രക്ഷാകരങ്ങളായി മലയാളികളും
Friday, June 13, 2025 2:03 AM IST
റെജി ജോസഫ്
കോട്ടയം: എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണുണ്ടായ അഗ്നിബാധയും സ്ഫോടനവും അഹമ്മദാബാദ് വിമാനത്താവളം റണ്‍വേയുടെ തൊട്ടുചേര്‍ന്നുള്ള മേഘാനി നഗറിലായിരുന്നെങ്കില് ദുരന്തം മഹാദുരന്തമായി മാറുമായിരുന്നു.
ഒരു ലക്ഷത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന റസിഡന്‍ഷ്യല്‍ മേഖലയാണ് മേഘാനി നഗര്‍. ഇതിനു തൊട്ടടുത്തുള്ള മൈതാനത്തോടു ചേര്‍ന്ന മെഡിക്കല്‍ കോളജ് ഹോസ്റ്റലിനു മുകളിലാണ് വിമാനത്തിന്റെ പിന്‍ഭാഗം പതിച്ചത് -അഹമ്മദാബാദ് കേരള സമാജം പ്രസിഡന്റ് ചവറ സ്വദേശി സി. ഗിരിജന്‍ ദീപികയോടു പറഞ്ഞു.
1970 വരെ ഗുജറാത്ത് തലസ്ഥാനം അഹമ്മദാബാദിലായിരുന്നപ്പോള് ഒട്ടേറെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കാലപ്പഴക്കത്താല്‍ കെട്ടിടങ്ങള്‍ അടുത്തിടെ പൊളിച്ചുനീക്കിയപ്പോള്‍ അവിടം വലിയൊരു മൈതാനമായി. ഇതിലെ കുറെ സ്ഥലങ്ങള്‍ ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ അഹമ്മദാബാദ് സിവില്‍ ആശുപത്രിക്ക് ഹോസ്റ്റലുകളും ക്വാർട്ടേഴ്സുകളും പണിയാന്‍ വിട്ടുകൊടുത്തു.
ഹോസ്റ്റല്‍ ഒഴികെ മൈതാനത്ത് ആള്‍പ്പാര്‍പ്പില്ലാത്തതിനാല്‍ ദുരന്തവ്യാപ്തി കുറഞ്ഞു. സിവില്‍ ആശുപത്രി തൊട്ടടുത്തായതിനാല്‍ വിമാനം പതിച്ച് ഹോസ്റ്റലില്‍ പരിക്കേറ്റ ഡോക്ടര്‍മാരെയും മെഡിക്കല്‍ വിദ്യാര്‍ഥികളെയും മിനിറ്റുകള്‍ക്കുള്ളില്‍ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞു.
അതിഭയാനകവും ഹൃദയഭേദകവുമാണ് ദുരന്തമേഖലയിലെ കാഴ്ചകള്‍. ദുരന്തസ്ഥലത്തിന് നാലു കിലോമീറ്റര്‍ മുന്‍പുതന്നെ പുറത്തുനിന്നുള്ളവരെ തടഞ്ഞു. നഗരത്തിലൂടെയുള്ള പൊതുഗതാഗതം വഴിതിരിച്ചുവിട്ടു.
അഹമ്മദാബാദ് വിമാനത്താവളം അടച്ചു. തലങ്ങും വിലങ്ങും ഫയര്‍ ഫോഴ്സും ആംബുലന്‍സുകളും ചീറിപ്പാഞ്ഞു. ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയവരില്‍ നിരവധി മലയാളികളുമുണ്ട്. അഹമ്മദാബാദ് കേരള സമാജം ജനറല്‍ സെക്രട്ടറി ബെന്നി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നൂറിലേറെ മലയാളികള്‍ സന്നദ്ധപ്രവര്‍ത്തകരായി.
ദുരന്തത്തെ പ്പറ്റി ബെന്നി പറഞ്ഞു: 1.38ന് ടേക് ഓഫ് ചെയ്ത വിമാനം ഒരു മിനിറ്റിനുള്ളില്‍തന്നെ നിലംപൊത്തി. എന്ജിന് തകരാറാണ് കാരണമെന്ന് കരുതപ്പെടുന്നു. 2.30ന് ദുരന്തസ്ഥലത്ത് പാഞ്ഞെത്തി. വിമാനത്തിന്റെ ടെയ്ൽ ഭാഗം (പിന്‍വശം) ഹോസ്റ്റലിനു മുകളിലും ശേഷിക്കുന്ന ബോഡി ഭാഗം പൂര്‍ണ മായി മൈതാനത്തുമാണു പതിച്ചിരുന്നത്.
നിയന്ത്രണംവിട്ട് വിമാനം പതിച്ചപ്പോള്‍ തീഗോളവും സ്ഫോടനവും മൈതാനത്താണ് സംഭവിച്ചത് എന്നതിനാൽ ദുരന്തവ്യാപ്തി കുറഞ്ഞു. ലണ്ടന്‍ വരെ തുടരെ പറത്താനുള്ള ഇന്ധനം വിമാനത്തില്‍ നിറച്ചിരുന്നത് അഗ്നിബാധയുടെ തീവ്രത വര്‍ധിപ്പിച്ചു.
വിമാനം ഏറെക്കുറെ ചാമ്പലായ നിലയിലായിരുന്നതിനാല്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ഒന്നുംതന്നെ തിരിച്ചറിയുക ദുഷ്കരമാണ്. വിമാനത്തിന്റെ ചിറകുകളുടെയും പുറംചട്ടയുടെയും ഇരുമ്പുകവചം മാത്രമേ ബാക്കിയുണ്ടായിരുന്നു.
ടയറുകളെല്ലാം പൊട്ടിത്തെറിച്ചിരുന്നു. ഒരാളും രക്ഷപ്പെട്ടിട്ടുണ്ടാകില്ലെന്ന് ആദ്യകാഴ്ചയില്‍തന്നെ വ്യക്തമായിരുന്നു. കത്തിയുരുകിയ സീറ്റുകളില്‍ വെന്തു കരിഞ്ഞുപോയ ശരീരഭാഗങ്ങളും അസ്ഥികളും മാത്രമേ കാണാനുണ്ടായുള്ളൂ.
മൂന്നര മണിക്കൂറോളം തുടരെ വെള്ളം പമ്പ് ചെയ്താണ് വിമാന അവശിഷ്ട ങ്ങളിലെയും വിമാനം വീണ ഹോസ്റ്റലിലെയും തീ അണയ്ക്കാനായത്. വിമാനത്തിനുള്ളില്‍നിന്നും ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കൂടുകളില്‍ വാരി മാറ്റുകയിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കും വിമാന അവശിഷ്ടങ്ങളുടെ അടിയില്‍നിന്നും ഒരു ശരീരഭാഗം കിട്ടി. ഇവ വാരുന്നതുള്പ്പെടെ ശ്രമകരമായ ജോലികള്‍ക്ക് മലയാളി സമാജം പ്രവര്‍ത്തകര്‍ സഹകരിച്ചതായി 42 വര്‍ഷമായി അഹമ്മദാബാദില്‍ ബിസിനസ് നടത്തുന്ന കൊല്ലം കല്ലറ സ്വദേശി ബെന്നി വര്‍ഗീസ് പറഞ്ഞു. ഒന്നര ലക്ഷത്തോളം മലയാളികളാണ് അഹമ്മദാബാദില്‍ താമസക്കാരായുള്ളത്.