മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വീണാ വിജയൻ ഹൈക്കോടതിയില്‍
Thursday, June 12, 2025 2:47 AM IST
കൊച്ചി: മാസപ്പടി ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയും ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്കി.
സോഫ്റ്റ്വേർ എന്‍ജിനിയറും സ്വതന്ത്ര വനിതാ സംരംഭകയുമായ തന്നെ മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ മോശക്കാരിയാക്കാന്‍ ലക്ഷ്യമിട്ടാണു ഹര്‍ജിയെന്ന് വീണ ആരോപിക്കുന്നു. കേസില്‍ മുഖ്യമന്ത്രി സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തിലെ വിശദീകരണത്തിനു സമാനമാണ് മകളുടെയും മറുപടി.
സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടിലടക്കം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മാധ്യമപ്രവര്ത്തകന് എം.ആര്. അജയന് നല്കിയ ഹര്‍ജിയിലാണു വിശദീകരണം. തന്റെ ബിസിനസില്‍ മുഖ്യമന്ത്രിയായ അച്ഛനോ ഭര്‍ത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസോ ഇടപെടാറില്ല.
റിയാസിന്റെ സ്വത്തുവിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങളനുസരിച്ച് അദ്ദേഹം വെളിപ്പെടുത്തിയ ആസ്തി വിവരങ്ങളില്‍ തന്റെ സ്വത്തുക്കളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദായനികുതി വകുപ്പിനും കണക്കുകള്‍ കൈമാറിയിയിരുന്നു. അതു പരിശോധിക്കാന്‍ ബന്ധപ്പെട്ട അധികാരികളുണ്ട്; പൊതുതാത്പര്യ ഹര്‍ജിയല്ല മാര്‍ഗമെന്നും വീണ വ്യക്തമാക്കി.
ഇതേ ആരോപണത്തില്‍ എസ്എഫ്ഐഒ അന്വേഷണം തുടരുന്നതിനിടെ സമാന്തര അന്വേഷണം നിലനില്‍ക്കില്ലെന്നാണു വീണയുടെ പ്രധാന വാദം. ഹര്‍ജിയിലെ ആരോപണങ്ങള്‍ക്കു തെളിവുകളോ വസ്തുതകളോ ഇല്ല. ഊഹങ്ങളാണ് അടിസ്ഥാനമെന്നും എതിര് സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു.
കേസില്‍ എക്സാലോജിക് 13-ാം എതിര്‍കക്ഷിയും ഏക ഡയറക്ടറായ വീണ 14-ാം കക്ഷിയുമാണ്. എക്സാലോജിക് ഡയറക്ടറുടെ വിലാസമായി തിരുവനന്തപുരം എകെജി സെന്ററിന്റെ വിലാസം നല്‍കിയെന്നും ഇതുസംബന്ധിച്ച് കര്‍ണാടക ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
എകെജി സെന്റര്‍ സുരക്ഷിത നിക്ഷേപത്തിന്റെയും വിലപേശലിന്റെയും കൊട്ടാരമായെന്ന് എസ്എഫ്ഐഒ കേസില്‍ കോടതി വിമര്‍ശിച്ചതായാണ് ആരോപണം. എന്നാല്‍, ഇതു ഹര്‍ജിക്കാരന്റെ ഭാവനയാണെന്ന് വീണ പറയുന്നു.
കോവിഡ് കാലത്തു തന്റെ കമ്പനിയുടെ ബംഗളൂരുവിലെ രജിസ്ട്രേഡ് ഓഫീസ് സജീവമായിരുന്നില്ല. ഇതിന്റെ പേരില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ഒരു ലക്ഷം രൂപവീതം പിഴയിട്ടിരുന്നു. അപ്പീലില്‍ ഇത് 20,000 രൂപയായി കുറയ്ക്കുകയും ചെയ്തു.
വിഷയത്തില്‍ എകെജി സെന്ററിന്റെ പേര് കൂട്ടിക്കെട്ടിയതിനു പിന്നില്‍ പൊതുതാത്പര്യമല്ല. തന്നെയും അച്ഛനെയും ഉന്നമിട്ടുള്ള രാഷ്ട്രീയപ്രേരിത നീക്കങ്ങളാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സിബിഐ അന്വേഷണത്തിന് നിർദേശിക്കാൻ പ്രഥമദൃഷ്ട്യാ വസ്തുതകളില്ല
ഹര്‍ജിയിലെ ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ല. സിബിഐ അന്വേഷണം നിര്‍ദേശിക്കാന്‍ പ്രഥമദൃഷ്ട്യാ വസ്തുതകളില്ല. ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവാണ് ഹര്ജിക്കാരന് ആധാരമാക്കുന്നത്. ഇതു സിവില്‍ തര്‍ക്കത്തിന്റെ ഗണത്തിലുള്ളതാണ്. അതിനാല്‍ ക്രിമിനല്‍ അന്വേഷണാവശ്യം നിയമപരമല്ല.
മാത്യു കുഴല്നാടന് എംഎല്‍എ, ഗിരീഷ്ബാബു എന്നിവര്‍ ഈ വിഷയങ്ങളില്‍ നല്കിയ ഹര്‍ജികള്‍ വിജിലന്‍സ് കോടതികള്‍ തള്ളിയതാണ്. ഹൈക്കോടതി ഇതു ശരിവച്ചതുമാണ്. സിഎംആര്‍എല്ലുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും ഓണ്‍ലൈനാണ്. ഇതിന്റെ കണക്കുകള്‍ നികുതി വകുപ്പിന് സമര്‍പ്പിച്ചതുമാണ്.
എസ്എഫ്ഐഒ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. അതില്‍ ന്യായമായ വിചാരണ നേരിടാനുള്ള തന്റെ അവകാശങ്ങള്‍ ഹനിക്കുന്നതാണ് ഈ ഹര്‍ജി. കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറാന്‍ സ്വാധീനം ചെലുത്തിയെന്നതു വസ്തുതാവിരുദ്ധമാണ്.
താന്‍ മുമ്പ് ഈ മാനേജ്മെന്റിനു കീഴില്‍ ജോലി ചെയ്തിരുന്നുവെന്ന ഹര്‍ജിയിലെ ആരോപണം അപ്രസക്തമാണെന്നുമാണ് വീണയുടെ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നത്. ഹര്‍ജി 17ന് വീണ്ടും പരിഗണിക്കും.