നഷ്ടപരിഹാരം വൈകിയേക്കും: കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
Thursday, June 12, 2025 2:47 AM IST
കൊച്ചി: കപ്പലപകടത്തില്‍ സര്‍ക്കാരിന് ആദ്യം മുതല്ക്കേ ഉറച്ച നിലപാട് ഉണ്ടായിരുന്നെങ്കില്‍ മത്സ്യത്തൊഴിലാളികള്‍ക്കടക്കം മതിയായ നഷ്ടപരിഹാരം ലഭിക്കുമായിരുന്നുവെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി. ഇപ്പോഴും സര്‍ക്കാരല്ല കേസ് കൊടുത്തിരിക്കുന്നത്.
സിഐടിയുവിന്റെ ജില്ലാ നേതാവിനെ മുന്‍നിർത്തി സര്‍ക്കാര്‍ സുരക്ഷിതമായ പാത സ്വീകരിച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍. ദീര്‍ഘിച്ചു പോയേക്കാവുന്ന കേസില്‍ വൈകിയായിരിക്കും നഷ്ടപരിഹാരവും ലഭിക്കുക.
ഗുരുതരമായ പാരിസ്ഥിതികവും സാമൂഹികവുമായ വിപത്തുണ്ടാക്കിയ ഒരു കപ്പല്‍ കമ്പനിക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ഇനി ഈ കേസ് ഇന്ത്യയില്‍ത്തന്നെ നിലനില്‍ക്കണമെന്നില്ലെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ ഉത്തരവാദിത്വപ്പെട്ട ഒരു ലീഗല്‍ സെല്‍ രൂപീകരിക്കണം. മലബാര്‍ അപ് വെല്ലിംഗ് റീജണ്‍ എന്ന മത്സ്യസമ്പുഷ്ടമായ ഈ മേഖലയിലുണ്ടാകുന്ന പ്രത്യാഘാതം പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണം.
വിവിധ സര്‍വദേശീയ സമ്മേളനങ്ങള്‍ ഉറപ്പുനല്‍കുന്ന നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ഈ കമ്മിറ്റികളുമായി ആലോചിച്ചും കപ്പല്‍ കമ്പനിയുമായി ചര്‍ച്ച ചെയ്തും ആവശ്യമായ നഷ്ടപരിഹാരം വാങ്ങിയെടുക്കണം. അടിക്കടി ഉണ്ടാകുന്ന അപകടങ്ങളില്‍ ഇടപെടാനായി അടിയന്തരമായി റാപ്പിഡ് റസ്പോണ്‍സ് ഗ്രൂപ്പ് ഉണ്ടാക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.