മംഗളൂരുവില്‍ എരിഞ്ഞടങ്ങിയത് 158 ജീവൻ
Friday, June 13, 2025 2:03 AM IST
കാസര്‍ഗോഡ്: സാധാരണക്കാരായ പ്രവാസികളുടെ സ്വപ്നങ്ങള്‍ എരിഞ്ഞടങ്ങിയ മംഗളൂരു വിമാനദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഒന്നര പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ വീണ്ടുമൊരു വിമാനദുരന്തം. 2010 മേയ് 22നു പുലര്‍ച്ചെ 1.30നു ദുബായില്‍നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റ് 812 രാവിലെ ആറരയോടെയാണ് മംഗളൂരു ബജ്പെ വിമാനത്താവളത്തിച്ചേരുന്നത്.
ലാന്‍ഡിംഗിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി സിഗ്നല്‍ ടവറുമായി കൂട്ടിയിടിച്ച് താഴെയുള്ള കുഴിയിലേക്കു വീണാണു വന്‍ ദുരന്തമുണ്ടായത്. 152 യാത്രക്കാരും ആറു വിമാനജോലിക്കാരും ഉള്‍പ്പെടെ 158 പേര് ഈ അപകടത്തില്‍ മരിച്ചു. ഇതില്‍ 52 പേരും മലയാളികളായിരുന്നു. നെടുകെ പിളര്‍ന്ന വിമാനത്തില്‍നിന്നു പുറത്തേക്ക് തെറിച്ചുവീണ എട്ടു പേര് മാത്രം അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാനദുരന്തമായി ഇതു മാറി.
പ്രവാസികളുടെ നൊമ്പരം
മരണപ്പെട്ടവരില്‍ ഭൂരിഭാഗവും കാസര്‍ഗോഡ്, കണ്ണൂര്‍, മംഗളൂരു സ്വദേശികളായിരുന്നു. അവധിക്കാലത്ത് കുടുംബത്തോടൊപ്പം നാട്ടിലേക്കു മടങ്ങിയവര്‍, സ്വപ്നങ്ങളും പ്രതീക്ഷകളുമായി വന്നവര്‍... പക്ഷേ ഒരു നിമിഷം കൊണ്ട് എല്ലാം തകര്‍ന്നു. കേരളത്തില്‍നിന്നുള്ള മുപ്പതിലധികം കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല. 12 മൃതദേഹങ്ങള്‍ തിരിച്ചറിയപ്പെടാതെ പനമ്പൂരിലെ ഫല്‍ഗുനി നദീതീരത്ത് സംസ്കരിക്കപ്പെട്ടു.
പൈലറ്റിന്റെ അശ്രദ്ധ
മംഗളൂരു വിമാനത്താവളം ഉയര്‍ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ക്രിട്ടിക്കല്‍ എയര്‍ഫീല്‍ഡ് ആയാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ടേബിള്‍ടോപ്പ് റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാന്‍ അതീവ ശ്രദ്ധയും കരുതലും വേണം.
ഇവിടെ ലാന്‍ഡിംഗിന് ക്യാപ്റ്റന്റെ നേരിട്ടുള്ള നിയന്ത്രണം ആവശ്യമാണ്. എന്നാല്‍ ഫസ്റ്റ് ഓഫീസറുടെ മൂന്നു തവണയുള്ള ഗോ-അറൗണ്ട് നിര്‍ദേശങ്ങള്‍ അവഗണിച്ച പൈലറ്റിന്റെ നടപടി അസ്ഥിരമായ ലാന്‍ഡിംഗിനും ദുരന്തത്തിനും കാരണമായി.
പൈലറ്റുമാരില്‍ ഒരാള്‍ കോക്ക്പിറ്റില്‍ ഉറങ്ങുകയായിരുന്നുവെന്നും നിര്‍ദേശിക്കപ്പെട്ട 2000 അടിക്കു പകരം 4400 അടി ഉയരത്തില്‍ നിന്നുതന്നെ വിമാനം താഴാന്‍ ആരംഭിച്ചുവെന്നും ദുരന്തത്തിനു ശേഷം നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടു.
റണ്‍വേ 300 മീറ്ററില്‍ നിലം തൊടേണ്ട വിമാനം 1414 മീറ്റര്‍ മാര്‍ക്കിലാണ് തൊട്ടത്. റണ്‍വേയില്‍ ഓടിത്തീര്‍ക്കാന്‍ ആവശ്യമായ ദൂരം ഇല്ലെന്നു തിരിച്ചറിഞ്ഞ പൈലറ്റ് വീണ്ടും ടേക്ക്ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം സിഗ്നല്‍ ടവറില്‍ തട്ടി കുന്നിന്‍ചെരിവിലേക്കു വീണു തീപിടിച്ചത്.
നഷ്ടപരിഹാരവും നീതിയും
ദുരന്തത്തിനു ശേഷം ഇരകളുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരമായി 72 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിരുന്നെങ്കിലും മോണ്ട്രിയല് കണ്വന്ഷന് പ്രകാരമുള്ള ന്യായമായ നഷ്ടപരിഹാരത്തിനായി മംഗളൂരു എയര്‍ ക്രാഷ് വിക്ടിംസ് ഫാമിലി അസോസിയേഷന് 15 വര്‍ഷമായി നിയമപോരാട്ടം നടത്തുന്നു.
ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 75 ലക്ഷം രൂപയെങ്കിലും ഇടക്കാല നഷ്ടപരിഹാരമായി നല്‍കണമെന്ന് കേരള ഹൈക്കോടതി 2011 ജൂലൈ 20നു വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന നഷ്ടപരിഹാരമോ രക്ഷപ്പെട്ടവര്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലിയോ ഇനിയും ലഭിച്ചിട്ടില്ല.