കപ്പല്‍ മുങ്ങിയ സ്ഥലത്ത് ഹൈഡ്രോ മാപ്പിംഗ്
Friday, June 13, 2025 2:03 AM IST
കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്കു കപ്പല്‍ എംഎസ്സി എല്‍സ3 മുങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍നപടികള്‍ വൈകാതെ ആരംഭിക്കും. ഷിപ്പിംഗ് കമ്പനിയാണു കേസിലെ മുഖ്യപ്രതി. കപ്പല്‍ ക്യാപ്റ്റനും മറ്റ് 23 ജീവനക്കാരുമാണ് രണ്ടും മൂന്നും പ്രതികള്‍. കേസ് എടുത്ത വിവരം കപ്പല്‍ കമ്പനിയെ അറിയിക്കും.
അതിനിടെ കപ്പല്‍ മുങ്ങിത്താഴ്ന്ന കൊച്ചി തീരത്ത് നേവിയുടെ സഹായത്തോടെ ഹൈഡ്രോ മാപ്പിംഗ് തുടങ്ങി. മുങ്ങിയ കപ്പലില്‍ നിന്ന് എണ്ണയും മറ്റും വീണ്ടെടുക്കുന്നതിന് കരാര്‍ ഏറ്റെടുത്ത അമേരിക്കന്‍ സാല്‍വേജ് കമ്പനിയായ ടി ആന്‍ഡ് ടിയുടെ അഭ്യർഥനയെ തുടര്‍ന്നാണിത്. ഐഎന്‍എസ് സത്ലജാണ് ഹൈഡ്രോ മാപ്പിംഗ് നടത്തുന്നത്.
കഴിഞ്ഞ ദിവസം ടി ആന്‍ഡ് ടി സാല്‍വേജ് മേഖലയില്‍ മാപ്പിംഗ് നടത്തിയിരുന്നു. തുടര്‍ന്നാണ് മുങ്ങല്‍ വിദഗ്ധര്‍ അടിത്തട്ടിലെത്തി കപ്പലിന്റെ എണ്ണച്ചോര്‍ച്ച അടച്ചത്. എന്നാല്‍ എണ്ണ വീണ്ടെടുക്കുന്നതിനടക്കം നിലവിലെ സാഹചര്യം ദുഷ്കരമാണെന്ന് വിലയിരുത്തിയയാണ് നേവിയുടെ സഹായം തേടിയത്.