പടിയൂര്‍ ഇരട്ടക്കൊല: പ്രതി പ്രേംകുമാര്‍ കേദാര്‍നാഥില്‍ മരിച്ചനിലയില്‍
Friday, June 13, 2025 2:03 AM IST
ഇരിങ്ങാലക്കുട: പടിയൂര്‍ ഇരട്ടക്കൊലക്കേസ് പ്രതിയെ കേദാര്‍നാഥില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലുള്ള ഒരു വിശ്രമകേന്ദ്രത്തിലാണ് പ്രതിയായ കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംനിവാസില്‍ പ്രേംകുമാറിനെ (45) മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടാം ഭാര്യയെയും അമ്മയെയും ശ്വാസംമുട്ടിച്ച് കൊന്നശേഷം നാടുവിടുകയായിരുന്നു ഇയാൾ.
പടിയൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രേംകുമാറിന്റെ രണ്ടാം ഭാര്യയാണ് രേഖ. ആദ്യ ഭാര്യയായ വിദ്യയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഇരട്ടക്കൊലപാതകം.
ഇയാളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. രാജ്യംവിട്ടു പോകാതിരിക്കാന്‍ മൂന്നു ഭാഷകളില്‍ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഒളിവില്‍ പോയ പ്രേംകുമാറിന്റെ സഹപാഠികളായ സുഹൃത്തുക്കള്‍ ഡല്‍ഹിയിലുണ്ടെന്നും അവര്‍ പ്രതിയെ സംരക്ഷിക്കുന്നതായും പോലീസിനു സൂചനകള്‍ ലഭിച്ചിരുന്നു. ഇതനുസരിച്ച് അന്വേഷണസംഘം ഡല്‍ഹിയിലെത്തി.
സംഘം ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് മരണവിവരം ലഭിച്ചത്. തുടർന്ന് ഇവര്‍ കേദാര്നാഥിലേക്കു തിരിച്ചു. ഡല്‍ഹിയില്‍നിന്ന് 350 കിലോമീറ്ററിലധികം ദൂരമാണ് ഉത്തരാഖണ്ഡിലേക്കുള്ളത്. കേദാര്‍നാഥിലേക്ക് എത്താന്‍ പിന്നെയും സമയമെടുക്കും. മരിച്ചത് പ്രേംകുമാര്‍ തന്നെയാണെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ആദ്യ ഭാര്യയെയും കൊലപ്പെടുത്തിയ ക്രിമിനൽ
പ്രേംകുമാര്‍ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 2019 സെപ്റ്റംബര്‍ 20 നാണ് പ്രേംകുമാര്‍ ആദ്യ ഭാര്യ ചേര്‍ത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് വിദ്യയെ (48)കൊലപ്പെടുത്തിയത്. സഹപാഠിയും കാമുകിയുമായ തിരുവനന്തപുരം വെള്ളറട സ്വദേശിനിയായ യുവതിയെ സ്വന്തമാക്കാനായിരുന്നു ആ കൊലപാതകം.
പൂര്വവിദ്യാര്ഥീ സംഗമത്തില്‍ യുവതിയെ കണ്ടുമുട്ടിയതോടെ ഇവര്‍ തമ്മില്‍ അടുക്കുകയായിരുന്നു. കൊലക്കേസിൽ ഈ യുവതിയും പ്രതിയായതോടെ രണ്ടുപേരും ജയിലിലായി. കൊലയ്ക്കു ശേഷം യുവതി പ്രേംകുമാറുമായി അകന്നു.
ഈ കേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് കഴിയാതെ വന്നപ്പോള്‍ പ്രേംകുമാര്‍ ജാമ്യത്തിലിറങ്ങി. അഞ്ചുമാസം മുന്‍പാണ് രേഖയെ വിവാഹം കഴിച്ചത്. ആദ്യഭാര്യ അപകടത്തില്‍ മരിച്ചുവെന്നാണ് ഇയാള്‍ രേഖയോട് പറഞ്ഞിരുന്നത്.
രേഖയുടെ ആണ്‍സൗഹൃദങ്ങള്‍ അംഗീകരിക്കാന്‍ പ്രേംകുമാര്‍ തയാറായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വഴക്കും പതിവായിരുന്നു. ഇതിനിടയില്‍ രേഖ പ്രേംകുമാറിനെതിരേ ഇരിങ്ങാലക്കുട പോലീസില്‍ പരാതിനല്‍കി. പ്രേംകുമാറിനൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന് രേഖ പോലീസില്‍ അറിയിച്ചിരുന്നു. ഇത് സംശയങ്ങള്‍ക്ക് ആക്കംകൂട്ടി. ഈ ഭിന്നതയാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്.
രേഖയുടെ സ്വഭാവത്തെ വിമര്‍ശിച്ചുള്ളതും ഇവള് കൊല്ലപ്പെടേണ്ടവള്‍ എന്നുള്ള സൂചന നല്കുന്ന പ്രേംകുമാര്‍ എഴുതിയ കത്ത് മൃതദേഹങ്ങള്ക്കരികില്നിന്നു ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുവരുടെയും മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്തിയത്.
മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങില്ല, കേദാര്‍നാഥില്‍ സംസ്കരിക്കും
മൃതദേഹം പ്രേംകുമാറിന്റെതു തന്നെയെന്ന് തിരിച്ചറിഞ്ഞത് ഇയാളുടെ പഴ്സിലെ കുറിപ്പില്‍നിന്നു ലഭിച്ച ഫോണ്‍ നമ്പറിലൂടെയാണ്. കേദാര്‍നാഥില്‍ വിശ്രമകേന്ദ്രത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ട പ്രേംകുമാറിനെ സമീപവാസികൾ അടുത്തുള്ള ആശുത്രിയിലെത്തിച്ചു. ആശുപത്രി ജീവനക്കാര്‍ കുറിപ്പിലെ നമ്പറില്‍ വിളിച്ചപ്പോള്‍ പ്രേംകുമാറിന്റെ മകളാണ് ഫോണ്‍ എടുത്തത്.
പ്രേംകുമാറിന്റെ വീട്ടില്‍ അമ്മയും സഹോദരനുമാണുള്ളത്. ആദ്യ ഭാര്യയിലുള്ള രണ്ടു മക്കളുമായും ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിമുഖത കാട്ടുന്നതിനാല്‍ കേദാർനാഥില്‍ത്തന്നെ സംസ്കരിക്കുമെന്നാണ് സൂചന.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. പ്രേംകുമാറിന്റെ മരണത്തോടെ മൂന്നു കൊലക്കേസുകളുടെ വിചാരണയും അവസാനിപ്പിക്കേണ്ടിവരും.