സ്ഫോടനാത്മകം കേരള തീരപ്രദേശം; കൂടുതല്‍ കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചു
Wednesday, June 11, 2025 1:57 AM IST
കോഴിക്കോട്: അഴീക്കലിനും ബേപ്പൂരിനും ഇടയില്‍ അന്തര്‍ദേശീയ കപ്പല്‍പാതയില്‍ ഏറെക്കുറെ കത്തിയമര്‍ന്ന എംവി വാന്‍ഹായ് 503 സിംഗപ്പുര്‍ ചരക്കു കപ്പലിലെ കണ്ടെയ്നറുകള്‍ തണുപ്പിക്കാനുള്ള തീവ്രശ്രമം കോസ്റ്റ് ഗാര്‍ഡും നാവിക സേനയും തുടരുന്നതിനിടെ കൂടുതല്‍ കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ച് കടലില്‍ വീണു.
അപകടകരമായ രാസവസ്തുക്കളും കീടനാശിനികളും അടങ്ങുന്ന, ശേഷിക്കുന്ന കണ്ടെയ്നറുകള്‍ ഹൈ പവര്‍ ജെറ്റ് സ്പ്രേകള്‍ ഉപയോഗിച്ച് തണുപ്പിച്ച് പൊട്ടിത്തെറി ഒഴിവാക്കാനുള്ള ദൗത്യമാണു പുരോഗമിക്കുന്നത്.
ഫലംകാണാതെ രക്ഷാദൗത്യം
അപകടകരമായ പദാര്‍ഥങ്ങള്‍ വായുവുമായും ജലവുമായും സമ്പര്ക്കത്തിലേര്പ്പെടാതിരിക്കാനായി നടത്തുന്ന അഗ്നിരക്ഷാ ദൗത്യം കാര്യമായി ഫലം കണ്ടിട്ടില്ല. തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ പടര്‍ന്ന തീ ഇന്നലെവരെ അണയ്ക്കാന്‍ സാധിച്ചിട്ടില്ല.
തീ ആളിക്കത്തിക്കൊണ്ടിരിക്കുന്ന കപ്പല്‍ ഒരു വശത്തേക്കു ചെരിഞ്ഞതായാണ് ഏറ്റവുമൊടുവിലുള്ള റിപ്പോര്‍ട്ട്. ഡോണിയര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് നാവിക സേന കപ്പലിനെ നിരീക്ഷിക്കുന്നുണ്ട്.
കമ്പനിയുടെ സാല്‍വേജ് ടീമുകള്‍ (രക്ഷാദൗത്യസംഘം) സ്ഥലത്തെത്തിയിട്ടുണ്ട്. ഇവര്‍ കോസ്റ്റ് ഗാര്‍ഡും നേവിയുമായി ചേര്‍ന്ന് ദൗത്യം തുടരുകയാണ്. കപ്പലിലെ അപകടകരമായ വസ്തുക്കള്‍ തീരദേശത്തേക്കു വരുന്നതു തടയാന്‍ ടഗുകള്‍ ഉപയോഗിച്ച് കപ്പല്‍ ഉള്‍ക്കടലിലേക്കു നീക്കാനുള്ള ആലോചനയും സജീവമാണ്. കപ്പലിലെ തീയും പൊട്ടിത്തെറിയും തുടരുന്നുവെന്നാണു കോസ്റ്റ് ഗാര്‍ഡ് നല്കുന്ന വിവരം.
ആധുനിക അഗ്നിശമന സംവിധാനങ്ങളുള്ള സചേത്, സമുദ്ര പ്രഹരി, അര്‍ന്വേഷ്, രാജ് ദൂത്, സമര്‍ഥ് എന്നീ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ, കപ്പലിനു തീപിടിച്ചതിനെത്തുടര്‍ന്ന് അപകടകരമായ രാസപദാര്‍ഥങ്ങള്‍ കടല്‍വെള്ളത്തില്‍ ലയിച്ചിട്ടുണ്ടോ എന്നറിയാന്‍ കണ്ണൂർ, ബേപ്പൂര്‍ തീരപ്രദേശങ്ങളിലെ കടല്‍വെള്ളം സാമ്പിളുകള്‍ പരിശോധിക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടി തുടങ്ങി.
അപകടകരമായ വസ്തുക്കൾ
കപ്പലിലെ 157 കണ്ടെയ്നറുകളില്‍ ആസിഡ്, ലിഥിയം ബാറ്ററികൾ, ടര്‍പ്പെന്റൈന്‍, വെടിമരുന്ന് എന്നിവയുണ്ടെന്നാണു വിവരം. കപ്പലില്‍ നാലു തരം അപകടകരമായ വസ്തുക്കള്‍ ഉണ്ടെന്നാണ് മുന്നറിയിപ്പ്.
ശ്രീലങ്കയിലെ കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സിംഗപ്പുര്‍ കപ്പലിലെ 18 ജീവനക്കാരെ ഇന്ത്യന്‍ നാവികസേന തിങ്കളാഴ്ച വൈകുന്നേരം രക്ഷപ്പെടുത്തിയിരുന്നു.
കപ്പലിലെ തീയയ്ണക്കാന് പോയ നാലു പേരെ കണ്ടെത്താനായില്ലെന്ന് സിംഗപ്പുര്‍ മാരിടൈം ആന്‍ഡ് പോര്‍ട്ട് അഥോറിറ്റി (എംപിഎ) അറിയിച്ചു. അവരില്‍ രണ്ടു പേര് തായ്വാനില്‍നിന്നും ഒരാള്‍ മ്യാന്മറില്നിന്നും മറ്റൊരാള്‍ ഇന്തോനേഷ്യയില്നിന്നുമുള്ളവരാണ്.
മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിച്ച രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവരെ പ്രാഥമിക ചികിത്സയ്ക്കുശേഷം ആശുപത്രിയില്‍നിന്നു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.
കപ്പലില്‍നിന്നുള്ള എണ്ണ ചോര്‍ച്ചയും അവശിഷ്ടങ്ങളും കേരള തീരത്ത് വലിയ ആശങ്കയാണു സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഐഎന്‍സിഒഐഎസ്) ഇതു സംബന്ധിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
കണ്ടെയ്നറുകൾ കേരളതീരത്തേക്ക്
കപ്പലില്‍നിന്ന് വീണ കണ്ടെയ്നറുകള്‍ കേരള തീരത്തേക്ക് ഒഴുകി നീങ്ങുന്നുണ്ടെന്നും അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ അവ തീരത്ത് എത്താന്‍ സാധ്യതയുണ്ടെന്നുമാണ് ഐഎന്സിഒഐഎസിന്റെ നിഗമനം.
കപ്പലിന്റെ മുകള്‍ത്തട്ടില്‍ കേടുപാടുകള്‍ സംഭവിച്ച നിരവധി ശീതീകരിച്ച കണ്ടെയ്നറുകള്‍ ചിതറിക്കിടക്കുന്നത് കാണാമെന്ന വിവരം ദൗത്യസംഘം പുറത്തുവിട്ടിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന 650 കണ്ടെയ്നറുകളില്‍ 20 മുതല്‍ 50 വരെ എണ്ണം കടലില്‍ വീണതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകൾ.
കണ്ടെയ്നറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതിനാല്‍ കപ്പലിന് തൊട്ടടുത്തേക്കു പോകാന്‍ ദൗത്യ സംഘത്തിനു കഴിഞ്ഞിട്ടില്ല. എംവി വാന്‍ഹായ് 503 കപ്പലപകടത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ അധികൃതരോട് ചൈന നന്ദി അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലിലെ 22 ജീവനക്കാരില്‍ 14 പേര് ചൈനീസ് പൗരന്മാരാണെന്ന് ചൈന സ്ഥിരീകരിച്ചിട്ടുണ്ട്.