കൺമുന്പിൽ അപകടം; ഞെട്ടൽ മാറാതെ മിനി
Friday, June 13, 2025 2:03 AM IST
തോമസ് വർഗീസ്
അടൂർ: വേഗത്തിൽ ഓടുന്ന ഒരായിരം ആളുകൾ. അപകട സൈറണുമായി റൺവേ നിറഞ്ഞ് വാഹനങ്ങൾ. ഇരിപ്പിടങ്ങൾ വിട്ടൊഴിഞ്ഞ് എന്തു സംഭവിച്ചുവെന്ന ആകുലതയിൽ പരക്കം പായുന്ന യാത്രക്കാർ. മുന്നറിയിപ്പുകളുമായി വഴിയൊരുക്കി സുരക്ഷാ ജീവനക്കാർ.
അമ്മ മരിച്ചതിന്റെ ദുഃഖവുമായി നാട്ടിലേക്കുള്ള യാത്രയ്ക്ക് കാത്തിരിക്കുന്നതിനിടെ ഏഴംകുളം സ്വദേശി മിനി ജിജി വർഗീസിന് ഇന്നലെ ഉച്ചകഴിഞ്ഞ് 1.15നുശേഷം അഹമ്മദാബാദ് വിമാനത്താവളത്തിലെ കാഴ്ചകൾ നിഴൽപോലെ മുന്പിലുണ്ട്.
ഏഴംകുളത്ത് തറയിൽ ജിജി വർഗീസിന്റെ ഭാര്യയായ മിനി രാജസ്ഥാനിൽ ജോലിയിലാണ്. മിനിയുടെ മാതാവ് കുഞ്ഞമ്മ തങ്കച്ചൻ ഇന്നലെ രാവിലെയാണ് മരിച്ചത്. ഇതറിഞ്ഞു രാജസ്ഥാനിൽ നിന്നു 380 കിലോമീറ്ററോളം ടാക്സിയിൽ യാത്ര ചെയ്ത് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തി അവിടെനിന്ന് തിരുവന്തപുരത്തേക്കുള്ള യാത്രയ്ക്കു കാത്തിരിക്കുന്പോഴായിരുന്നു അപകടം.
പറന്നുയർന്ന വിമാനം ഒരു അഗ്നിഗോളം പോലെ തകർന്നടിയുന്ന കാഴ്ച കണ്ട് ഞെട്ടിത്തരിച്ചുപോയെന്ന് മിനി. താനിരുന്ന സ്ഥലത്തിന് അല്പം അകലെയായി കഥ പറഞ്ഞും കളിച്ചും ചിരിച്ചും ഇരുന്ന യാത്രക്കാരാണല്ലോ അഗ്നിഗോളമായി മാറിയതെന്നത് മിനിക്ക് ഓർക്കാനേ കഴിയുന്നില്ല.
വിമാനങ്ങളെല്ലാം റദ്ദായതോടെ തിരുവനന്തപുരം യാത്രയ്ക്കായി അഹമ്മദാബാദിൽ തന്നെ കാത്തിരിക്കുകയാണ് മിനി. തന്നെ വീട്ടിലേക്ക് കൊണ്ടുവരാനായി തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പുറപ്പെടാനിരുന്ന ബന്ധുക്കളോടു യാത്ര റദ്ദായ വിവരം മിനി തന്നെ ഉച്ചകഴിഞ്ഞതോടെ വിളിച്ചുപറഞ്ഞു. ഇന്നു രാവിലെയോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുമെന്നും തിരുവനന്തപുരം വിമാനം ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.