിനാന്‍സിലും ഇയാള്‍ വ്യാജ രസീത് നല്‍കിയിരുന്നു.
എന്നാല്‍ സംശയം തോന്നിയ മുത്തുറ്റ് അധികൃതര്‍ അന്വേഷിച്ചിട്ട് പറയാമെന്ന് മറുപടി നല്കി.ഇതിനടിയിലാണ് ഇസാഫിനെ സമീപിച്ചതും തട്ടിപ്പ് നടത്തിയതും.പ്രതിക്ക് പുറത്തുനിന്നുള്‍പ്പെടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നകാര്യവും അന്വേഷിച്ചുവരികയാണ്.സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് നിഗമനം.
ഇസാഫ് ബാങ്ക് ജീവനക്കാരായ എട്ടു പേരായിരുന്നു ഈ പണത്തിനു സുരക്ഷയൊരുക്കാൻ കാറിലും ഓട്ടോയിലുമായി ഷിബിനൊപ്പം വന്നത്. മണക്കടവ് റോഡിലെ ബിഎസ്എൻഎൽ ഓഫിസിനു സമീപം വാഹനങ്ങൾ നിർത്തി രണ്ടുപേർ പുറത്തിറങ്ങി.
അക്ഷയ ഫിനാൻസിയേഴ്സിലേക്ക് വരരുതെന്നും പുറത്തു നിന്നാൽ മതിയെന്നും ഷിബിൻ ലാൽ പറഞ്ഞത് പ്രകാരം മറ്റുള്ളവർ കാറിൽ ഇരുന്നു. രണ്ടുപേർ ബാഗുമായി ഷിബിൻ ലാലിന്റെ ഒപ്പം നടന്നു.
റോഡ് മുറിച്ചുകടക്കുന്നതിനിടെ അക്ഷയയുടെ സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറില്‍ ഷിബിൻ ലാൽ പണവുമായി കടന്നുകളയുകയായിരുന്നു. സിസിടിവിയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇന്നലെ ബാങ്ക് ജീവനക്കാരെ സംഭവസ്ഥലത്തെത്തിച്ച് നടന്ന സംഭവങ്ങള്‍ പോലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്.