വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ല: വി.ഡി. സതീശൻ
Wednesday, June 11, 2025 1:56 AM IST
നിലന്പൂർ: ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പരാമർശത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായിയും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ നേരത്തേ പരസ്യമായി ചർച്ച നടത്തിയെന്നു വി.ഡി. സതീശൻ ആരോപിച്ചു.
സിപിഎം നേതാക്കളുടെ നേരത്തേയുള്ള പ്രസ്താവനകൾ ഉയർത്തിയാണു പ്രതിപക്ഷ നേതാവിന്റെ മറുപടി. സിപിഎമ്മിന് പിന്തുണ നൽകിയപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടിയായിരുന്നു. അവർ യുഡിഎഫിനു പിന്തുണ നൽകുന്പോൾ വർഗീയ പാർട്ടി എന്നതാണ് സിപിഎം നിലപാടെന്നു സതീശൻ രൂക്ഷഭാഷയിൽ വിമർശിച്ചു.
പന്നിക്കെണി പോയപ്പോൾ വെൽഫെയർ പാർട്ടി പിന്തുണ നൽകിയത് വർഗീയകക്ഷികളുമായുള്ള യുഡിഎഫ് ബന്ധത്തെയാണു കാണിക്കുന്നതെന്ന പുതിയ ആരോപണവുമായി എം.വി. ഗോവിന്ദൻ ഇറങ്ങിയിരിക്കുകയാണ്. മദനിയെ വർഗീയവാദി എന്ന് വിളിച്ചവർക്കു പിഡിപി പിന്തുണയിൽ ഒരു പ്രശ്നവുമില്ല.
സിപിഎമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണെന്നും സതീശൻ കുറ്റപ്പെടുത്തി. വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വർഗീയവിരുദ്ധത പറയുന്ന സിപിഎം, ബിജെപിയുമായി ബാന്ധവത്തിലാണ്.
സിപിഎമ്മിനെ സഹായിക്കാൻ നിലന്പൂരിൽ മത്സരിക്കേണ്ടെന്നാണു ബിജെപി ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് നേതൃത്വത്തിനെതിരേ സമ്മർദമുണ്ടായപ്പോഴാണ് അപ്രസക്തനായ ഒരു സ്ഥാനാർഥിയെ നിർത്തിയത്.
ജമാഅത്തെ ഇസ്ലാമിയെ അസോസിയേറ്റ് അംഗമാക്കുന്നു എന്നത് കള്ളക്കഥയാണ്. ഇടതുപക്ഷത്തെ ചില സാംസ്കാരിക പ്രമുഖർ നാട്ടിൽ നടക്കുന്നതിലൊക്കെ കണ്ണടയ്ക്കും. എന്നിട്ട് ചിതറിത്തെറിക്കുന്ന കാര്യങ്ങൾ കിട്ടുന്നതിനു വേണ്ടി തെരഞ്ഞെടുപ്പിലെത്തി പിന്തുണ പ്രഖ്യാപിക്കുമെന്നും വി.ഡി. സതീശൻ വിമര്ശിച്ചു.