സെക്രട്ടേറിയറ്റിനു മുന്നിൽ തെരുവുനായ-വന്യമൃഗ വിമുക്ത കേരള സംഘത്തിന്റെ പ്രാർഥനായജ്ഞം
Thursday, June 12, 2025 2:47 AM IST
തിരുവനന്തപുരം: “സ്കൂൾ തുറന്ന സമയമാണ്. എന്റെ മകളും ഇക്കൊല്ലം ഒന്നാം ക്ലാസിൽ ചേരേണ്ടതായിരുന്നു. പക്ഷേ തെരുവുനായകൾ അവളുടെ കുഞ്ഞു ജീവൻ കവർന്നെടുത്തു’’- ഇതു പറയുന്പോൾ സൽമാനുൽ ഫാരിസിന്റെ കണ്ണുകളിൽ സങ്കടപ്പെരുമഴ പെയ്തിറങ്ങി. വാക്സിനെടുത്തിട്ടും പേ വിഷബാധയേറ്റു മരണപ്പെട്ട മലപ്പുറത്തെ ആറു വയസുകാരി സിയമോളെ കുറിച്ചോർത്ത് കൂടി നിന്നവരുടെയും കണ്ണുകൾ ഈറനായി.
തെരുവുനായ ആക്രമണത്തിന് ശാശ്വത പരിഹാരം തേടി സെക്രട്ടേറിയറ്റിനു മുന്നിൽ ജോസ് മാവേലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രാർഥനായജ്ഞത്തിലാണ് സിയയുടെ പിതാവ് മകളെയോർത്ത് വിങ്ങിപ്പൊട്ടിയത്. ആശുപത്രിയിൽ സിയയ്ക്കൊപ്പം കൂട്ടിരുന്ന പിതൃസഹോദരി സാബിറ സിയയെ കുറിച്ചുള്ള ഓരോ വാക്കിലും വിതുന്പിക്കരഞ്ഞു.
എന്റെ കുട്ടിക്ക് തലയിൽ കടിയേറ്റത് കൊണ്ടാണ് വാക്സിനെടുത്തിട്ടും പേവിഷബാധയുണ്ടായതെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പക്ഷേ കൊല്ലത്തെ കുട്ടിയുടെ കൈയിലാണ് കടിയേറ്റത്. എന്നിട്ടും ആ കുഞ്ഞും മരണപ്പെട്ടു. ഡോക്ടർമാർ പറയുന്നതിൽ എന്ത് കാര്യമാണുള്ളത് ’ സൽമാനുൽ ഫാരിസിന്റെ വാക്കുകൾ ഏവരുടെയും ഉള്ളു നീറ്റി.
തെരുവുനായ ശല്യം പരിഹരിക്കുന്നതിന് കക്ഷി രാഷ്ട്രീയം തടസമാകരുതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ജോസ് മാവേലി പറഞ്ഞു. തെരുവുനായ സ്നേഹികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത് നായ സ്നേഹികളും വാക്സിൻ ലോബിയുമാണ്.
തെരുവുനായകൾ തെരുവിൽ ഇല്ലെങ്കിൽ ആർക്ക് എന്ത് നഷ്ടമാണ് ഉണ്ടാവുക. ഇന്ത്യയിൽ മൊത്തം കോടിക്കണക്കിന് തെരുവു പട്ടികളുണ്ട്. 90 ശതമാനം മനുഷ്യരും തെരുവുനായ്ക്കൾക്കെതിരാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ സർക്കാർ ഇനിയും വൈകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസംസ്ഥാന സർക്കാരുകൾ തെരുവ് നായകളിൽനിന്നും വന്യമൃഗങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും ഇതിനായി മുഖ്യമന്ത്രി അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്നും തെരുവ് നായ വിമുക്ത കേരള സംഘം ചെയർമാൻ ജോസ് മാവേലി ആവശ്യപ്പെട്ടു.
വിവിധ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് എം. എസ്. വേണുഗോപാൽ, സുരേഷ് കുമാർ ജി., എം. നസിറുദ്ദീൻ, മണിയപ്പൻ ചെറായി, രാജൻ അന്പൂരി, അശോകൻ കുന്നുങ്കൽ, അലോഷ്യസ് പി. ജെ. തുടങ്ങിയവർ പ്രസംഗിച്ചു.