എംഎസ്സി എല്‍സ3 കപ്പല്‍ അപകടം; 48 മണിക്കൂറിനുള്ളില്‍ എണ്ണച്ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം
Friday, June 13, 2025 2:03 AM IST
കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ3 മുങ്ങിയ സംഭവത്തില്‍ കപ്പല്‍ കമ്പനിയുടെ കടുത്ത അനാസ്ഥയ്ക്കെതിരേ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. അടുത്ത 48 മണിക്കൂറിനുള്ളില്‍ എണ്ണച്ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം.
അല്ലെങ്കില്‍ ഇന്ത്യന്‍ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് എംഎസ്സി ഷിപ്പ് മാനേജ്മെന്റിന് നല്കിയ കത്തില്‍ മുന്നറിയിപ്പു നല്കി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രാക്ഷാപ്രവര്ത്തനത്തിലടക്കം കാലതാമസം വരുത്തി.
അപകടം ഇന്ത്യന്‍ തീരത്തെയും സമുദ്ര ആവാസവ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കിയെന്നും ഇതിനകം കപ്പല്‍ അപകടം കേരള തീരത്തെ സാരമായി ബാധിച്ചെന്നും കത്തില്‍ വ്യക്തമാക്കുന്നു.
തുടർനടപടികളില്‍ നിര്‍ദിഷ്ട കാലയളവിനപ്പുറം കൂടുതല്‍ കാലതാമസമുണ്ടായാല്‍ അത് മനഃപൂര്‍വമായ ലംഘനമായി കണക്കാക്കും. അങ്ങനെ വന്നാല്‍ കപ്പല്‍ ഉടമകള്‍ക്കും രക്ഷാപ്രവര്ത്തകര്ക്കുമെതിരേ എല്ലാ വഴികളും പരിശോധിക്കുകയല്ലാതെ സര്‍ക്കാരിന് മറ്റു മാര്‍ഗമില്ലെന്നും നോട്ടീസില്‍ പറയുന്നു.
കേരളതീരത്ത് ഉപജീവനത്തിനായി മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന സമൂഹത്തിന് മുങ്ങിയ കപ്പലിന്റെ സാന്നിധ്യം, പൊങ്ങിക്കിടക്കുന്ന അവശിഷ്ടങ്ങള്‍, എണ്ണക്കറ, തുടര്‍ച്ചയായ മലിനീകരണ സാധ്യതകള്‍ എന്നിവ കാരണം ഇതിനകംതന്നെ വ്യാപകമായ ജോലിയും വരുമാനവും നഷ്ടപ്പെട്ടു.
ഇന്ത്യ ഗവണ്മെന്റ് നയതന്ത്ര പിന്തുണ നല്‍കിയിട്ടും കാര്യങ്ങള്‍ വൈകിക്കുകയാണ്. 51 മീറ്റര്‍ താഴ്ചയിലുള്ള കപ്പലില്‍നിന്ന് എണ്ണ വീണ്ടെടുക്കുന്നതിന് സാച്ചുറേഷന്‍ ഡൈവിംഗ് ആവശ്യമാണ്. എന്നാല്‍ ഇതുവരെ എയര്‍ ഡൈവിംഗ് മാത്രമേ നടത്തിയിട്ടുള്ളൂ.
ടാങ്കുകളില്‍ കുടുങ്ങിയ എണ്ണ സുരക്ഷിതമായും പൂര്‍ണമായും വേര്‍തിരിച്ചെടുക്കുന്നതിന് ഇത് പര്യാപ്തമല്ല. ഈ മാസം ആദ്യം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരുന്ന വെന്റുകളുടെ ക്യാപ്പിംഗ് ഇപ്പോഴും നടക്കുകയാണ്. കഴിഞ്ഞ അഞ്ചിന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന എണ്ണ വേര്‍തിരിച്ചെടുക്കല്‍ ഇനിയും ആരംഭിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു.
നോട്ടീസ് ലഭിച്ചതിനു പിന്നാലെ കമ്പനിയുടെ നിർദേശപ്രകാരം സിംഗപ്പുര്‍ ടി ആന്‍ഡ് ടി സാല്‍വേജ് ദൗത്യം വേഗത്തിലാക്കാന്‍ 12 അംഗ മുങ്ങല്‍ വിദഗ്ധരെകൂടി ടീമിന്റെ ഭാഗമാക്കി. 12 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
എംഎസ്സി എല്‍സ 3 കപ്പലിലെ ആദ്യ ഇന്ധന ചോര്‍ച്ച അടച്ചിട്ടുണ്ട്. ഇന്ധന ടാങ്ക് 22ലെ സൗണ്ടിംഗ് പൈപ്പിലെ ചോര്‍ച്ചയാണ് അടച്ചത്. കൂടുതല്‍ ചോര്‍ച്ചയുണ്ടെന്നാണ് സൂചന.