കേന്ദ്രം കേരളത്തോട് പ്രതികാര മനോഭാവത്തോടെ പെരുമാറുന്നു: മന്ത്രി കെ. രാജൻ
Friday, June 13, 2025 2:03 AM IST
നിലമ്പൂർ: ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുന്നതിൽ കേരളത്തോട് കേന്ദ്രത്തിന് പ്രതികാര നിലപാടാണെന്ന് റവന്യു മന്ത്രി കെ. രാജൻ. 2005ലെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 13 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള പ്രതികാരമാണ്.
വയനാട്ടിലെ ചൂരൽമലയിലുണ്ടായ ദുരന്തത്തിൽപ്പെട്ടവരുടെ കടങ്ങൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടാണ് ഈ രൂക്ഷവിമർശനത്തിന് ഇടയാക്കിയത്.
2005ലെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 13 പ്രകാരം ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ ദേശീയ ദുരന്ത നിവാരണ അഥോറിറ്റിക്ക് അധികാരം ഉണ്ടായിരുന്നു. ഈ അധികാരം ഉപയോഗിച്ച് ചുരൽമലയിലെ 10, 11, 12 വാർഡുകളിലെ ദുരിതബാധിതരുടെ കടബാധ്യതകൾ എഴുതിത്തള്ളാൻ നടപടി സ്വീകരിക്കണമെന്ന് കേരള സർക്കാർ കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയതിനു ശേഷവും മുഖ്യമന്ത്രി അദ്ദേഹത്തെ സന്ദർശിച്ചപ്പോഴും ഈ വിഷയം ഉന്നയിച്ചിരുന്നു.
എന്നാൽ, 2025 മാർച്ച് 29ന് കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം അനുസരിച്ച്, 2005ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 12 (മിനിമം ദുരിതാശ്വാസ മാനദണ്ഡങ്ങൾ) ഉം സെക്ഷൻ 13 ഉം ഒഴിവാക്കിയതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
അതുകൊണ്ട്, നിലവിലുള്ള നിയമപ്രകാരം വായ്പ ഇളവ് നൽകാൻ സാധിക്കില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഇന്ത്യൻ പാർലമെന്റ് ഏകകണ്ഠമായി പാസാക്കിയ നിയമത്തിൽ ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ വ്യവസ്ഥയുണ്ടായിരുന്നിട്ടും, ഒരു രൂപ പോലും ചെലവില്ലാതെ ആ അവകാശം കേരളത്തോട് മാത്രം നിഷേധിക്കുന്നത് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും കെ. രാജൻ പറഞ്ഞു.
കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ലെങ്കിലും ചൂരൽമല നിവാസികളുടെ പ്രശ്നങ്ങൾക്ക് സംസ്ഥാന സർക്കാർ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.