തീ അണയ്ക്കാന്‍ വ്യോമസേന ഹെലികോപ്റ്ററും
Friday, June 13, 2025 2:03 AM IST
കൊച്ചി: തീപിടിത്തമുണ്ടായ വാന്‍ ഹായി 503 എന്ന ചരക്കു കപ്പലിലെ തീ അണയ്ക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററും രംഗത്ത്. ഡ്രൈ കെമിക്കല്‍ പൗഡര്‍ (ഡിസിപി)ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങളാണ് ഹെലികോപ്റ്റര്‍വഴി തുടരുന്നത്.
2,600 കിലോ ഡ്രൈ കെമിക്കല്‍ പൗഡർ നിലവിൽ തളിച്ചു. ഇതോടൊപ്പം കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സമുദ്രപ്രഹരി, സചത് എന്നിവയില്‍നിന്ന് വെള്ളം പമ്പ് ചെയ്തു കപ്പല്‍ തണുപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. കപ്പല്‍ ഏകദേശം 10 മുതല്‍ 15 ഡിഗ്രി വരെ ചെരിഞ്ഞ നിലയിലാണ്.
കപ്പല്‍ കമ്പനിക്ക് വീഴ്ച; നിയമനടപടി മുന്നറിയിപ്പ് നല്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ്
അഗ്നിക്കിരയായ കപ്പലിലെ രക്ഷാദൗത്യത്തിനു വേണ്ട അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കപ്പല്‍ കമ്പനിക്കും സാല്‍വേജ് കമ്പനിക്കുമെതിരേ ക്രിമിനല്‍ നിയമനടപടികളടക്കം ആരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് കപ്പല്‍ ഉടമകള്‍ക്ക് നല്കിയ കത്തില്‍ വ്യക്തമാക്കി.
കപ്പലില്‍ പ്രവേശിക്കാന്‍ കോസ്റ്റ്ഗാര്‍ഡിനു കഴിഞ്ഞിട്ടും കപ്പല്‍ വലിച്ചു നീക്കേണ്ടിയിരുന്ന ടഗ് വൈകി. അടിയന്തരഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ടിയിരുന്ന ടഗ് ആയ ഓഫ്ഷോര്‍ വാരിയര്‍ ഇന്ധനം തീര്‍ന്നതിനാല്‍ ഇതു നിറയ്ക്കാനായി കൊച്ചി തുറമുഖത്തേക്ക് പോയെന്നും എന്നാല്‍ ഇക്കാര്യം മറച്ചുവച്ചെന്നും കത്തില്‍ പറയുന്നു.
ഗുരുതരമായ സംഭവം ഉണ്ടായിട്ടു പോലും സമയത്തിന് തീ അണയ്ക്കാനുള്ള സംവിധാനങ്ങളോ ടഗുകളോ വിന്യസിക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. രക്ഷാപ്രവര്‍ത്തകരെ പോലും സമയത്തിന് എത്തിക്കാന്‍ കഴിഞ്ഞില്ല.
ഇപ്പോള്‍ വിന്യസിച്ചിട്ടുള്ള ഓഫ്ഷോര്‍ വാരിയര്‍ എന്ന ടഗിനു തീ കെടുത്താനുള്ള പരിമിതമായ ശേഷി മാത്രമേയുള്ളൂ. ഒപ്പം ആവശ്യമായ ഫോമും (തീ കെടുത്താനുള്ള പത) ടഗില്‍ ഉണ്ടായിരുന്നില്ല.
കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ വലിച്ചുകെട്ടാനുള്ള സംവിധാനം ഘടിപ്പിച്ചെങ്കിലും ഓഫ്ഷോർ വാരിയര്‍ ടഗ് സ്ഥലത്തില്ലാതിരുന്നത് വാന്‍ ഹായി 503 വലിച്ചു മാറ്റല്‍ വൈകിച്ചു.
രക്ഷാദൗത്യത്തില്‍ ഏതെങ്കിലും വിധത്തിലുണ്ടാകുന്ന കാലതാമസമോ വീഴ്ചയോ ഉണ്ടായാല്‍ ക്രിമിനല്‍ നിയമനടപടികള്‍ അടക്കമുള്ളവ സ്വീകരിക്കും. രക്ഷാദൗത്യം പൂര്‍ണമായി നടത്തേണ്ടത് കപ്പല്‍ കമ്പനിയുമായി ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്വമാണ്.
ഇതില്‍ വീഴ്ച വന്നാല്‍ കപ്പല്‍ ഉടമകള്‍, രക്ഷാപ്രവര്‍ത്തകര്‍ തുടങ്ങി ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരേ നടപടിയുണ്ടാകും. തീ കെടുത്താനുള്ള ഉപകരണങ്ങള്‍, വിദഗ്ധരായ രക്ഷാപ്രവര്‍ത്തകര്‍ തുടങ്ങിയവ എത്രയും വേഗം ഏര്‍പ്പെടുത്തണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.