കപ്പല്‍ അപകടം: പണം ചെലവാക്കേണ്ടത് കപ്പല്‍ കമ്പനിയെന്ന് ഹൈക്കോടതി
Friday, June 13, 2025 2:03 AM IST
കൊച്ചി: കപ്പൽ അപകടവുമായി ബന്ധപ്പെട്ട് പണം ചെലവാക്കേണ്ടത് പൊതുഖജനാവില്‍ നിന്നല്ല, കപ്പല്‍ കമ്പനിയില്‍ നിന്ന് ഈടാക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി. മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ടും അഡ്മിറാലിറ്റി ആക്ടും അപകടമുണ്ടാക്കിയ കപ്പല്‍ കമ്പനിയില്‍ നിന്ന് തുക ഈടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്.
ചെലവുകളടക്കം അവരില്‍ നിന്ന് ഈടാക്കാനുള്ള നടപടികള്‍ വൈകുന്നത് പോലും തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും. ഇനിയും നടപടികള്‍ വൈകരുതെന്നും ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
പുറംകടലില്‍ എംഎസ്സി എല്‍സ 3 കപ്പല്‍ രാസവസ്തുക്കളടക്കം കണ്ടെയ്നറുകളുമായി മുങ്ങിയതിനെ തുര്‍ന്ന് തെഴില്രഹിതരായ മത്സ്യത്തൊഴിലാളികളടക്കമുള്ളവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കണണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന് നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
കണ്ണൂരിന് സമീപം അറബിക്കടലില്‍ സിംഗപ്പുര്‍ ചരക്കുകപ്പല്‍ എം.വി. വാന്‍ ഹായി 503 ന് തീപിടിച്ച സംഭവം കൂടി കണക്കിലെടുത്താണ് ഹര്‍ജി അടിയന്തര പ്രാധാന്യത്തില്‍ ഇന്നലെ പരിഗണിച്ചത്. മലിനീകരണം മൂലം മത്സ്യസമ്പത്ത് നശിച്ചതടക്കം കണക്കിലെടുത്ത് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടിയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു.
അഡ്മിറാലിറ്റി ആക്ട് പ്രകാരം നഷ്ടപരിഹാരത്തിനായി ജില്ലാ കളക്ടര്‍ക്ക് സ്യുട്ട് സമര്‍പ്പിക്കാനും കപ്പലിന് ചുമതലയുള്ള ഓഫീസറെ അറസ്റ്റ് ചെയ്യാനും കഴിയും. അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഖജനാവിന് ഭാരമായി മാറുമെന്നതിനാല്‍ കൃത്യമായ നടപടിയുണ്ടാകണം.
കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിക്കുമെന്നും കോടതി വ്യക്തമാക്കി. മഴ ശക്തമാകുന്നതോടെ ഓയില്‍ ടാങ്കുകള്‍ നീക്കുന്നതടക്കം വെല്ലുവിളിയായി മാറുമെന്ന ആശങ്ക ഹർജിക്കാരന് കോടതിയെ അറിയിച്ചു.
കപ്പല്‍ മുങ്ങിയത് മൂലമുണ്ടായ നാശനഷ്ടത്തിന്റെ തോത് തിട്ടപ്പെടുത്തി വരിയാണെന്ന് സര്‍ക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. കപ്പല്‍ അപകടത്തില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.