ലൈബീരിയൻ കപ്പലപകടം: കോസ്റ്റല്‍ പോലീസ് കേസെടുത്തു ; ഒന്നാംപ്രതി കപ്പല്‍ കമ്പനി
Thursday, June 12, 2025 2:48 AM IST
കൊച്ചി: കൊച്ചിയില്‍നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ3 മുങ്ങിയ സംഭവത്തില്‍ കോസ്റ്റല്‍ പോലീസ് കേസെടുത്തു.
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ഡിജിപിയെ അറിയിച്ചു. തുടര്‍ന്നാണു കോസ്റ്റല്‍ ഐജിയുടെ നിര്‍ദേശപ്രകാരം ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കപ്പലിന്റെ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയാണ് കേസിലെ ഒന്നാം പ്രതി. ക്യാപ്റ്റനായ റഷ്യന്‍ പൗരന് ഇവാനോവ് അലക്സാണ്ടറും ജീവനക്കാരായ 23 പേരുമാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍.
കപ്പലപകടം മത്സ്യത്തൊഴിലാളികള്‍ക്കു ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതായി എഫ്ഐആറില്‍ പറയുന്നു. ആലപ്പുഴ വണ്ടാനം തെക്കുംമുറി സ്വദേശിയും മത്സ്യത്തൊഴിലാളി ഫെഡറേഷന് നേതാവുമായ സി. ഷാംജിയുടെ പരാതിയില്‍ ഇന്നലെ ഉച്ചയോടെയാണ് ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കപ്പല്‍ കമ്പനിയായ എംഎസ്സിക്കെതിരേ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. കേരളത്തിന്റെ തീരുമാനത്തോട് കേന്ദ്രത്തിനും യോജിപ്പായിരുന്നു. എന്നാല്‍ പ്രതിപക്ഷവും മത്സ്യത്തൊഴിലാളി സംഘടനകളും എതിര്‍പ്പ് അറിയിച്ച് രംഗത്തുവരികയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെയാണു കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് മേയ് 23ന് രാവിലെയാണ് എംഎസ്ഇ എല്‍സ3 എന്ന ഫീഡല്‍ വെസല്‍ 640 കണ്ടെയ്നറുകളുമായി കൊച്ചിയിലേക്കു തിരിച്ചത്. തൂത്തുക്കുടിയില്നിന്നാണു കപ്പല്‍ വിഴിഞ്ഞത്തെത്തിയത്.
24ന് ഉച്ചയ്ക്ക് 1.35ഓടെ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) അകലെ കപ്പല്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്നാണു ക്യാപ്റ്റനുള്പ്പെടയുള്ള ജീവനക്കാരെ രക്ഷിച്ചത്.
കപ്പലില്‍നിന്നു കടലില്‍ പതിച്ച ഏതാനും ചില കണ്ടെയ്നറുകൾ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരത്തടിഞ്ഞിരുന്നു. കപ്പലിലെ 640 കണ്ടെയ്നറുകളില്‍ 13 എണ്ണം അപകടകരമായ ചരക്കുകളടങ്ങിയതും 12 എണ്ണം കാത്സ്യം കാര്‍ബൈഡ് അടങ്ങിയവയുമാണ്.
84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും കണ്ടെയ്നറുകളില്‍ ഉണ്ടായിരുന്നു. മുങ്ങിയ കപ്പലില്‍നിന്നു ചരക്കുനീക്കം ചെയ്യുന്നതടക്കമുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.
പാര്‍ട്ടിയുമായി ആലോചിച്ചല്ല പരാതി നല്‍കിയതെന്ന് ഷാംജി
കൊച്ചി: ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ3 കടലില്‍ മുങ്ങിയ സംഭവത്തില്‍ കേസെടുക്കേണ്ടതില്ലെന്നും നഷ്ടപരിഹാരം മതിയെന്നുമുള്ള സര്‍ക്കാര്‍ നിലപാട് തിരുത്തിച്ചത് സിഐടിയു ആലപ്പുഴ ജില്ലാ സെക്രട്ടറിയും മത്സ്യത്തൊഴിലാളിയുമായ ആലപ്പുഴ വണ്ടാനം തെക്കുംമുറി സ്വദേശി സി. ഷാംജിയുടെ പരാതി.
നിയമവശം പരിശോധിച്ചശേഷം ഷാംജി കോസ്റ്റല്‍ ഐജിക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. കേസെടുക്കാമെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കിയതോടെ മുന്‍ നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകുകയായിരുന്നു.
അപകടത്തില്‍ കപ്പല്‍ കമ്പനിയെയും ക്യാപ്റ്റനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമമുണ്ട്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈലിനപ്പുറം ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരാണു നിയമനടപടി സ്വീകരിക്കേണ്ടത്. എന്നാല്‍, ഇവിടെ അതുണ്ടായില്ല. മത്സ്യമേഖലയ്ക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാനാണു പോലീസിനെ സമീപിച്ചതെന്നും ഷാംജി പറഞ്ഞു.
പാര്‍ട്ടിയുമായി ആലോചിച്ചല്ല, മത്സ്യത്തൊഴിലാളി എന്ന നിലയിലാണു പോലീസിനെ സമീപിച്ചതതെന്നും ഷാംജി കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടായാല്‍ ഇന്റര്‍നാഷണന്റെ മാരിടൈം ഓര്ഗനൈസേഷന് നിര്‍ദേശപ്രകാരവും 2001ലെ ബങ്കര്‍ കണ്വന്ഷന് തീരുമാന പ്രകാരവും എണ്ണ മലിനീകരണത്തിന് നഷ്ടപരിഹാരവും ഇടാക്കാവുന്നതാണ്.
ചുമത്തിയ വകുപ്പുകള്‍
ബിഎന്‍എസ് 282, 285, 286, 287, 288, 3(5)
അലക്ഷ്യമായി കപ്പലോടിക്കുക, കപ്പല്‍പാതയില്‍ തടസവും അപകടവും ഉണ്ടാക്കുക, അശ്രദ്ധമായി വിഷവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍, തീപിടിക്കുന്ന വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യല്‍, അശ്രദ്ധമായി സ്ഫോടകവസ്തു കൈകാര്യം ചെയ്യല്‍, സംഘടിതമായി കുറ്റം ചെയ്യല്‍.
എഫ്ഐആറിലെ വിവരങ്ങള്‍
►കണ്ടെയ്നറുകളില്‍നിന്നു വിനാശകരമായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റും പുറന്തള്ളപ്പെട്ടത് പരിസ്ഥിതിയെയും പരമ്പരാഗത മത്സ്യബന്ധന മേഖലയെയും പ്രതികൂലമായും ബാധിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.
►കപ്പല്‍ മുങ്ങിയതു മൂലവും കടലില്‍ പതിച്ച കണ്ടെയ്നറുകളാലും കപ്പല്‍ച്ചാലിലും സമീപപ്രദേശങ്ങളിലും സഞ്ചാരം നടത്തുന്ന ബോട്ടുകള്‍ക്കും യാനങ്ങള്‍ക്കും മാര്‍ഗതടസമുണ്ടായി.
►എളുപ്പം തീപിടിക്കാന്‍ സാധ്യതയുള്ള ചരക്കുകളും സ്ഫോടകവസ്തുക്കളും ഉണ്ടെന്ന് അറിവുണ്ടായിട്ടും പ്രതികള്‍ മനുഷ്യജീവനും സ്വത്തിനും അപകടം വരുത്തുന്നവിധം എംഎസ്സി എല്‍സ3 എന്ന ചരക്കുകപ്പല്‍ കൈകാര്യം ചെയ്തു.
പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി
കേസിലെ പരാതിക്കാരനായ ആലപ്പുഴ വണ്ടാനം തെക്കുംമുറി സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ സി. ഷാംജിയുടെ മൊഴി രേഖപ്പെടുത്തി. ഇന്നലെ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. വിവിധ വകുപ്പുകളുടെ സഹായത്തോടെ കേസിലെ മറ്റു പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് കോസ്റ്റല്‍ പോലീസ്.
നിലപാട് തിരുത്തി സർക്കാർ
കപ്പലപകടത്തില്‍ കമ്പനിക്കെതിരേ ഉടന്‍ ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന തീരുമാനവുമായി മുന്നോട്ടു പോകുന്നതിനിടെ പരാതിക്കാരൻ രംഗത്തെത്തിയതോടെ നിലപാടില്‍നിന്നു യു ടേണടിച്ച് സര്‍ക്കാർ. നാശനഷ്ടങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്നതിനായിരിക്കണം നിലവില്‍ പ്രാധാന്യം നല്‍കേണ്ടതെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇത് ഇന്‍ഷ്വറന്‍സ് ക്ലെയിമിനു സഹായകമാകുമെന്നും കരുതി. കഴിഞ്ഞമാസം 29ന് മുഖ്യമന്ത്രിയും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗും പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.