മന്ത്രി വിളിച്ചു, കേട്ടില്ല; കെഎസ്ആർടിസി കണ്ട്രോൾ റൂമിലെ ഒമ്പത് പേർക്ക് സ്ഥലംമാറ്റം
Wednesday, June 11, 2025 1:56 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി കണ്ട്രോൾ റൂമിലേക്ക് ഗതാഗതമന്ത്രി വിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടർന്ന് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒമ്പതുപേരെ സ്ഥലംമാറ്റി.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ചീഫ് ഓഫീസിലെ കണ്ട്രോൾ റൂമിലേക്ക് ഗതാഗതമന്ത്രി വിളിച്ചത്. ഇവിടേക്ക് വിളിച്ചാൽ ആരും ഫോണ്‍ എടുക്കില്ലെന്ന വ്യാപകപരാതിയുയർന്നതോടെയാണ് മന്ത്രിതന്നെ വിളിച്ചത്.
കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട് സിഎംഡിയടക്കം പങ്കെടുക്കുന്ന ഉന്നതതലയോഗത്തിനിടെയായിരുന്നു മന്ത്രിയുടെ ഫോണ്‍വിളി. പ്രതികരണമില്ലാഞ്ഞതോടെ പരാതികൾ അയയ്ക്കുന്നതിന് നൽകിയ കണ്ട്രോൾ റൂം വാട്ട്സാപ്പ് നമ്പറിലേക്ക് ‘താൻ ഗണേഷ്കുമാറാണ്, ഫോണ്‍ എടുക്കണം’ എന്നാവശ്യപ്പെട്ട് മന്ത്രി സന്ദേശമയച്ചു. എന്നാൽ അതിനും മറുപടി കിട്ടിയില്ല.
ഇതോടെ മന്ത്രി അന്വേഷണത്തിന് നിർദേശം നൽകി. പിന്നാലെ നിരുത്തരവാദപരമായി പെരുമാറിയതിന് ഓഫീസിലുണ്ടായിരുന്ന ജീവനക്കാർക്കെതിരേ നടപടിയെടുക്കാനും മന്ത്രി നിർദേശിച്ചു. രാത്രിയോടെ ഉത്തരവും ഇറങ്ങി.
നടപടി നേരിട്ടവരെല്ലാം കണ്ടക്ടർ തസ്തികയിലുള്ളവരാണ്. കാസർഗോഡ്, തിരുവനന്തപുരം സിറ്റി, വികാസ്ഭവൻ, മൂവാറ്റുപുഴ, ആറ്റിങ്ങൽ, തിരുവല്ല, ചങ്ങനാശേരി, വെള്ളനാട് എന്നീ ഡിപ്പോകളിലേക്കാണ് ഇവരെ സ്ഥലംമാറ്റിയത്.
മൂന്ന് ഷിഫ്റ്റുകളാണ് കണ്ട്രോൾ റൂമിലുള്ളത്. ഇതിൽ 12 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. സ്ഥലംമാറ്റിയവർക്ക് പകരം ആയാസമുള്ള ജോലി ചെയ്യാൻ കഴിയാത്ത ജീവനക്കാരെ നിയോഗിക്കാനാണ് തീരുമാനം.